ADVERTISEMENT

വേണം, ഭൂപതിവുചട്ട ഭേദഗതി

ജില്ലയിലെ കർഷകരെയും സാധാരണക്കാരെയും ആശങ്കയിലാഴ്ത്തുന്ന ഭൂപതിവു ചട്ടം ഇത്തവണയെങ്കിലും ഭേദഗതി ചെയ്യാൻ സർക്കാർ മുൻകൈയെടുക്കണം. 1964ലെ ഭൂപതിവുചട്ട പ്രകാരം പതിച്ചു നൽകിയ പട്ടയ ഭൂമിയിലെ വീടൊഴികെയുള്ള നിർമാണ പ്രവർത്തനങ്ങൾക്കുള്ള നിരോധന ഉത്തരവുകളിൽ മാറ്റം വരുമെന്ന പ്രതീക്ഷയിലാണ് സാധാരണക്കാർ. കോടതിയലക്ഷ്യക്കേസിൽ ഹൈക്കോടതിയിൽ ഹാജരായ സ്റ്റേറ്റ് അറ്റോർണി ഭൂപതിവു ചട്ട ലംഘനം തടയാനുള്ള ഉത്തരവ് റവന്യു വകുപ്പ് ഡിസംബർ 2നും തദ്ദേശ വകുപ്പ് ഫെബ്രുവരി 22 നും ഇറക്കിയതായി കോടതിയിൽ ബോധിപ്പിച്ചിരുന്നു. ഇതിനു ശേഷം ജില്ലയിൽ പല വില്ലേജുകളിലും വീട് ഒഴികെയുള്ള നിർമാണ പ്രവർത്തനങ്ങൾക്ക് നിരാക്ഷേപ പത്രം നിരാകരിച്ചുകൊണ്ട് റവന്യു വകുപ്പ് രംഗത്തു വന്നു. പട്ടയ ഭൂമിയിലെ നിയമ ലംഘനം തടയാനുള്ള ഉത്തരവ് കർശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായി താൽക്കാലിക ടെന്റ് പോലും പട്ടയ ഭൂമിയിൽ നിർമിക്കാനാവില്ലെന്നാണ് റവന്യു വകുപ്പിന്റെ നിലപാട്. 

മെഡിക്കൽ കോളജ് പൂർണ ലക്ഷ്യത്തിലെത്തണം

പത്തു വർഷം മുൻപ് സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച ഇടുക്കി മെഡിക്കൽ കോളജ് ജില്ലയിലെ നിർധന രോഗികൾക്ക് കൂടുതൽ സഹായകരമായ രീതിയിൽ മാറ്റിയെടുക്കണം. കഴിഞ്ഞ ഒൻപതു വർഷം കൊണ്ട് ഒട്ടേറെ അടിസ്ഥാന സൗകര്യങ്ങൾ ഒരുങ്ങിയെങ്കിലും ഇനിയും മെഡിക്കൽ കോളജ് ലക്ഷ്യത്തിൽ എത്തിയിട്ടില്ലെന്ന യാഥാർഥ്യം മുന്നിലുണ്ട്. അടുത്ത അധ്യയന വർഷമെങ്കിലും ഇവിടെ വിദ്യാർഥികൾക്ക് പ്രവേശനം നൽകാൻ കഴിയണം.

അതോടൊപ്പം നിർധന രോഗികൾക്ക് ആധുനിക സ്പെഷ്യൽറ്റി ചികിത്സ ലഭ്യമാക്കുകയും വേണം.  ഇടുക്കി താലൂക്ക് ഓഫിസിനൊപ്പം, ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ചിതറിക്കിടക്കുന്ന ജില്ലാ തല ഓഫിസുകൾ ഒരു കൂരയ്ക്കു കീഴിലാകുന്നതോടെ വിവിധ ആവശ്യങ്ങൾക്ക് എത്തുന്ന ജനങ്ങളുടെ ദുരിതവും അവസാനിക്കും. ബസ് സ്റ്റാൻഡ് ഇല്ലാത്ത ഏക ജില്ലാ ആസ്ഥാനമെന്ന പേരുദോഷം ഇക്കുറിയെങ്കിലും മാറുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. 

