കൈവിട്ട വാക്ക് ആദ്യം കേട്ടവർ പറയട്ടെ; ന്യായീകരിച്ച് മന്ത്രി മണി, വിയോജിച്ചും അനുകൂലിച്ചും മറ്റുള്ളവർ
Mail This Article
ഇരട്ടയാറിലെ പ്രചാരണ യോഗത്തിൽ വേദിയിലുണ്ടായിരുന്നവർ ജോയ്സ് ജോർജിന്റെ വിവാദ പ്രസംഗത്തിൽ പ്രതികരിക്കുന്നു. ഉറപ്പോടെ ന്യായീകരിച്ച് മന്ത്രി മണി; വിയോജിച്ചും അനുകൂലിച്ചും മറ്റുള്ളവർ
ആ പരാമർശത്തോടു യോജിപ്പില്ല. അദ്ദേഹം പ്രസംഗത്തിന്റെ ആവേശത്തിൽ പറഞ്ഞു പോയതാണെന്നാണ് കരുതുന്നു.
ജോസുകുട്ടി കണ്ണമുണ്ടയിൽ,കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്
ജോയ്സ് ജോർജ് സ്ത്രീവിരുദ്ധ പരാമർശം നടത്തിയിട്ടില്ല. അദ്ദേഹത്തിന്റെ പ്രസംഗം മുഴുവൻ കേട്ടതാണ്. കോൺഗ്രസുകാരെയും യുഡിഎഫുകാരെയും വിമർശിക്കുന്നതായിരുന്നു പ്രസംഗം. ഇതിൽ സ്ത്രീവിരുദ്ധ പരാമർശങ്ങളില്ല.
മന്ത്രി എം.എം.മണി
ജോയ്സ് പ്രസംഗിച്ചത് എന്താണെന്ന് അപ്പോൾ വ്യക്തമായിരുന്നില്ല. എന്തായാലും അദ്ദേഹമതു തിരുത്തിയത് നല്ല നടപടിയാണ്.
ജയിംസ് പേണ്ടാനം, കേരള കോൺഗ്രസ് (എം) സംസ്ഥാന കമ്മിറ്റി അംഗം
അത്തരമൊരു പ്രതികരണം നടത്തിയത് ശരിയായില്ല. എന്നാൽ അപ്പോൾ വേദിയിലുണ്ടായതിന്റെ പേരിൽ മറ്റുള്ളവരെ ഇപ്പോൾ വ്യക്തിഹത്യ ചെയ്യുന്നത് തീരെ ശരിയല്ല.
ജിൻസൺ വർക്കി, ഇരട്ടയാർ പഞ്ചായത്ത് പ്രസിഡന്റ്
ആ പരാമർശം ഒഴിവാക്കപ്പെടേണ്ടതായിരുന്നു. അതു നാക്കുപിഴയാണ്. അദ്ദേഹം പരാമർശം പിൻവലിച്ചല്ലോ.
വി.എസ്.അഭിലാഷ്, എഐവൈഎഫ് ജില്ലാ സെക്രട്ടറി
അതു നാക്കുപിഴ പോലെ വന്നതാണ്. അദ്ദേഹമതിൽ ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. പാർട്ടി നിലപാട് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ടല്ലോ.
പി.ബി.ഷാജി, സിപിഎം കട്ടപ്പന ഏരിയ കമ്മിറ്റി അംഗം
ജോയ്സ് ജോർജ് നടത്തിയ പരാമർശത്തോട് എതിരഭിപ്രായമില്ല. തിരഞ്ഞെടുപ്പായതിനാൽ എല്ലായിടത്തുനിന്നും ഇത്തരം പരാമർശങ്ങളുണ്ട്. അതു തിരഞ്ഞെടുപ്പിന്റെ സമയത്തുണ്ടാകുന്ന വിഷയങ്ങൾ മാത്രമാണ്.
ബിൻസി ജോണി, ഇരട്ടയാർ പഞ്ചായത്ത് വൈസ് പ്രസിഡന്റ്
ആ പരാമർശം മോശമായ രീതിയിലാണെന്നു തോന്നിയില്ല. ഒരു വ്യക്തിയെ നാണം കെടുത്താനായി പറഞ്ഞതാണെന്നും തോന്നിയില്ല.
സിനി മാത്യു, ഇരട്ടയാർ പഞ്ചായത്തംഗം
പല കാര്യങ്ങൾ പറഞ്ഞു വരുമ്പോൾ ആ ട്യൂണിനൊപ്പം പറഞ്ഞു പോയ കാര്യമാണത്. അതിൽ പ്രത്യേകിച്ചൊന്നും എനിക്കു തോന്നിയില്ല.
സോണിയ മാത്യു, ഇരട്ടയാർ പഞ്ചായത്തംഗം
രാഹുൽ ഗാന്ധിയുടെ ഗിമ്മിക്കുകളെക്കുറിച്ചു പറഞ്ഞുവന്നപ്പോൾ സ്വാഭാവികമായി പ്രസംഗത്തിൽ വന്ന കാര്യമാണത്. ആ പരാമർശം മോശമാണെന്ന് എനിക്ക് അഭിപ്രായമില്ല.
ജോയി കുഴികുത്തിയാനി, ശാന്തിഗ്രാം സർവീസ് സഹ.ബാങ്ക് പ്രസിഡന്റ്
ജോയ്‌സ് ജോർജിന്റെ പരാമർശം അപക്വവും അവിവേകവുമാണ്. രാജ്യത്തിനു വേണ്ടി ജീവൻ ത്യജിച്ച ഇന്ദിരാ ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും ചെറുമകനും മകനുമായാണ് രാഹുലിനെ ലോകവും ഇന്ത്യയും കാണുന്നതെന്ന് ഓർക്കണം. ജോയ്‌സിന്റെ പ്രസ്താവന രാഷ്ട്രീയ ജൽപനമായി മാത്രമേ ജനം കാണൂ.
പി.ജെ.ജോസഫ്, കേരള കോൺഗ്രസ് ചെയർമാൻ