പാതിവഴിയിൽ പഠനം നിർത്തിയവരെ തിരികെയെത്തിച്ചു, ആദിവാസിക്കുട്ടികളെ വിജയത്തിലേക്ക് കൈപിടിച്ച് ജനമൈത്രി പൊലീസ്
Mail This Article
മറയൂർ ∙ പാതിവഴിയിൽ പഠനം ഉപേക്ഷിച്ച ആദിവാസിക്കുട്ടികളെ വിജയത്തിലേക്കു കൈപിടിച്ചു നടത്തി മറയൂർ ജനമൈത്രി പൊലീസ്. മറയൂരിലെ ആദിവാസിക്കുടിയിൽ പാതിവഴിയിൽ പഠനം ഉപേക്ഷിച്ച ഒട്ടേറെ കുട്ടികളെ ജനമൈത്രി പൊലീസ് നടപ്പാക്കിവരുന്ന പാഠ്യപദ്ധതിയിലൂടെ നാലു വർഷമായി പഠിപ്പിച്ചു വരികയാണ്.
ജനമൈത്രി പൊലീസ് കോഓർഡിനേറ്റർമാരായ എ.എം.അനൂപ് കുമാർ, ജിനു എന്നിവർ മറയൂർ മലനിരകളിലെ ആദിവാസി കുടികൾ സന്ദർശിച്ച് സ്കൂളിലെത്താൻ കുട്ടികളെ പ്രോത്സാഹിപ്പിച്ചു. മറയൂർ ഇന്ദിരാനഗർ കോളനിയിൽ ഏകാധ്യാപക വിദ്യാലയത്തിൽ ഞായറാഴ്ച തോറും കുട്ടികളെ എത്തിച്ചു പഠനം നടത്തുകയും ചെയ്തു.
കഴിഞ്ഞ അധ്യയന വർഷത്തിൽ എസ്എസ്എൽസി പരീക്ഷയിൽ 15പേരും പ്ലസ്ടുവിന് ഒരാളും പരീക്ഷ എഴുതി. 9 പേർ വിജയിച്ചു. ഇവരെ ഇന്നലെ മറയൂർ കുംമിട്ടാം കുഴി കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ മറയൂർ എസ് ഐ പി.ജി. അശോക് കുമാർ അനുമോദിച്ചു. തോറ്റവരെയും പുതിയതായി എത്തുന്ന വരെയും ഈ അധ്യയന വർഷത്തിൽ പരീക്ഷ എഴുതിക്കുമെന്ന് എ.എം. അനൂപ് കുമാർ പറഞ്ഞു