നെടുങ്കണ്ടം ∙ തമിഴ്നാട്ടിൽ പഠിക്കുന്ന വിദ്യാർഥിനിക്ക്, മാസ്ക് ധരിച്ചില്ലെന്നു കാണിച്ചു പിഴയൊടുക്കാൻ കേരളത്തിൽ നോട്ടിസ്. 2021ൽ ഉടുമ്പൻചോല പൊലീസ് റജിസ്റ്റർ ചെയ്ത കേസിലാണു കാരിത്തോട് തെങ്ങണാകുന്നേൽ അംസരാജിന്റെ മകൾ രഞ്ജുവിനു കോടതിയിൽ നിന്നു സമൻസ് ലഭിച്ചത്. ഇക്കാലത്തു രഞ്ജു ബോഡിനായ്ക്കന്നൂരിൽ പഠിക്കുകയായിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ചയാണു സമൻസുമായി പൊലീസെത്തുന്നത്. തോട്ടം തൊഴിലാളിയായ അംസരാജ് ജോലിക്കിടെയുണ്ടായ അപകടത്തിൽ ചികിത്സയിലാണ്. ഇന്നലെ കോടതിയിൽ ഹാജരായി 1000 രൂപ പിഴ അടച്ചെന്ന് ഇവർ പറയുന്നു. മാസ്ക് ധരിക്കാതെ എത്തിയവരെ പിടിച്ചപ്പോൾ അവരിലാരെങ്കിലും വിലാസം തെറ്റിച്ചു നൽകിയതാകാം രഞ്ജുവിനു വിനയായതെന്നാണു പൊലീസിന്റെ നിഗമനം.