കഞ്ഞിക്കുഴി സാമൂഹിക ആരോഗ്യ കേന്ദ്രം ഡോക്ടറും ജീവനക്കാരും കുറവ്; രോഗികൾക്കു തീരാദുരിതം
Mail This Article
ചെറുതോണി ∙ കഞ്ഞിക്കുഴി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ആവശ്യത്തിനു ഡോക്ടർമാർ ഇല്ലാത്തതിനാൽ രോഗികൾ ദുരിതത്തിൽ. ദിവസേന ഇരുനൂറ്റിയൻപതിലേറെ രോഗികൾ ചികിത്സ തേടിയെത്തുന്ന ആശുപത്രിയിൽ ഒരു ഡോക്ടറുടെ സേവനം മാത്രമാണ് ലഭ്യമാകുന്നതെന്ന് നാട്ടുകാർ പറയുന്നു. അത്യാവശ്യ സാഹചര്യത്തിൽ ഈ ഡോക്ടർ അവധിയിലായാൽ രോഗികൾക്ക് 40 കിലോമീറ്റർ അകലെയുള്ള ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയും ഇത്രയും ദൂരം തന്നെയുള്ള തൊടുപുഴ ജില്ലാ ആശുപത്രിയുമാണ് ആശ്രയം.
ആദിവാസിക്കുടികൾ ഏറെയുള്ള പിന്നാക്ക മേഖലയിലെ പഞ്ചായത്തിൽ നിന്ന് ഇത്രയും ദൂരം സഞ്ചരിക്കാൻ അടിയന്തര ചികിത്സ ആവശ്യമുള്ള രോഗികൾ മാത്രമേ തയാറാകുന്നുള്ളൂ. 20 കിടക്കകൾ ഉള്ള സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ മറ്റു ജീവനക്കാരുടെ എണ്ണവും നാമമാത്രമാണ്. പതിനഞ്ചോളം നഴ്സുമാരുടെ സേവനം ലഭിക്കേണ്ട ആശുപത്രിയിൽ ഇപ്പോഴുള്ളത് അഞ്ച് നഴ്സുമാർ മാത്രമാണ്.
ഫാർമസിസ്റ്റുകളുടെ കുറവുള്ളതിനാൽ മരുന്ന് വാങ്ങാൻ മണിക്കൂറുകളോളം കാത്തു നിൽക്കേണ്ടി വരുന്നു. മഴുവടി, പാലപ്ലാവ്, പൊന്നെടുത്താൻ, വരിക്കമുത്തൻ എന്നിവ ഉൾപ്പെടെയുള്ള പ്രധാന ആദിവാസി മേഖലകൾ ഉൾപ്പെടുന്ന കഞ്ഞിക്കുഴിയിലെ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ആവശ്യത്തിന് ഡോക്ടർമാരെയും അനുബന്ധ ജീവനക്കാരെയും അടിയന്തരമായി നിയമിക്കണമെന്നാണ് ആവശ്യം.