ADVERTISEMENT

ചെറുതോണി / തൊടുപുഴ ∙ 2001ലെ തിരഞ്ഞെടുപ്പ് കാലത്തെ ഒരു പ്രഭാതത്തിൽ ചെറുതോണി ടൗണിലെ ഹാജിയാരുടെ പലചരക്കു കടയിലേക്ക് തിരുവനന്തപുരത്തു നിന്ന് ഒരു ഫോൺ കോൾ വന്നു. ടൗണിൽ സദാസമയവും ഉണ്ടായിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകനെ ചോദിച്ചായിരുന്നു ആ കോൾ. വിളിച്ചത് അന്നത്തെ ഉടുമ്പൻചോല എംഎൽഎ ഇ.എം.ആഗസ്തിയുടെ പഴ്സനൽ സെക്രട്ടറി രംഗനാഥൻ.

‘‘ 7.30 നു ചെറുതോണിയിൽ എത്തുന്ന തിരുവനന്തപുരം – നെടുങ്കണ്ടം സൂപ്പർഫാസ്റ്റിൽ നിങ്ങളുടെ എംഎൽഎ സ്ഥാനാർഥിയെത്തും. കൂട്ടിക്കൊണ്ടു പോകുക. വെള്ളയും വെള്ളയും ഡ്രസ്. കയ്യിലൊരു ബാഗുമുണ്ട് ’’– ഇതായിരുന്നു സന്ദേശം. കോൺഗ്രസ് പ്രവർത്തകർ അപ്പോൾ തന്നെ ബസ് സ്റ്റോപ്പിലെത്തി.ബസിൽ നിന്ന് വെളുത്ത് മെലിഞ്ഞു കൊലുന്നനെയുള്ള ചെറുപ്പക്കാരൻ ചാടിയിറങ്ങി. അതായിരുന്നു റോഷി അഗസ്റ്റിന്റെ ഇടുക്കിയിലെ ഇൻട്രൊ സീൻ...പിന്നീടങ്ങോട്ട് 20 വർഷം ഇടുക്കിയുടെ നായകനായി അദ്ദേഹമുണ്ട്. ഇപ്പോഴിതാ മന്ത്രിപദവും തേടിയെത്തുന്നു. പി.ജെ. ജോസഫിനും എം.എം.മണിക്കും ശേഷം ഇടുക്കി ജില്ലയിൽ നിന്നുള്ള മൂന്നാമത്തെ മന്ത്രി.

റോഷി അഗസ്റ്റിൻ പാലാ ചക്കാമ്പുഴയിലെ തറവാട് വീട്ടിലെത്തി അച്ഛൻ ‌അഗസ്റ്റിന്റെയും അമ്മ ലീലാമ്മയുടെയും അനുഗ്രഹം വാങ്ങുന്നു.
റോഷി അഗസ്റ്റിൻ പാലാ ചക്കാമ്പുഴയിലെ തറവാട് വീട്ടിലെത്തി അച്ഛൻ ‌അഗസ്റ്റിന്റെയും അമ്മ ലീലാമ്മയുടെയും അനുഗ്രഹം വാങ്ങുന്നു.

കഠിന പരിശ്രമത്തിലൂടെ നേടിയെടുത്തതാണ് ഈ വിജയങ്ങളെല്ലാം. എംഎൽഎ എന്ന നിലയിൽ നടത്തിയ വികസന പ്രവർത്തനങ്ങളും ജനകീയ ഇടപെടലുകളും പാർട്ടിക്കും മുന്നണിക്കും ഗുണകരമായതിനെക്കാൾ റോഷിക്ക് തന്നെയായിരുന്നു.

പാലാ ചക്കാമ്പുഴയിലെ കർഷക കുടുംബത്തിൽ നിന്നുള്ള റോഷിയുടെ ഏറ്റവും വലിയ കരുത്ത് ആഴത്തിലുള്ള വ്യക്തിബന്ധങ്ങളാണ്. ഇത്തവണ യുഡിഎഫ് വിട്ട് എൽഡിഎഫിലേക്കു മാറിയപ്പോഴും  മികച്ച വിജയം കൂടെ വന്നത് ഇതിനു തെളിവ്. പ്രളയവും കോവിഡും നാടിനെ പിടിച്ചുലച്ചപ്പോൾ നാട്ടുകാർക്കൊപ്പം അവരിൽ ഒരാളായി നിന്ന് പ്രവർത്തിച്ചതും നേട്ടമായി.