തൊടുപുഴ കാത്തിരിക്കുന്നു കെഎസ്ആർടിസി ഡിപ്പോയ്ക്കായി 

നിർമാണം 90 ശതമാനവും പൂർത്തിയായി കഴിഞ്ഞ 5 വർഷമായി ഉദ്ഘാടനം കാത്തു കിടക്കുകയാണ് തൊടുപുഴ കെഎസ്ആർടിസി ഡിപ്പോ. തൊടുപുഴയിലെ ലോറി സ്റ്റാൻഡാണ് നിലവിൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡായി ഉപയോഗിക്കുന്നത്. നിസ്സാരമായ പണികൾ കൂടി പൂർത്തിയാക്കിയാൽ ഡിപ്പോ ജനങ്ങൾക്കായി തുറന്നുകൊടുക്കാൻ കഴിയും. 

ഒളമറ്റം കമ്പിപ്പാലം പുനർനിർമിക്കണം

2018 ലെ പ്രളയത്തിൽ തകർന്ന ഒളമറ്റം കമ്പിപ്പാലം എത്രയും വേഗം പുനർനിർമിക്കാൻ ഇടപെടണം. പാലം തകർന്നിട്ട് 3 വർഷമാകുന്നു. ഒളമറ്റം പ്രദേശത്തെയും  ഇടവെട്ടി പഞ്ചായത്തിലെ തെക്കുംഭാഗത്തെയും  എളുപ്പത്തിൽ ബന്ധിപ്പിച്ചിരുന്നത് ഈ തൂക്കുപാലമായിരുന്നു. തെക്കുംഭാഗം മേഖലയിലെ നൂറുകണക്കിനു  വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരുടെ ആശ്രയമായിരുന്നു ഈ നടപ്പാലം. പാലം തകർന്നതോടെ, പുഴ കടക്കാനാകാതെ കിലോമീറ്ററുകൾ ചുറ്റിയാണ് നാട്ടുകാർ തൊടുപുഴയ്ക്ക് എത്തുന്നത്. 

കാഞ്ഞാർ പാലത്തിന് നടപ്പാലം വേണം

കാഞ്ഞാർ പാലത്തിനു സമാന്തരമായി നടപ്പാലം വേണമെന്ന ആവശ്യത്തിന് ഏറെ കാലത്തെ പഴക്കമുണ്ട്. കാഞ്ഞാർ പാലത്തിന് ഇരുകരകളിലുമായി സ്ഥിതിചെയ്യുന്ന കാഞ്ഞാർ ടൗണിൽ എത്തുന്ന ആളുകൾ പല ആവശ്യങ്ങൾക്കായി പാലത്തിനു മറുകരയിലേക്ക് പോകുന്നുണ്ട്. കാര്യമായി വീതിയില്ലാത്തതിനാൽ പാലത്തിലെ കാൽനടയാത്ര ഏറെ ദുരിതമാണ്. വിദ്യാർഥികളടക്കം ഒട്ടേറെ ആളുകളാണ് പാലത്തിനു മറുകരയിലേക്ക് എത്താൻ ബുദ്ധിമുട്ടുന്നത്. ഇവിടെ ഒരു നടപ്പാലമെന്ന ആവശ്യം പരിഗണിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

മൂലമറ്റം കോട്ടമല റോഡ് പൂർത്തിയാക്കണം

മൂലമറ്റം ടൗണിന്റെ വികസനത്തിന് ഏറെ സഹായകരമാകുന്ന മൂലമറ്റം കോട്ടമല റോഡിന്റെ നിർമാണം തുടങ്ങി 21 വർഷമായി. ഇപ്പോൾ കോടതിവിധിയുടെ അടിസ്ഥാനത്തിൽ ആശ്രമത്തിനടുത്തു പുതിയതായി നിർമിക്കുന്ന പാലം വരെ റോഡിലെ ടാറിങ് അടക്കമുള്ള ജോലികൾക്ക് നടപടിയായിട്ടുണ്ട്. പാലം കടന്നുള്ള രണ്ടര കിലോമീറ്റർ റോഡ് കൂടി പൂർത്തിയായാൽ മാത്രമേ ഈ റോഡ് പൂർത്തിയാവൂ. കട്ടപ്പന അടക്കമുള്ള പ്രദേശങ്ങളിൽ നിന്ന് ഒട്ടേറെ ആളുകൾ എത്താൻ സാധ്യതയുള്ള ഈ റോഡിന്റെ നിർമാണം പൂർത്തിയാക്കണം

