ബൈക്ക് ട്രാൻസ്‌ഫോമറിന്റെ വേലിക്കുള്ളിൽ; 12,160 രൂപയുടെ നഷ്ടം ഉണ്ടായെന്ന് കെഎസ്ഇബി, ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്
Mail This Article
കട്ടപ്പന ∙ വെള്ളയാംകുടിയിൽ ബൈക്ക് ട്രാൻസ്‌ഫോമറിന്റെ സംരക്ഷണ വേലിക്കുള്ളിൽ പതിച്ച് അപകടം ഉണ്ടായത് മത്സരയോട്ടത്തിനിടെയെന്ന് മോട്ടർ വാഹന വകുപ്പിന്റെ കണ്ടെത്തൽ. 5 വാഹനങ്ങളാണ് മത്സരയോട്ടത്തിൽ പങ്കെടുത്തതെന്നാണു പ്രാഥമിക നിഗമനമെന്ന് മോട്ടർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് ആർടിഒ പി.എ.നസീർ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഇദ്ദേഹം കട്ടപ്പന ഡിവൈഎസ്പി വി.എ.നിഷാദ്‌മോന് നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ മത്സരയോട്ടത്തിൽ പങ്കെടുത്ത 2 ബൈക്കുകൾ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു.
അപകടത്തെ തുടർന്ന് 12,160 രൂപയുടെ നഷ്ടം ഉണ്ടായെന്ന് വ്യക്തമാക്കി കെഎസ്ഇബി അധികൃതർ നൽകിയ പരാതിയിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. അമിത വേഗത്തിൽ അപകടകരമായ രീതിയിൽ ബൈക്ക് ഓടിച്ച് അപകടം ഉണ്ടാക്കിയതിന് കട്ടപ്പന വലിയകണ്ടം സ്വദേശി വിഷ്ണു പ്രസാദിന് എതിരെ മോട്ടർ വാഹന വകുപ്പും കേസെടുത്തിട്ടുണ്ട്. കാരണം കാണിക്കൽ നോട്ടിസും നൽകി. ഒരാഴ്ചയ്ക്കുള്ളിൽ ഹാജരാകാനാണ് നിർദേശം.
യുവാവിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം മാത്രമേ ലൈസൻസ് എത്ര നാളത്തേക്കു റദ്ദാക്കണമെന്ന കാര്യത്തിൽ തീരുമാനം എടുക്കൂ. മത്സരയോട്ടത്തിൽ പങ്കെടുത്ത മറ്റുള്ളവർക്കെതിരെയും നടപടി ഉണ്ടാകും. 3ന് വൈകിട്ട് 4.45നാണ് വെള്ളയാംകുടിക്കു സമീപം അമിത വേഗത്തിലെത്തിയ ബൈക്ക് നിയന്ത്രണം വിട്ട് റോഡിന്റെ എതിർദിശയിൽ സ്ഥാപിച്ചിരുന്ന ട്രാൻസ്‌ഫോമറിന്റെ സംരക്ഷണ വേലിക്കുള്ളിലേക്കു പതിച്ചത്. ബൈക്ക് ഓടിച്ചിരുന്ന വിഷ്ണു പ്രസാദ് തെറിച്ച് വീണെങ്കിലും കാര്യമായ പരുക്കില്ലാതെ രക്ഷപ്പെട്ടിരുന്നു.