മറയൂർ∙ മറയൂർ - മൂന്നാർ റോഡിൽ പകൽ സമയത്ത് എത്തിയ കാട്ടുപോത്ത് വിനോദസഞ്ചാരികൾക്ക് കൗതുകവും ഗ്രാമവാസികൾക്ക് ഭീതിയുമായി. പ്രദേശത്തെ ചുറ്റിക്കറങ്ങി ഭീമൻ കാട്ടുപോത്ത്. വനത്തോടു ചേർന്നുകിടക്കുന്ന പള്ളനാട്, പുളികരവയൽ ആനക്കൽ പെട്ടി, മിഷൻ വയൽ എന്നീ ഗ്രാമങ്ങളിലേക്കാണ് കാട്ടുപോത്തുകൾ സ്ഥിരമായി എത്തുന്നത്.
ഇന്നലെ രാവിലെ പത്തരയോടെ പള്ളനാട്ടിൽ അന്തർസംസ്ഥാന പാതയുടെ വശങ്ങളിലുള്ള പുല്ലു തിന്നുകയും മണിക്കൂറുകൾ റോഡിൽ തമ്പടിക്കുകയും ചെയ്തു. കാട്ടുപോത്തുകൾ ഗ്രാമത്തിൽ എത്തുന്നതു തടയാൻ വേണ്ട നടപടികൾ വനംവകുപ്പ് സ്വീകരിക്കുന്നില്ലെന്ന പരാതി ശക്തമാണ്. 3 വർഷങ്ങൾക്കുമുൻപ് ഗ്രാമത്തിനുള്ളിൽ കയറിയ കാട്ടുപോത്ത് വീടിന്റെ മേൽക്കൂരയിൽ കയറി ഷീറ്റ് പൊട്ടി വീടിനുള്ളിൽ വീണു.
വനംവകുപ്പ് അധികൃതരുടെയും നാട്ടുകാരുടെയും മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് കാട്ടുപോത്തിനെ പുറത്തെത്തിച്ചത്. സംഭവത്തിൽ കേടുപാടുകൾ സംഭവിച്ചതിനെത്തുടർന്ന് വീട്ടുടമയ്ക്ക് ഒരുലക്ഷത്തിലധികം രൂപ വനംവകുപ്പ് നൽകേണ്ടിവന്നു.