സുഗന്ധദ്രവ്യങ്ങൾ ഉണക്കാൻ ഡ്രയർ; ചെലവ് 1000 രൂപ
Mail This Article
തൊടുപുഴ∙ ആയിരം രൂപ നിർമാണച്ചെലവുള്ള ഡ്രയറുമായി ഇടുക്കി കൊന്നത്തടി സ്വദേശിനി അഞ്ജു തോമസ്. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിൽ മന്ത്രി റോഷി അഗസ്റ്റിന്റെ ഓഫിസിലെത്തിയ അഞ്ജു ഡ്രയറിന്റെ പ്രവർത്തനങ്ങൾ മന്ത്രിക്കു വിശദീകരിച്ചു നൽകി. മഴക്കാലത്തു ജാതിപത്രിയും കുരുമുളകുമെല്ലാം ഉണക്കാൻ കൃഷിക്കാരനായ പിതാവ് നേരിടുന്ന ബുദ്ധിമുട്ട് കണ്ടപ്പോഴാണു ഡ്രയർ നിർമിക്കാനുള്ള ആലോചന അഞ്ജു ആരംഭിച്ചത്.
ആദ്യമൊക്കെ ജാതിപത്രി കരിഞ്ഞു പോയെങ്കിലും പിതാവ് പ്രോത്സാഹിപ്പിച്ചതോടെ പരീക്ഷണം തുടർന്നു. അങ്ങനെയാണ് സുഗന്ധദ്രവ്യങ്ങൾ ഉണക്കിയെടുക്കാനായി പ്രത്യേക ഉപകരണം വികസിപ്പിച്ചെടുത്തത്. ഉപകരണത്തിനുള്ളിലെ താപനില നിയന്ത്രിച്ച് സ്‌പൈസസ് മികച്ച നിലവാരത്തിൽ ഉണക്കിയെടുക്കാം.
കിസാൻ മിത്ര സ്‌പൈസസ് ഡ്രയർ എന്നു പേരിട്ടിരിക്കുന്ന ഈ ഉപകരണത്തിന് 1000 രൂപയിൽ താഴെ മാത്രമാണു ചെലവ്. ഒട്ടേറെ കർഷകരാണ് ഉപകരണം തേടിയെത്തുന്നത്. എന്നാൽ പേറ്റന്റ് ലഭിച്ചാൽ മാത്രമേ വാണിജ്യാടിസ്ഥാനത്തിൽ നിർമിച്ചു കർഷകർക്കു വിതരണം ചെയ്യാൻ കഴിയൂ. പേറ്റന്റ് സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ് അഞ്ജു. ബിഎസ്‌സി അഗ്രികൾചർ ബിരുദധാരിയായ അഞ്ജു കർഷകരായ തോമസ്- വിൽസമ്മ ദമ്പതികളുടെ മകളാണ്.