തക്കാളിക്കു കിലോഗ്രാമിനു 2 രൂപ, വഴിയരികിൽ ഉപേക്ഷിച്ചു കർഷകർ; അതിർത്തിക്കിപ്പുറത്ത് അഞ്ചിരട്ടിവില
Mail This Article
മറയൂർ∙ കേരളത്തിന്റെ അതിർത്തി പട്ടണമായ ഉദുമൽപേട്ടയിൽ തക്കാളിക്ക് കിലോഗ്രാമിനു രണ്ടുരൂപ. കേരളത്തിൽ എത്തുമ്പോൾ വില അഞ്ചിരട്ടിയാവും. മറയൂരിൽ എത്തിക്കുന്ന തക്കാളിക്കു കിലോഗ്രാമിനു 10 മുതൽ 15 രൂപയ്ക്കാണു വിൽപന നടക്കുന്നത്. കോവിഡ് നിയന്ത്രണങ്ങൾ കർശനമായതിനാൽ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള വ്യാപാരികളും പ്രാദേശിക വ്യാപാരികളും ചന്തയിലെത്തുന്നത് കുറഞ്ഞു.
ചില വ്യാപാരികൾ തോട്ടങ്ങളിലെത്തി പച്ചക്കറികൾ സംഭരിക്കുന്നുണ്ടെങ്കിലും വിളവെത്തിയ തക്കാളി ഉൾപ്പെടെയുള്ള പച്ചക്കറികൾ പൂർണമായി വിറ്റഴിക്കാൻ കഴിയുന്നില്ല. വേനൽക്കാലത്ത് പച്ചക്കറികളുടെ ഉൽപാദനം ഗണ്യമായി കുറയുമെന്നതിനാൽ ഈ സീസണിൽ നല്ല വില ലഭിക്കുമെന്ന പ്രതീക്ഷിച്ച കർഷകർക്കു വൻ തിരിച്ചടിയാണ് ലഭിച്ചത്. കഴിഞ്ഞദിവസം വിളവെടുത്ത തക്കാളി വിൽപനയ്ക്കെത്തിച്ചപ്പോൾ ഇടനിലക്കാർ കിലോഗ്രാമിനു 2 രൂപ വില പറഞ്ഞതിനാൽ കർഷകൻ തക്കാളി റോഡരികിൽ ഉപേക്ഷിച്ചിരുന്നു.