ശരിക്കുമൊരു മാലാഖ; അർബുദം കാർന്നു തിന്നുന്നത് വകവയ്ക്കാതെ രണ്ടാഴ്ച മുൻപു വരെ സേവനനിരതയായ രമ്യ ഇനി ഇല്ല
Mail This Article
നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെ ജനപ്രിയയായ നഴ്സ് രമ്യ ഇനി ഓർമ
നെടുങ്കണ്ടം ∙ പാതി മാത്രം പാടി നിർത്തിയ പാട്ടുപോലെ താലൂക്കാശുപത്രിയിൽ നിന്ന് രമ്യയെന്ന മാലാഖ പറന്നുപോയി. അർബുദം സ്വന്തം ശരീരം കാർന്നു തിന്നുന്നത് വകവയ്ക്കാതെ മരിക്കുന്നതിന് രണ്ടാഴ്ച മുൻപു വരെ ആശുപത്രിയിൽ ഡ്യൂട്ടിക്കെത്തിയ രമ്യ എന്ന നഴ്സ് ശരിക്കുമൊരു മാലാഖയായിരുന്നെന്ന് ആശുപത്രിയിലെ രോഗികളും കൂട്ടിരിപ്പുകാരും പറയുന്നു. ആശുപത്രിയിലെത്തുന്നവരോട് ‘സാരമില്ല കെട്ടോ... എല്ലാം ശരിയാകും’ എന്നും പറഞ്ഞ് കൂടെ രണ്ടുവരി പാട്ടും പാടിയാണ് രമ്യ രോഗികളുടെ ഹൃദയത്തിലേക്ക് സൂചി പോലെ ആഴ്ന്നിറങ്ങിയിരുന്നത്.
തന്റെ പാട്ടും ആശ്വാസവാക്കുകളും ബാക്കിയാക്കി പച്ചടി സ്വദേശിയായ കൊച്ചുപറമ്പിൽ രമ്യമോൾ (38) ബുധൻ രാത്രിയാണ് മരിച്ചത്. പാൻക്രിയാസിന് കാൻസർ രോഗം ബാധിച്ച ശേഷവും രണ്ടാഴ്ച മുൻപു വരെ രമ്യ ജോലിക്കെത്തി. ഗുരുതര രോഗം കൂടെയുണ്ടായിട്ടും അതെല്ലാം അവഗണിച്ച് കോവിഡ് കാലത്തും ഒരു ഡ്യൂട്ടി പോലും മുടക്കാതെ സ്വന്തം കാറോടിച്ച് രമ്യ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെത്തി സേവനം ചെയ്തു. കോവിഡ് കാലത്ത് സഹപ്രവർത്തകരെല്ലാം ജോലിക്ക് വരേണ്ടതില്ലന്ന് രമ്യയോട് പറഞ്ഞിട്ടും അവർ ഓടിയെത്തുമായിരുന്നു എന്ന് നഴ്സുമാരായ കനിയമ്മ, റിന്റ, നിഷ ബീവി, മായമോൾ, സത്യപ്രിയ എന്നിവർ പറയുന്നു.
താലൂക്ക് ആശുപത്രിയിൽ നഴ്സിങ് ഓഫിസറായി ജോലി ചെയ്യുന്നതിനിടെ 2019ലാണ് രമ്യയ്ക്ക് പാൻക്രിയാസിൽ കാൻസർ രോഗബാധ കണ്ടെത്തിയത്. എന്നാൽ രോഗം തന്റെ ജോലിയെ ബാധിക്കാൻ രമ്യ അനുവദിച്ചില്ല. എറണാകുളം അമൃത ആശുപത്രിയിലായിരുന്നു ചികിത്സ. റേഡിയേഷൻ നടക്കുന്ന സമയങ്ങളിൽ മാത്രം രമ്യ അവധിയെടുക്കും. റേഡിയേഷന്റെ അസ്വസ്ഥതകൾ വിട്ടുമാറുന്നതോടെ ആശുപത്രിയിൽ ജോലിക്കെത്തും. പിന്നീട് രോഗം പിടിമുറുക്കിയതോടെ ചികിത്സ തിരുവനന്തപുരം ആർസിസിയിലേക്ക് മാറ്റി.
ആഴ്ചയിലെ അവധി ദിവസങ്ങൾ രമ്യയ്ക്ക് ആർസിസിയിലേക്കുള്ള യാത്രകളായിരുന്നു. കോവിഡ് കാലത്ത് ആശുപത്രിയിലെത്തുന്ന സമയത്ത് സഹപ്രവർത്തകർ പലതവണ മടക്കി അയയ്ക്കാൻ ശ്രമിച്ചിട്ടുണ്ട്. എങ്കിലും രമ്യ പോകില്ല. സഹപ്രവർത്തകർക്ക് കോവിഡ് ബാധിച്ചപ്പോഴും ആശുപത്രിയിലെ സേവനങ്ങൾക്കായി ഓടിയെത്തി. പിന്നീട് രോഗം മൂർഛിച്ചതോടെ രണ്ടാഴ്ച മുൻപ് അവധിയെടുത്തു. ജോലി ചെയ്യുന്നില്ലെങ്കിലും തനിക്ക് ആശുപത്രിയിൽ വരണം എന്നു പറഞ്ഞ് ഒരാഴ്ച മുൻപ് താലൂക്കാശുപത്രിയിലെ വാർഡിൽ രോഗിയായി രമ്യ എത്തി. കൂടെ ജോലി ചെയ്തവർ കൂട്ടായി നിന്നു.
ഒടുവിൽ ബുധൻ രാവിലെ തനിക്കു വീട്ടിൽ പോകണമെന്നു പറഞ്ഞ് തിരികെ പച്ചടിയിലെ വീട്ടിലെത്തിയെങ്കിലും രാത്രിയോടെ മരിച്ചു. മരിക്കാത്ത ഓർമകൾക്കൊപ്പം ആശുപത്രിയിലെ ഒരു പരിപാടിക്കിടെ അവസാനമായി രമ്യ പാടിയ ‘ഓർമകൾ ഓർമകൾ ഓടക്കുഴലൂതി’ എന്ന പാട്ട് സഹപ്രവർത്തകരായ നഴ്സുമാരുടെ മനസ്സിൽ വിങ്ങലാകുന്നു. രമ്യമോളുടെ സംസ്കാരം ഇന്നലെ വൈകിട്ട് പച്ചടി സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ നടത്തി. മകൾ: എവറിൻ മരിയ (7).