വൈകരുത്,അപ്രോച്ച് റോഡ്

അഞ്ച് വർഷം മുൻപ്  പണി പൂർത്തിയായ മാരിയിൽക്കടവ് പാലത്തിന്റെ അപ്രോച്ച് റോഡ് പൂർത്തിയാക്കാൻ ആവശ്യമായ ഇടപെടൽ ഉണ്ടാകണം. തൊടുപുഴയാറിനു കുറുകെ മാരിയിൽകലുങ്ക് ഭാഗത്തെയും കാഞ്ഞിരമറ്റത്തെയും ബന്ധിക്കുന്ന പാലം പൂർത്തിയായെങ്കിലും അപ്രോച്ച് റോഡ് ഇല്ലാത്തതിനാൽ പാലത്തിന്റെ പ്രയോജനം ജനങ്ങൾക്ക് കിട്ടുന്നില്ല 

ജലസ്രോതസ്സുകൾ ഭീഷണിയിൽ

മൂന്നാർ മേഖലയിൽ മുതിരപ്പുഴയാർ ഉൾപ്പെടെയുള്ള ജലസ്രോതസ്സുകൾ നശിക്കുകയാണ്. റോഡ് വികസനത്തിന്റെ പേരിൽ പുഴയിൽ വ്യാപകമായി മണ്ണ് നിക്ഷേപിക്കുന്നു. ഇതിനു പരിഹാരം വേണം. പുഴ സംരക്ഷണത്തിനും കയ്യേറ്റം തടയാനും സംരക്ഷണ ഭിത്തികൾ നിർമിക്കണം കുണ്ടള, മാട്ടുപ്പെട്ടി, മൂന്നാർ ഹെഡ്‌വർക്സ് ഡാമുകളുടെ വൃഷ്ടിപ്രദേശങ്ങളിൽ മണൽ നിറഞ്ഞു സംഭരണ ശേഷി വൻതോതിൽ കുറഞ്ഞിരിക്കുകയാണ്. ഇതു ഡാമുകൾക്കു ഭീഷണിയാവുകയും ചെയ്യുന്നു. 

റോഡുകൾക്ക് വേണം ശ്രദ്ധ

എംവിഐപി റോഡുകൾ ഭൂരിഭാഗവും തകർന്ന നിലയിലാണ്. ഗ്രാമീണ മേഖലകളിലെ ഒട്ടേറെ കുടുംബങ്ങളാണ് ഇതുമൂലം ദുരിതത്തിലായിരിക്കുന്നത്. റോഡ് നന്നാക്കാൻ അടിയന്തര നടപടി വേണം. 

പട്ടയ നടപടികൾ പൂർത്തിയാക്കണം

ജില്ലയിൽ ഇനിയും പല കുടുംബങ്ങൾക്കും പട്ടയം നൽകാൻ ബാക്കിയുണ്ട്. കട്ടപ്പനയിലെ ഷോപ്പ്‌സൈറ്റുകൾക്കും അയ്യപ്പൻകോവിൽ പത്തുചെയിൻ മേഖലയിൽ അവശേഷിക്കുന്ന 3 ചെയിനിൽ പെട്ടവർക്കും പട്ടയം നൽകാനുള്ള നടപടികളും ഇഴയുകയാണ്. പട്ടയം ലഭിക്കാത്തതിനാൽ ഷോപ് സൈറ്റുകളിൽ നിർമാണ പ്രവർത്തനങ്ങൾ പോലും നടത്താൻ സാധിക്കാത്ത സ്ഥിതിയാണ്. പത്തുചെയിൻ മേഖലയിലെ 3 ചെയിനിൽ ഉൾപ്പെടുന്ന മേഖലയിലാണ് കൂടുതൽ ആളുകൾ താമസിക്കുന്നതെങ്കിലും അവിടെ പട്ടയം നൽകാൻ നടപടികൾ ഉണ്ടായിട്ടില്ല.

അഞ്ചുനാട്ടിൽ സബ്‌സ്റ്റേഷൻ വേണം, ഉടനെ

മലയോരവും വനമേഖലയുമായ അഞ്ചുനാട്ടിൽ വൈദ്യുതി തടസ്സം ഏറെ പ്രതിസന്ധി സൃഷ്ടിക്കുന്നു. കിലോമീറ്ററുകളോളം വനത്തിലൂടെയും തേയിലത്തോട്ടം മേഖലയിലൂടെയുമാണ് പ്രദേശത്തേക്കുള്ള വൈദ്യുതി ലൈനുകൾ കടന്നു പോകുന്നത്. ചെറിയ മഴയോ കാറ്റോ ഉണ്ടായാൽ പോലും പ്രദേശത്തേക്കുള്ള വൈദ്യുതി ബന്ധം പൂർണമായും തടസ്സപ്പെടുന്ന അവസ്ഥയാണ് നിലവിൽ. ഈ പ്രതിസന്ധിക്കു പരിഹാരം കണ്ടെത്തുന്നതിനാണ് മുൻ വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി മറയൂരിൽ സബ്‌സ്റ്റേഷനായുള്ള നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് 2016-17 ൽ നിർമാണം ആരംഭിച്ചത്. എത്രയും വേഗം പദ്ധതി പൂർത്തിയാക്കുമെന്ന പ്രതീക്ഷയിലാണു പ്രദേശവാസികൾ

