ADVERTISEMENT

തൊടുപുഴ∙ ഇടുക്കി പാക്കേജെന്ന വാക്ക് ‘വാട്ടുകപ്പയെന്നു’ കേൾക്കുന്നതു പോലെ സുപരിചിതമാണ് ഇടുക്കിക്കാരന്. വാട്ടുകപ്പ വേവുമെങ്കിൽ ജില്ലയിൽ ഇടുക്കി പാക്കേജ് ഇതുവരെ വെന്തിട്ടില്ല. ഇടുക്കി ഉൾപ്പെടെയുള്ള 3 ജില്ലകൾക്കായി 75 കോടി രൂപയുടെ പാക്കേജാണ് ലിസ്റ്റിൽ അവസാനത്തേത്. ഇതിനു മുൻപും വിവിധ പേരുകളിൽ പാക്കേജുകൾ ഇടുക്കിയുടെ മണ്ണിലിറങ്ങിയിട്ടുണ്ട്. 

 കനവിലുണ്ടിന്നും കാർഷിക പാക്കേജ്

കടക്കെണിയും കാലാവസ്ഥാ വ്യതിയാനവും മൂലം തകർ‍ന്ന ഇടുക്കിയുടെ കാർഷിക മേഖലയെ പുനരുജ്ജീവിപ്പിക്കാൻ 2008ൽ കേന്ദ്രസർക്കാർ ഒരു ഇടുക്കി പാക്കേജിനു രൂപം നൽകിയിരുന്നു. 1126 കോടിരൂപയുടെ കാർഷിക പാക്കേജായിരുന്നു ഇത്. ഡോ. എം.എസ്.സ്വാമിനാഥന്റെ നേതൃത്വത്തിലുള്ള കമ്മിഷനായിരുന്നു ഇതുനിർദേശിച്ചത്. 1126 കോടി രൂപയിൽ 764.45 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം നൽകി.

ഇതിനുപുറമേ ഏലം വില സ്‌ഥിരതാ ഫണ്ട്, റബർ, ഏലം, കുരുമുളക് മേഖലകളിലെ ഗവേഷണം, ഏത്തവാഴ ഇൻഷുറൻസ് തുടങ്ങിയവയ്‌ക്കായി 361.55 കോടി രൂപയും ഉൾപ്പെടുത്തി. അഞ്ച് വർഷം പൂർത്തിയാകുമ്പോൾ 132.26 കോടി രൂപയുടെ പദ്ധതികൾ മാത്രമായിരുന്നു നടപ്പാക്കിയത്. രണ്ടു വർഷം കൂടി പാക്കേജ് നീട്ടിക്കിട്ടുമെന്ന പ്രതീക്ഷയുണ്ടായിരുന്നെങ്കിലും ഇനി തുടരാൻ സാധിക്കില്ലെന്നു കേന്ദ്രസർക്കാർ ഉറപ്പിച്ചതോടെ പാക്കേജ് ലക്ഷ്യത്തിലെത്താതെ അന്ത്യശ്വാസം വലിച്ചു. 

 ജനിക്കാതെ പോയ പുനർജനി

ധനമന്ത്രി തോമസ് ഐസക്കിന്റെ പുനർജനി പാക്കേജായിരുന്നു അടുത്തത്. 5000 കോടി രൂപയായിരുന്നു പാക്കേജ് തുക. 2019 ഫെബ്രുവരി 6നായിരുന്നു ഇടുക്കിക്കു കുളിർമയേകിയ ഈ പ്രഖ്യാപനം. പ്രളയത്തിൽ ആകെ തകർന്നടിഞ്ഞ ഇടുക്കിയെ സംസ്ഥാന സർക്കാർ തഴഞ്ഞെന്ന പ്രചാരണം വ്യാപകമായതോടെയാണു ബജറ്റിനു ശേഷം പ്രത്യേക പ്രഖ്യാപനമായി പുനർജനി പാക്കേജ് പ്രഖ്യാപിച്ചത്. 2020ൽ കോവിഡ് ആഞ്ഞടിച്ചതോടെ ഇടുക്കി പാക്കേജിനെ സർക്കാർ സൗകര്യപൂർവം മറന്നു. 

 വീണ്ടും 1000 കോടി

2020ൽ തോമസ് ഐസക് ഇടുക്കിക്കായി വീണ്ടും 1000 കോടിയുടെ പദ്ധതിയുമായെത്തി. 5000 കോടി പാക്കേജിനു കോവിഡ് മൂലം ഗതിവേഗം കൈവരിക്കാനായില്ലെന്ന കുറ്റസമ്മതത്തോടെയായിരുന്നു ഇത്. ഇതും വെള്ളത്തിൽ വരച്ച വരയായി. 

 12000 കോടി!!!

2021ൽ നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടു മുന്നെ  മുഖ്യമന്ത്രി കട്ടപ്പനയിലെത്തി പ്രഖ്യാപിച്ചതാണു 12000 കോടിയുടെ ഏറ്റവും പുതിയ ഇടുക്കി പാക്കേജ്. ‘പാക്കേജുകൾ പ്രഖ്യാപനത്തിൽ ഒതുങ്ങുന്നതല്ല. നടപ്പാക്കാൻ ഉള്ളതാണ്’ എന്നതായിരുന്നു  മുഖ്യമന്ത്രിയുടെ പഞ്ച് ലൈൻ. 10000 കോടിരൂപയുടെ പാക്കേജ് പ്രഖ്യാപനത്തിനായി മുഖ്യമന്ത്രിയെത്തുന്നുവെന്നു പത്രസമ്മേളനം വിളിച്ച് അറിയിച്ചവരെ ഞെട്ടിച്ചു കൊണ്ടായിരുന്നു 2000 മുഖ്യമന്ത്രി കൂട്ടിവിളിച്ചത്. 

 പഴയതെന്നും ഓർമയില്ല

പുതിയ ധനമന്ത്രി കെ.എൻ.ബാലഗോപാൽ അവതരിപ്പിച്ച ഇടക്കാല ബജറ്റ് മുൻധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിന്റെ തുടർച്ചയായിരുന്നു. ഇതിൽ 12000 കോടി പാക്കേജിനെപ്പറ്റി പരാമർശങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഇത്തവണ 3 ജില്ലകൾക്കായി 75 കോടിയുടെ പാക്കേജ് പ്രഖ്യാപിക്കുമ്പോൾ ഇടുക്കിക്ക് ഒന്നേ പറയാനുള്ളൂ, കേട്ടിട്ടുണ്ട്, കേട്ടിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com