ആദിവാസി കോളനിയിലേക്ക് പാലം വേണം
Mail This Article
അടിമാലി ∙ പ്രളയക്കെടുതിയിൽ തകർന്ന മാങ്കുളം പറക്കുടി ആദിവാസി കോളനിയിലേക്കുള്ള പാലം നിർമാണത്തിന് നടപടി വേണം എന്ന ആവശ്യം ശക്തമായി. 2വർഷം മുൻപുണ്ടായ പ്രളയക്കെടുതിയിൽ ആണ് ഇവിടെ ഉണ്ടായിരുന്ന കോൺക്രീറ്റ് പാലം തകർന്നത്. അമ്പതാംമൈൽ തോമാച്ചൻ പടിയിൽ നിന്ന് പറക്കുടിയിലേക്കുള്ള നടപ്പാതയിൽ കരുന്തിരി പുഴയ്ക്കു കുറുകെ ആണ് പാലം ഉണ്ടായിരുന്നത്.
ഈറ്റയും മുളയും ഉപയോഗിച്ച് ആദിവാസികൾ താൽക്കാലിക പാലം നിർമിച്ചാണ് പുഴയുടെ മറുകരയിൽ എത്തിയിരുന്നത്. ഇത് പലപ്പോഴും അപകടത്തിന് കാരണം കാരണമായിട്ടുണ്ട്. പുഴയിൽ വെള്ളം ഉയരുന്നതോടെ വിദ്യാർഥികൾ, വയോധികർ, രോഗികൾ ഉൾപ്പെടെയുള്ളവർ ആണ് കൂടുതൽ ദുരിതത്തിൽ ആയിരിക്കുന്നത്.
കാലവർഷത്തിൽ പുഴ മുറിച്ചു കടന്ന് മറുകരയിൽ എത്തണമെങ്കിൽ കിലോമീറ്ററുകൾ അധികം സഞ്ചരിക്കേണ്ട സാഹചര്യമാണ് ഉള്ളത്. ഇത്തരം സാഹചര്യത്തിൽ പാലം പുതുക്കി പണിയുന്നതിന് നടപടി വേണം എന്ന ആവശ്യം ശക്തമാകുകയാണ്.