ADVERTISEMENT

ചെറുതോണി ∙ ഒന്നിനു പിന്നാലെ മറ്റൊന്നായി ദുരിതങ്ങൾ പെയ്തിറങ്ങുമ്പോഴും പ്രളയദുരിതബാധിത മേഖലയിൽ ഒരു വീടിനായുള്ള വീട്ടമ്മയുടെ കാത്തിരിപ്പു നീളുന്നു. കഞ്ഞിക്കുഴി പകുതിപ്പാലം കുമ്പളന്താനത്ത് പ്രീത വിജയനാണു കഴിഞ്ഞ നാലു വർഷമായി അധികൃതരുടെ കനിവിനായി കാത്തിരിക്കുന്നത്.

2018 ലെ മഹാപ്രളയത്തിനു ശേഷം കഞ്ഞിക്കുഴി പഞ്ചായത്തിലെ രണ്ടാം വാർഡ് ഉൾപ്പെടുന്ന കീരിത്തോട് പകുതിപ്പാലം പ്രദേശം പ്രളയ ബാധിത മേഖലയാണെന്നും വാസയോഗ്യമല്ലാത്ത സ്ഥലമാണെന്നും റവന്യു വകുപ്പും പഞ്ചായത്തും വിധിയെഴുതിയതോടെയാണ് പ്രീതയുടെയും കുടുംബത്തിന്റെയും ജീവിതം നരകതുല്യമായത്. അയൽവാസികളിൽ ഒട്ടേറെ പേർ സർക്കാർ പണവും മറ്റു സ്ഥലങ്ങളിൽ ഭൂമിയും അനുവദിച്ചതതോടെ ഇവിടെ നിന്നും മാറി.

പ്രളയാനന്തരം വീടിനായി ഇവർ പലതവണ പല വാതിലുകളും മുട്ടിയെങ്കിലും ഇവരുടെ അപേക്ഷ മാത്രം പരിഗണിക്കപ്പെട്ടില്ല. മണ്ണിടിച്ചിൽ ഭീഷണിയുള്ള സ്ഥലത്ത് ഇടിഞ്ഞുവീഴാറായ വീട്ടിലാണു പ്രീതയും ഭർത്താവ് വിജയനും താമസിക്കുന്നത്. പ്രീതയ്ക്ക് 70 ശതമാനത്തോളം ശാരീരിക ദൗർബല്യമുണ്ട്. ഭർത്താവ് വിജയനാകട്ടെ 3 മാസം മുൻപ് അപകടത്തിൽ പെട്ട് കാലൊടിഞ്ഞ് അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. കാലിലെ മുറിവ് ഉണങ്ങാത്തതു മൂലം ഏറെ ദുരിതത്തിലാണ് വിജയനും പ്രീതയും. ഓരോ ദിവസവും മരുന്നിനും മറ്റുമായി ഒട്ടേറെ രൂപയും ഇവർക്ക് ആവശ്യമായി വരുന്നു. കീരിത്തോട്ടിലെ വ്യാപാരികളും പകുതിപ്പാലത്തെ അയൽവാസികളുമാണ് ഇവരെ സഹായിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com