ജനഹൃദയങ്ങളിലേക്ക് കിടിലൻ സ്മാഷുകൾ

1996ൽ നഷ്ടപ്പെട്ട സീറ്റ് തിരിച്ചു പിടിക്കുക എന്ന ദൗത്യമേൽപിച്ചാണ് 2001ൽ റോഷിയെ യുഡിഎഫ് ഇടുക്കിയിലേക്കു നിയോഗിക്കുന്നത്. ശക്തമായ ത്രികോണ മത്സരം നടന്ന അന്ന് ജനതാദൾ പ്രതിനിധി എം.എസ്.ജോസഫിനെ 13719 വോട്ടിനു തോൽപിച്ച് വരവറിയിച്ചു. മികച്ച വോളിബോൾ കളിക്കാരനായ റോഷിക്ക് എങ്ങനെ കളംപിടിക്കണമെന്ന് നന്നായി അറിയാമായിരുന്നു. വികസന കാര്യങ്ങളിൽ ജനകീയ ആവശ്യങ്ങളറിഞ്ഞു പ്രവർത്തിച്ചതിനൊപ്പം വ്യക്തിബന്ധങ്ങൾ വളർത്തിയെടുക്കുന്നതിൽ എപ്പോഴും സ്കോർ ചെയ്തു.

മണ്ഡലത്തിലെ ചെറു ഗ്രൂപ്പുകളിൽ വരെ റോഷിക്കുള്ള സ്വാധീനം വളരെ ശക്തമാണ്. മിക്കവരെയും പേരെടുത്തു വിളിക്കാനുള്ള അടുപ്പം. അതിൽ കുട്ടി മുതൽ മുതിർന്ന വോട്ടർ വരെയുണ്ട്. റോഷി ഇടുക്കിയിലെത്തുന്ന സമയത്ത് ചെറുതോണി പുഴയുടെ തീരത്ത് ഒരു മണൽ വോളി കോർട്ട് ഉണ്ടായിരുന്നു. ചെറുപ്പക്കാരും വിദ്യാർഥികളും വൈകുന്നേരം ഇവിടെ കളിക്കാൻ കൂടും.

2001നു ശേഷം വാഴത്തോപ്പിൽ താമസമാക്കിയപ്പോൾ റോഷിയും ഈ കൂട്ടത്തിൽ ചേർന്നു. ഇവിടെ വോളിബോൾ മേള നടത്തുന്നതിനു മുൻകൈ എടുത്തു. സൗത്ത് ഇന്ത്യൻ വോളിബോൾ ടൂർണമെന്റ് പോലുള്ള മത്സരങ്ങൾക്ക് ഈ മണൽ കോർട്ട് വേദിയായി. ഇങ്ങനെ സന്ദർഭത്തിനനുസരിച്ചു ജനഹൃദയങ്ങളിലേക്കു റോഷി അടിച്ചു കയറ്റിയ സ്മാഷുകൾ തുടർവിജയങ്ങളിലേക്കു വാതിൽ തുറന്നു.

2006ൽ 16340, 2011ൽ 15806 എന്നിങ്ങനെയായിരുന്നു ഭൂരിപക്ഷം. രണ്ടു തവണയും എതിരാളി സിപിഎമ്മിലെ സി.വി.വർഗീസ്. 2016ൽ ജനാധിപത്യ കേരള കോൺഗ്രസിലെ ഫ്രാൻസിസ് ജോർജിനെ 9333 വോട്ടിനു മുട്ടുകുത്തിച്ചു. 2016ലെ മത്സരത്തിന്റെ തനിയാവർത്തനമായിരുന്നു ഇത്തവണ. ഒരു വ്യത്യാസം മാത്രം, റോഷി എൽഡിഎഫിലും ഫ്രാൻസിസ് ജോ‍ർജ് യുഡിഎഫിലുമായി. ഫലം വന്നപ്പോൾ റോഷിക്ക് 5573 വോട്ടിനു ജയം. ഏതുപ്രളയത്തിലും കുലുങ്ങാത്ത ഇടുക്കിയുടെ ഈ ‘റോഷി ബ്രാൻഡി’നൊപ്പം മന്ത്രി പദവി കൂടിയെത്തുമ്പോൾ ജനത്തിനു പ്രതീക്ഷകളേറെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com