സംരക്ഷണ ഭിത്തി ഇടിഞ്ഞു; ദേശീയ പാതയിൽ ഗതാഗത ക്രമീകരണം
Mail This Article
അടിമാലി∙ കൊച്ചി-ധനുഷ് കോടി ദേശീയ പാതയിൽ ചീയപ്പറയ്ക്ക് സമീപം സംരക്ഷണ ഭിത്തി ഇടിഞ്ഞു. സുഗമമായ ഗതാഗതം തടസ്സപ്പെട്ടതോടെ ഹൈവേ പൊലീസ് ഇടപെട്ട് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഇതിന്റെ ഭാഗമായി ഇതുവഴിയുള്ള ഗതാഗതം ഒറ്റവരിയാക്കി. പാതയിൽ അപകട സാധ്യത ഏറെയുള്ള ഭാഗത്താണ് ഇന്നലെ വൈകിട്ട് 20 മീറ്ററോളം നീളത്തിൽ സംരക്ഷണ ഭിത്തി തകർന്നത്.
അഗാധമായ ഗർത്തമാണ് ഈ ഭാഗത്തുള്ളത്. കാലവർഷത്തിൽ ഈ ഭാഗത്തു സംരക്ഷണ ഭിത്തിയുടെ ഒരു ഭാഗം ഇടിഞ്ഞു പാത അപകടാവസ്ഥയിലായിരുന്നു. സംഭവത്തിന്റെ ഗൗരവം മാധ്യമങ്ങൾ ദേശീയപാത അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. എന്നാൽ അധികൃതരുടെ ഭാഗത്തു നിന്ന് നടപടി ഉണ്ടാകാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമായത്. ബുധനാഴ്ച രാവിലെ തമിഴ്നാട്ടിൽ നിന്ന് പൈങ്ങോട്ടൂർക്കു പോകുകയായിരുന്ന ലോറി ഇവിടെ അപകടത്തിൽ പെട്ടിരുന്നു.
ദിവസവും ടൂറിസ്റ്റ് ബസുകൾ ഉൾപ്പെടെ നൂറുകണക്കിനു വാഹനങ്ങളാണ് ഇതുവഴി അടിമാലി, മൂന്നാർ തമിഴ്നാട് ഭാഗത്തേക്ക് എത്തുന്നത്. പാതയിൽ വാഹനങ്ങളുടെ ബാഹുല്യം അടുത്ത നാളിൽ വൻതോതിൽ വർധിച്ചത് ഗതാഗതക്കുരുക്കിനു കാരണമായിരുന്നു. സംരക്ഷണ ഭിത്തി ഇടിഞ്ഞതോടെ പൊലീസ് ഇടപെട്ടാണു ഗതാഗതം ഒറ്റ വരിയായി ക്രമപ്പെടുത്തിയത്. ഇതോടെ ഇതുവഴിയുള്ള ഗതാഗത കുരുക്ക് രൂക്ഷമാകും.