കാലിത്തൊഴുത്ത് പോലെ പൊതുമരാമത്ത് റോഡ്; അപകടങ്ങൾ വർധിക്കുന്നു
Mail This Article
കാളിയാർ ∙ കാളിയാർ എസ്റ്റേറ്റ് വഴി കടന്നു പോകുന്ന വണ്ണപ്പുറം - തൊടുപുഴ പൊതുമരാമത്ത് റോഡ് രാത്രി മുതൽ പുലർച്ചെ വരെ കാലിത്തൊഴുത്തു പോലെയെന്ന് പരാതി. കാളിയാർ പാലത്തിനും എസ്റ്റേറ്റ് ഫാക്ടറിക്കും ഇടയിലുള്ള റോഡിലാണ് വളർത്തു മൃഗങ്ങളുടെ ശല്യം. കാളിയാർ എസ്റ്റേറ്റിൽ പശുക്കളെ ഉടമകൾ മേയാനായി അഴിച്ചു വിടുക പതിവാണ്. ഇത്തരത്തിൽ മേയാൻ വിടുന്ന പശുക്കൾ നേരം വൈകിയാൽ തിരിച്ചെത്തി റോഡിലാണ് വിശ്രമിക്കുന്നത്. റോഡ് പൂർണമായും കയ്യടക്കിയാണ് ഇവയുടെ വിശ്രമം.
രാവിലെ 6 വരെയാണ് ഇവർ റോഡിൽ കിടക്കുന്നത്. വഴിയോരത്ത് വിശ്രമിക്കുന്ന മൃഗങ്ങൾ ഇതു വഴി കടന്നു പോകുന്ന വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും തടസ്സം സൃഷ്ടിക്കുന്നതായി യാത്രക്കാർ പറയുന്നു. വളവിലും മറ്റും കിടക്കുന്ന മൃഗങ്ങൾ യാത്രക്കാർക്ക് വലിയ അപകട ഭീഷണിയാണ്. ഇവയിൽ ചിലത് ആക്രമണ സ്വഭാവം കാണിക്കുന്നതായും യാത്രക്കാരിൽ പലരും പരാതിപ്പെടുന്നു.
കൂടാതെ മൃഗങ്ങൾ വിശ്രമിക്കുന്നത് വളവിൽ ആയതിനാൽ പരിചയമില്ലാത്ത ഡ്രൈവർമാർ അപ്രതീക്ഷിതമായി അപകടത്തിൽ പെട്ടിട്ടുണ്ട്. ഏതാനും ദിവസങ്ങൾക്ക് മുൻപ് ഒരു കാർ കന്നുകാലികളെ ഇടിക്കാതിരിക്കാൻ പെട്ടെന്ന് വെട്ടിച്ചപ്പോൾ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് അപകടമുണ്ടായി. ഈ അവസ്ഥ ഒട്ടേറെ ഇരുചക്ര വാഹന യാത്രക്കാർക്കും ഉണ്ടാകുന്നുണ്ട്. മൃഗങ്ങളെ വളർത്തുന്ന ഉടമകൾ അവരവരുടെ കന്നുകാലികളെ രാത്രി തൊഴുത്തിൽ തന്നെ കെട്ടുന്നു എന്നുറപ്പാക്കാൻ പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
കോടിക്കുളം പഞ്ചായത്ത് ഇത്തരത്തിൽ അലഞ്ഞു തിരിഞ്ഞ് നടന്ന് യാത്രാ തടസ്സമുണ്ടാക്കുന്ന കാലികളുടെ ഉടമകളെ കണ്ടെത്തി നിയമ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പൊതു മരാമത്തുവകുപ്പിന്റെ റോഡിൽ ഇത്തരത്തിൽ തടസ്സം സൃഷ്ടിക്കുന്ന മൃഗങ്ങളുടെ ഉടമസ്ഥർക്കെതിരെ പൊതുമരാമത്ത് അധികൃതർ നടപടിയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.