പട്ടുശ്ശേരി ഡാം നിർമാണം പൂർത്തിയാക്കണം

2014 ലാണ് പട്ടുശ്ശേരി ഡാമിന്റെ ജലസംഭരണ ശേഷി വർധിപ്പിക്കുന്നതിനായി പൊളിച്ചു നീക്കി പുതിയ ഡാമിനായുള്ള നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. മൂന്നു വർഷത്തിനുള്ളിൽ പണികഴിപ്പിച്ചു പ്രവർത്തന സജ്ജമാക്കുമെന്നാണ് അറിയിച്ചിരുന്നത്.  എന്നാൽ മണ്ണിന്റെ കാഠിന്യക്കുറവിനാൽ ഏഴു മീറ്റർ വിസ്തൃതി അധികമായി വർധിപ്പിക്കേണ്ടി വന്നു.  എസ്റ്റിമേഷൻ തുകയിൽ മാറ്റം വന്നതിനാലും മറ്റു സാങ്കേതിക കാരണങ്ങളാലും നിർമാണ പ്രവർത്തനങ്ങൾ ഏഴ് വർഷത്തോളം നീളുകയായിരുന്നു.  പ്രദേശത്തെ കാർഷികമേഖലയുടെ വളർച്ചയിൽ തന്നെ പ്രധാന പങ്ക് വഹിക്കുന്ന ഡാമിന്റെ പ്രവർത്തനം എത്രയും വേഗം നടപ്പിലാക്കുമെന്നതാണ് പ്രദേശവാസികൾ പ്രതീക്ഷിക്കുന്നത്. 

ആരോഗ്യ മേഖലയിൽ കട്ടപ്പന ഇപ്പോഴും ഇരുട്ടിൽ

കട്ടപ്പന  ഇരുപതേക്കറിലേത് താലൂക്ക് ആശുപത്രിയാക്കി മാറ്റിയിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും  ഗൈനക്കോളജി ഉൾപ്പെടെ  വിഭാഗങ്ങൾ ഇനിയും ആരംഭിക്കാനാട്ടില്ല. കൂടുതൽ ഡോക്ടർമാരുടെയും നഴ്‌സുമാർ അടക്കമുള്ള ജീവനക്കാരുടെയും തസ്തിക സൃഷ്ടിക്കാനും കഴിഞ്ഞിട്ടില്ല.

ശുദ്ധജല ക്ഷാമം; ശാശ്വത പരിഹാരം പ്രതീക്ഷിച്ച് ഇടുക്കി

 അയ്യപ്പൻകോവിൽ, കാഞ്ചിയാർ വില്ലേജുകളിലെ ശുദ്ധജല ക്ഷാമം പരിഹരിക്കാൻ ലക്ഷ്യമിട്ട് ദേശീയ ഗ്രാമീണ കുടിവെള്ള പദ്ധതിയുടെ ഭാഗമായി 1996ൽ അയ്യപ്പൻകോവിൽ പഞ്ചായത്തിലെ ആലടിയിൽ നിർമാണം ആരംഭിച്ച കുരിശുമല ശുദ്ധജല പദ്ധതിക്കായി പലതവണയായി കോടികൾ അനുവദിച്ചിട്ടും ഇനിയും പൂർത്തിയായിട്ടില്ല. 

 കാൽ നൂറ്റാണ്ടിലധികം പഴക്കമുള്ള രാജകുമാരി ശുദ്ധജല പദ്ധതിയുടെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കണം. പദ്ധതിയുമായി ബന്ധപ്പെടുത്തി രാജകുമാരി പഞ്ചായത്തിൽ മാത്രം 460 പുതിയ ഗാർഹിക കണക്‌ഷനുകൾ നൽകിയിട്ടുണ്ട്. ഇല്ലിപ്പാലത്തിനു സമീപം പന്നിയാർ പുഴയിൽ നിന്നാണ് ശുദ്ധജല പദ്ധതിക്കായി 2 മോട്ടറുകൾ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്യുന്നത്. മുരിക്കുംതൊട്ടിയിലെയും കുരുവിളാസിറ്റിയിലെയും സഹായ സംഭരണികളിൽ എത്തിക്കുന്ന വെള്ളം സ്വാഭാവിക ഒഴുക്കിലൂടെയാണ് പൈപ്പുകൾ വഴി രാജകുമാരി, രാജാക്കാട് പഞ്ചായത്തുകളിൽ വിതരണം ചെയ്യുന്നത്.

