ADVERTISEMENT

പീരുമേട് ∙ കൃഷ്ണപ്രിയ തന്റെ കുഞ്ഞനിയന്റെ പരിഭവം മറയ്ക്കുന്നതിന് എഴുതിത്തുടങ്ങിയ കത്ത് അവസാനിച്ചത് 12 മണിക്കൂറിനു ശേഷം. ഇത് അയയ്ക്കുന്നതിനു തപാൽ വകുപ്പിൽ എത്തിച്ചു പരിശോധിച്ചപ്പോൾ 5 കിലോഗ്രാം തൂക്കം, 434 മീറ്റർ നീളം, 15 മീറ്റർ വീതി. സഹോദരനു കത്ത് എത്തിക്കുന്നതിനു കൃഷ്ണപ്രിയ ചെലവഴിച്ചത് 235 രൂപയുടെ സ്റ്റാംപ്. പെരുവന്താനം പഞ്ചായത്ത് ഓഫിസിലെ സിവിൽ എൻജിനീയർ കൃഷ്ണപ്രിയ സഹോദരൻ കൃഷ്ണപ്രസാദിന് അയച്ച കത്തിന്റെ വിശേഷങ്ങളാണ് ഇതെല്ലാം. രാജ്യാന്തര സഹോദര ദിനത്തിൽ മുടക്കം കൂടാതെ കൃഷ്ണപ്രിയ തന്റെ കൂടപ്പിറപ്പിനു കത്തയച്ചിരുന്നു. എന്നാൽ ഇത്തവണ ജോലിത്തിരക്കു മൂലം കത്ത് എഴുതുന്നതിനു സമയം കിട്ടിയില്ല. 

കത്ത് ലഭിക്കാതെ വന്നതോടെ സഹോദരൻ പിണക്കത്തിലായി. കൃഷ്ണപ്രിയയുടെ ഫോൺ എടുക്കുന്നതിനു തയാറായില്ല. ഇതോടെ അനിയന്റെ പിണക്കം തീർക്കുന്നതിനു നീണ്ട കത്ത് എഴുതാൻ സഹോദരി തീരുമാനിക്കുകയായിരുന്നു. തന്നെക്കാൾ 7വയസ്സിന് ഇളയ സഹോദരന്റെ ജനനം മുതൽ ഓർത്തെടുക്കുന്നതാണു കത്ത് എന്നു കൃഷ്ണപ്രിയ പറഞ്ഞു.

7 വയസ്സു പ്രായം വരുന്ന തനിക്ക് അമ്മയെ പ്രസവത്തിന് ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതു മുതലുളള കാര്യങ്ങൾ വ്യക്തമായി ഓർമയുണ്ടായിരുന്നു. ആശുപത്രിയിലെ ഓപ്പറേഷൻ തിയറ്ററിനു പുറത്തു നിന്ന തന്റെ കൈകളിലാണു കുഞ്ഞനുജനെ ആദ്യം ഏറ്റുവാങ്ങിയത്. ചെറുപ്പം മുതൽ ഡയറി എഴുതി തുടങ്ങിയ താൻ അനുജൻ നീന്താൻ തുടങ്ങിയ കാലം മുതലുളള കാര്യങ്ങൾ കുറിപ്പ് ആയി സൂക്ഷിച്ചു. 

ഡയറിയുടെ സഹായത്തോടെ സംഭവങ്ങൾ ഓർത്തെടുത്ത് എഴുതിയത്. കത്തിന് വലുപ്പം കൂടാൻ ഇത് ഇടയാക്കിയെന്നു കൃഷ്ണപ്രിയ പറയുന്നു. പാമ്പനാർ പന്തലാട് വീട്ടിൽ ശശിയുടെയും പീരുമേട് പ‍‍ഞ്ചായത്തിലെ കുടുംബശ്രീ അധ്യക്ഷ ശശികലയുടെയും മക്കളാണു കൃഷ്ണപ്രിയയും കൃഷ്ണ പ്രസാദും.

ലോകസമാധാനം എന്ന വിഷയം ഉയർത്തി വണ്ടിപ്പെരിയാർ സ്വദേശിയായ റീഗൻ ജോൺസൻ എഴുതിയ 100 കിലോഗ്രാം തൂക്കം വരുന്ന ഭീമൻ കത്ത് മുൻപു ചരിത്രത്തിൽ ഇടം തേടിയിരുന്നു. അമേരിക്കൻ പ്രസിഡന്റ് റൊണാൾഡ് റീഗൻ, ജോൺ പോൾ മാർപാപ്പ എന്നിവർക്കായിരുന്നു രണ്ടു പതിറ്റാണ്ടു മുൻപ് ജോൺസൺ കത്ത് എഴുതി റെക്കോർഡ് സ്ഥാപിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com