ADVERTISEMENT

ഉമ തോമസിന്റെ വിജയം ആഘോഷിച്ച് പി.ടിയുടെ ഇടുക്കി

അടിമാലി∙ 34 വർഷം മുൻപ് എറണാകുളം നഗരത്തിൽനിന്ന് പി.ടി.തോമസിന്റെ കൈപിടിച്ച് ഇടുക്കി ഉപ്പുതോട് പുതിയാപറമ്പിൽ കുടുംബത്തിലേക്ക് എത്തിയ ഉമ തോമസ് വളരെ പെട്ടന്നുതന്നെ ഇടുക്കിയുടെ മരുമകളായി മാറുകയായിരുന്നു. 1991ൽ പി.ടി. തൊടുപുഴയിൽനിന്ന് നിയമസഭയിലേക്ക് മത്സരിക്കുമ്പോൾ തിരഞ്ഞെടുപ്പ് വേദികളിൽ പാട്ടുപാടി വോട്ടർമാരെ കൈയിലെടുത്തു. ആ തിരഞ്ഞെടുപ്പിൽ വിജയിച്ചതോടെ പി.ടി. എറണാകുളത്തുനിന്ന് തൊടുപുഴയിൽ വീട് വാടകയ്ക്കെടുത്തു താമസമാക്കി.

ഉമയ്ക്ക് എറണാകുളത്ത് സ്വകാര്യ കമ്പനിയിൽ ജോലി ഉണ്ടായിരുന്നതിനാൽ അവധി ദിവസങ്ങളിൽ തൊടുപുഴയിൽ എത്തും. ഈ സമയം വീട്ടിൽ എത്തുന്നവരുമായി നല്ല സൗഹൃദമാണ് ഉമ സ്ഥാപിച്ചത്. തുടർന്ന് 1995ലെ നിയമസഭ തിരഞ്ഞെടുപ്പിൽ പി.ടി. പരാജയപ്പെട്ടെങ്കിലും പി.ടിയുടെ നിഴലായി ഉമ ഇടുക്കിയിലുണ്ടായിരുന്നു. 2001ലെ തിരഞ്ഞെടുപ്പിൽ വീണ്ടും തൊടുപുഴയിൽനിന്ന് വിജയിച്ചപ്പോഴും ഉമയുടെ അണിയറ പ്രവർത്തനങ്ങൾ വിജയത്തിന് മാറ്റുകൂട്ടിയിരുന്നു. പിന്നീട് ഇടുക്കി ലോക്‌സഭാ മണ്ഡലത്തിൽനിന്ന് പി.ടി. ജനവിധി തേടിയതോടെ ഉമയുടെ സൗഹൃദം വളർന്നു പന്തലിച്ചു.

പി.ടി.തോമസും ഭാര്യ ഉമ തോമസും (ഫയൽ ചിത്രം).
പി.ടി.തോമസും ഭാര്യ ഉമ തോമസും (ഫയൽ ചിത്രം).

തമിഴ് വോട്ടർമാർ കൂടുതലായുള്ള  പ്രദേശങ്ങളിൽ തമിഴ് പാട്ടുകൾ പാടി വോട്ടർമാരെ കൈയിലെടുക്കാനും ഉമയ്ക്കു കഴിഞ്ഞിരുന്നു. 2007ൽ പി.ടി.തോമസ് ഇടുക്കി ഡിസിസി അധ്യക്ഷനായി എത്തുമ്പോൾ എറണാകുളം റജിസ്‌ട്രേഷനിലുള്ള വാഹനത്തിലായിരുന്നു യാത്ര. സ്വന്തമായി വാഹനമില്ലാതിരുന്നതിനാൽ പുതിയ കാർ വാങ്ങുകയായിരുന്നു പി.ടി. സാലറി സർട്ടിഫിക്കറ്റില്ലാതെ ലോൺ കിട്ടില്ലെന്ന്‌ മനസ്സിലായതോടെ ഉമയുടെ പേരിലായിരുന്നു കാർ വാങ്ങിയത്. ഇതോടെ ഡിസിസിക്ക് സ്വന്തമായി വാഹനമുണ്ടായി.

2 വർഷത്തിനുശേഷം പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറിയപ്പോഴാണ് വായ്പത്തുക അടച്ച്  വാഹനത്തിന്റെ റജിസ്ട്രേഡ് ഉടമസ്ഥ സ്ഥാനത്തുനിന്ന് ഉമ ഒഴിവായത്. പിന്നീട് പി.ടി. തട്ടകം തൃക്കാക്കരയിലേക്കു മാറ്റിയെങ്കിലും ഇടുക്കിയിൽ ഉണ്ടാക്കിയെടുത്ത സൗഹൃദം നിലനിർത്താൻ ഉമയും പ്രത്യേകം ശ്രദ്ധിച്ചിരുന്നു. തൃക്കാക്കരയിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ രാഷ്ട്രീയത്തിന് അതീതമായി ഇടുക്കിയിൽ നിന്നെത്തിയവർ ഇതിനു തെളിവാണ്.  

