3.64 കോടി രൂപ ചെലവഴിച്ചു നിർമിച്ചു; നിർമാണത്തിനു പിന്നാലെ ഏലപ്പാറ –ഹെലിബറിയ റോഡ് തകർന്നു
Mail This Article
ഏലപ്പാറ ∙ 3.64 കോടി രൂപ ചെലവഴിച്ചു നിർമിച്ച ഏലപ്പാറ –ഹെലിബറിയ റോഡ് നിർമാണത്തിനു പിന്നാലെ തകർന്നു. പിഎംജിഎസ്‌വൈ പദ്ധതിയിൽ ഉൾപ്പെടുത്തി 6 കിലോമീറ്റർ ദൂരം വീതി കൂട്ടി ടാറിങ്, പാലം, കലുങ്കുകൾ എന്നിവയുടെ നിർമാണം ആണ് ഇവിടെ നടത്തിയത്. എന്നാൽ പണികൾ കഴിഞ്ഞു മാസങ്ങൾ പിന്നിട്ടതോടെ റോഡ് പല ഭാഗങ്ങളിലും നശിച്ചു. കഴിഞ്ഞ ദിവസത്തെ കനത്ത മഴയിൽ ഹെലിബറിയ 26 ഭാഗത്ത് മണ്ണിടിഞ്ഞു താഴ്ന്നു. ചിലയിടങ്ങളിൽ ടാറിങ് അടർന്നു മാറിയിട്ടുണ്ട്. ഓടകളുടെ അഭാവം മൂലം വെള്ളം റോഡിലൂടെ തന്നെയാണ് ഒഴുകുന്നത്. ഇതു റോഡിന്റെ തകർച്ചയ്ക്കു ഇടയാക്കിയെന്നു നാട്ടുകാർ ചൂണ്ടികാട്ടുന്നു.
മണ്ണിടിഞ്ഞു താഴ്ന്ന 26 ഭാഗത്ത് കലുങ്ക് നിർമിച്ചിരുന്നില്ല. നിർമാണ പ്രവർത്തനങ്ങളുടെ സമയത്തു തന്നെ പരാതികളും ആരോപണങ്ങളും ഉയർന്നിരുന്നു. ഒച്ചിന്റെ വേഗത്തിൽ നടന്ന നിർമാണ പ്രവർത്തനം ഒരു ഘട്ടത്തിൽ നിലച്ചു. പിന്നീടു പ്രതിഷേധങ്ങളെ തുടർന്ന് പുനരാരംഭിക്കുകയായിരുന്നു. ഉന്നത ഉദ്യോഗസ്ഥർ റോഡ് സന്ദർശിക്കണം എന്നും തകർന്ന ഭാഗങ്ങൾ ഉടനടി പുനർ നിർമിക്കണമെന്നും ആണ് പ്രദേശവാസികളുടെ ആവശ്യം. യാത്രക്കാർക്ക് കെകെ റോഡ് വഴിയല്ലാതെ കുറഞ്ഞ ദൂരത്തിൽ ഏലപ്പാറയിൽ നിന്നു കുമളിയിൽ എത്തുന്നതിനു കഴിയുന്നതാണ് ഹെലിബറിയ റോഡ്.