ഇന്ന് നിയന്ത്രണങ്ങളുടെ ഞായർ; 1637 പേർക്ക് കൂടി കോവിഡ്
Mail This Article
തൊടുപുഴ ∙ കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഇന്ന് ലോക്ഡൗണിനു സമാനമായ നിയന്ത്രണങ്ങൾ. അവശ്യ സർവീസുകൾ മാത്രമേ അനുവദിക്കൂ. ജില്ലയിൽ നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കാൻ പൊലീസും സെക്ടറൽ മജിസ്ട്രേട്ടുമാരും പരിശോധനയുമായി രംഗത്തുണ്ടാകും. ലംഘനങ്ങൾക്കെതിരെ ശക്തമായ നടപടിയുണ്ടാകും. പഴം, പച്ചക്കറി, പലവ്യഞ്ജനം, പാൽ, മീൻ, ഇറച്ചി തുടങ്ങിയ കടകൾക്കു രാവിലെ 7 മുതൽ രാത്രി 9 വരെ പ്രവർത്തിക്കാം. അത്യാവശ്യ യാത്രകൾ അനുവദിച്ചിട്ടുണ്ടെങ്കിലും അതു വ്യക്തമാക്കുന്ന രേഖകൾ ഹാജരാക്കണം.
ആശുപത്രി, വാക്സിനേഷൻ എന്നിവയ്ക്കും യാത്രയാകാം. ഹോട്ടലുകളിലും ബേക്കറികളിലും ഇരുന്നു ഭക്ഷണം കഴിക്കാനാകില്ല. രാവിലെ 7 മുതൽ രാത്രി 9 വരെ പാഴ്സൽ മാത്രമായി പ്രവർത്തിക്കാം. മുൻകൂട്ടി നിശ്ചയിച്ചിരുന്ന വിനോദ സഞ്ചാരികൾക്ക് സ്റ്റേ വൗച്ചർ രേഖകൾ കൈവശമുണ്ടെങ്കിൽ കാർ / ടാക്സികളിൽ യാത്ര ചെയ്യാവുന്നതും ഹോട്ടൽ / റിസോർട്ടിൽ താമസിക്കാവുന്നതുമാണ്. അടുത്ത ഞായറാഴ്ചയും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
1637 പേർക്ക് കൂടി കോവിഡ്
തൊടുപുഴ ∙ ജില്ലയിൽ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിൽ വീണ്ടും വർധന. 1637 പേർക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. 14 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 465 പേർ കോവിഡ് മുക്തരായി.