നിലപാടാണ് എല്ലാം

തൊടുപുഴ∙ നിലപാടെന്ന നാലക്ഷരത്തെയും പി.ടി. എന്ന രണ്ടക്ഷരത്തെയും വേർതിരിച്ചു കാണാനാവില്ല. പി.ടിക്കു പിന്നിലും മുന്നിലും ഏറെക്കാലം മുഴങ്ങികേട്ടതും ഈ മുദ്രാവാക്യങ്ങൾ തന്നെ. പി.ടിയുടെ പിൻഗാമിയായി ഭാര്യ ഉമാ തോമസ് തൃക്കാക്കര ജയിച്ചു കയറുമ്പോഴും ജനങ്ങൾ പ്രതീക്ഷിക്കുന്നത് നിലപാടുകളിലും നേതൃപാടവത്തിലും പി.ടിക്ക് ഒത്തൊരു നേതാവിനെ തന്നെയാണ്. രാഷ്ട്രീയത്തിലേക്ക് കുറുക്കുവഴി കേറിവന്ന ആളല്ല ഉമ. കോളജുകാലം മുതലേ കെഎസ്‌യു പ്രവർത്തകയായ ഉമയ്ക്ക് എറണാകുളം മഹാരാജാസ് കോളജിലെ രാഷ്ട്രീയ കളരിയിൽ നിന്നായിരുന്നു ബാലപാഠം.

ഏറെ വിവാദങ്ങൾക്കൊടുവിൽ  പി.ടി.തോമസുമായുള്ള വിവാഹം. രാഷ്ട്രീയത്തിൽ നിസ്വാർഥ ശൈലിയിലൂടെ അണികൾക്ക് പി.ടി ആവേശം പകരുമ്പോഴും കുടുംബത്തിലെ ദൈനംദിന ചെലവുകൾക്ക് പണം കണ്ടെത്താൻ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി. ഇതിനിടയിലും നിഴലായി പി.ടിയോടൊപ്പം തിരഞ്ഞെടുപ്പ് വേദികളിലും രാഷ്ട്രീയ വേദികളിലും സാന്നിധ്യമായി. പി.ടിയുടെ മരണത്തോടെ മണ്ഡലം കാക്കാൻ കോൺഗ്രസ് പാർട്ടിക്ക് വേറെ ഒരാളെ കണ്ടെത്തേണ്ടതില്ലായിരുന്നു. ഉമയുടെ കഥ തുടരുകയാണ്.

വിജയത്തുടക്കമിട്ട വിദ്യാർഥി രാഷ്ട്രീയം

1980- 85 കാലഘട്ടത്തിൽ മഹാരാജാസ് കോളജ് വിദ്യാർഥിയായിരുന്നു ഉമ. കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്എഫ്ഐക്കായിരുന്നു മുൻതൂക്കമെങ്കിലും കെഎസ്‌യു പാനലിൽ വനിതാ പ്രതിനിധിയായി മത്സരിച്ച ഉമ കന്നിയങ്കത്തിൽ തന്നെ വിജയിച്ചു. പിന്നീടു വൈസ് ചെയർപഴ്സൻ തിരഞ്ഞെടുപ്പിലും വിജയിച്ചതോടെ കോളജിൽ കെഎസ്‌യുവിന്റെ ഹീറോയായി ഉമ മാറി. പി.ടി.തോമസ് ആയിരുന്നു അക്കാലത്തെ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ്. എറണാകുളം കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്ന പി.ടി. മഹാരാജാസിലെ സ്ഥിരം സാന്നിധ്യമായിരുന്നു.

ഉമ സ്റ്റേജിൽ പാട്ടുപാടിക്കൊണ്ടിരിക്കുമ്പോഴാണ് ഇരുവരും തമ്മിൽ ആദ്യമായി കാണുന്നത്. അന്നു ക്യാംപസിലെ പെൺകുട്ടികൾക്കെല്ലാം പി.ടി.തോമസ് എന്ന തീപ്പൊരി പ്രാസംഗികനോട് ആരാധനയാണ്, ഉമയ്ക്കും. പി.ടിയോടുള്ള ഈ അടുപ്പവും ആരാധനയുമാണ് സമുദായത്തിന്റെ അതിർവരമ്പുകൾ ഭേദിച്ചുള്ള വിവാഹത്തിന് വഴിതെളിച്ചത്. തന്റെ ഇഷ്ടം ഉമയോട് തുറന്നു പറഞ്ഞ പി.ടിക്ക് സ്വന്തം കുടുംബത്തിന്റെ പിന്തുണ കിട്ടിയെങ്കിലും ഉമയുടെ വീട്ടിൽനിന്നും ബന്ധുക്കളിൽനിന്നും ഏറെ എതിർപ്പുകൾ നേരിടേണ്ടി വന്നു.

ഇതെല്ലാം  മറികടന്നാണ് 1988ൽ വിവാഹം നടന്നത്. ഒളിച്ചോട്ടത്തിന് ഒരുക്കമല്ലെന്നും വീട്ടിൽ വന്ന് വിളിച്ചിറക്കി കൊണ്ടുപോകണം എന്നുമായിരുന്നു ഉമയുടെ നിലപാട്. വീട്ടിലെത്തി ഉമയെ വിളിച്ചിറക്കി ഇരുവരും നേരെ പോയത് കോൺഗ്രസ് നേതാവ് വയലാർ രവിയുടെ വീട്ടിലേക്ക്. സഹപ്രവർത്തകരുടെയും സുഹൃത്തുക്കളുടെയും അനുഗ്രഹത്തോടെ വിവാഹം നടന്നു. ഇതിനു ശേഷം ഇരുവരും വാടക വീടെടുത്ത് പാലാരിവട്ടത്ത് താമസമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com