നാലര വയസ്സുകാരന്റെ കാലിൽനിന്നു കടിവിടാതെ തെരുവുനായ, ആഴത്തില്‍ മുറിവ്; പ്രതിരോധ മരുന്നുകളും ആശുപത്രികളിലില്ല
Mail This Article
വണ്ണപ്പുറം ∙ പഞ്ചായത്തിൽ തെരുവുനായ് ശല്യം രൂക്ഷമായി. കഴിഞ്ഞ ദിവസം കാളിയാർ പാമ്പൂരാൻപാറ ഭാഗത്ത് അരിശേരിയിൽ ലിൻസിന്റെ മകൻ നാലര വയസ്സുള്ള ജോഷ്വയുടെ കാലിനു തെരുവുനായയുടെ കടിയേറ്റു. നായ കടി വിടാതെ നിൽക്കുകയായിരുന്നു. കുട്ടിയുടെ നിലവിളി കേട്ടാണ് വീട്ടുകാർ ഓടിയെത്തിയത്. അതോടെയാണ് നായ ഓടിപ്പോയത്. ഈ തെരുവുനായ മറ്റൊരു നായയെയും കടിച്ചു. കുട്ടിയുടെ കാലുകളിൽ വളരെ ആഴത്തിലുള്ള മുറിവാണ് ഉണ്ടായത്. ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും പ്രതിരോധ മരുന്ന് ഇല്ലാത്തതിനാൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചാണ് കുട്ടിക്ക് കുത്തിവയ്പ് എടുത്തത്.
കഴിഞ്ഞ ദിവസം മുണ്ടൻമുടി ഭാഗത്ത് അഞ്ചോളം പേരെയാണു നായ കടിച്ചത്. വണ്ണപ്പുറം പഞ്ചായത്തിലെ പല മേഖലകളിലും തെരുവുനായ്കളുടെ ശല്യം വളരെ രൂക്ഷമാണെന്നു നാട്ടുകാർ പറയുന്നത്. രാവിലെ പള്ളിയിൽ പോകാൻ റോഡിലൂടെ നടന്നുപോകുമ്പോഴും തെരുവുനായയുടെ ആക്രമണം ഉണ്ടാകാറുണ്ടെന്നു നാട്ടുകാർ പറഞ്ഞു. നാളുകളേറെയായി തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായിട്ട്. കടത്തിണ്ണകളിൽ മറ്റും കിടന്നുറങ്ങുന്ന നായ്ക്കൾ രാവിലെ കട തുറക്കുവാൻ വരുന്നവരെപ്പോലും ആക്രമിക്കാനൊരുങ്ങുകയാണ്. പ്രശ്നം അതിരൂക്ഷമാകുന്നതിനു മുൻപ് അധികൃതർ അടിയന്തരമായി വിഷയത്തിൽ ഇടപെടണമെന്നാണു ജനങ്ങളുടെ ആവശ്യം.