പൊതു ടാപ്പുകളിൽ പലതും സാമൂഹിക വിരുദ്ധർ നശിപ്പിച്ചു. പൈപ്പുകൾ പല സ്ഥലത്തും പൊട്ടിത്തകർന്നതിനാൽ ഇപ്പോൾ ഞെരിപ്പാലം വരെ മാത്രമാണ് വെള്ളമെത്തുന്നത്. കാലഹരണപ്പെട്ട പൈപ്പുകൾ മാറ്റി അനധികൃത ജലമൂറ്റ് തടഞ്ഞാൽ വേനൽക്കാലത്ത് രണ്ട് പഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ കഴിയും. കുടിവെള്ള പദ്ധതിയുടെ നവീകരണത്തിന് കിഫ്ബി വഴി ഒരു കോടി രൂപയുടെ പദ്ധതിക്ക് അനുമതി ലഭിച്ചിട്ടുണ്ടെന്നാണ് അധികൃതർ പറയുന്നത്. പക്ഷേ തുടർ നടപടികൾ ഫയലിൽ വിശ്രമിക്കുകയാണ്. 

 കുമളി, ചക്കുപള്ളം പഞ്ചായത്തുകളിലെ ശുദ്ധജലക്ഷാമത്തിനു ശാശ്വത പരിഹാരമാണ് തേക്കടി - ചക്കുപള്ളം ജലവിതരണ പദ്ധതി. എന്നാൽ പൈപ്പുകൾ പലയിടങ്ങളിൽ പൊട്ടിയൊഴുകുന്നതിനാൽ ഉപഭോക്താക്കൾക്കു കൃത്യമായി വെള്ളം ലഭിക്കുന്നില്ല. കാലപ്പഴക്കം ചെന്ന പൈപ്പുകൾ മാറ്റണം. ജീവനക്കാരുടെ ശ്രദ്ധ ഉണ്ടെങ്കിൽ മാത്രമേ പ്രശ്നം പരിഹരിക്കാനാവൂ. 

 മലങ്കര ജലാശയം അറക്കുളം കുടയത്തൂർ പഞ്ചായത്തുകളുടെ നടുവിലൂടെ കടന്നുപോകുമ്പോൾ രണ്ട് പഞ്ചായത്തിലും ശുദ്ധജലക്ഷാമം രൂക്ഷമാണ്. ജലക്ഷാമം ഇല്ലാത്ത ഈ പഞ്ചായത്തുകളിലെ ശുദ്ധജലക്ഷാമത്തിനു പരിഹാരമായി നല്ലൊരു ശുദ്ധജല പദ്ധതി ഇല്ലാത്തതാണ് കാരണം. 

 പീരുമേട് താലൂക്കിലെ ആറ് വില്ലേജുകളിൽ ശുദ്ധജലം വിതരണം ചെയ്യുന്ന ഹെലിബറിയ പദ്ധതിയുടെ മേൽനോട്ടത്തിനായി ഏലപ്പാറ കേന്ദ്രമാക്കി സെക്‌ഷൻ ഓഫിസ് തുറക്കണം. നിലവിൽ പദ്ധതിയിൽ പൈപ്‌ലൈനുകളിൽ തകരാറുകൾ പതിവാണ്. ശുദ്ധജലവിതരണവും തുടർച്ചയായി മുടങ്ങുന്നു. തകരാർ യഥാസമയം പരിഹരിക്കപ്പെടുന്നില്ല. ജലഅതോറിറ്റിക്ക് നേരിട്ടു മേൽനോട്ട ചുമതല ഇല്ലാത്തതു തന്നെയാണ് പ്രധാന കാരണം. ഇപ്പോൾ കരാറുകാരൻ എത്തിവേണം കേടുപാടുകൾ നോക്കി പരിഹരിക്കുന്നത്. ഇതാണ് കാലതാമസത്തിനു ഇടയാക്കുന്നത്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com