ADVERTISEMENT

സേനാപതി ∙ അധികൃതരുടെ വിചിത്രമായ നിലപാട് മൂലം ലൈഫ് ഭവന പദ്ധതിയിൽ നിന്നു പുറത്തായ സേനാപതി വാര്യത്തുകുടി അന്നക്കുട്ടിക്ക് (68) ഒടുവിൽ വീടൊരുങ്ങുന്നു. തകര ഷീറ്റ് കൊണ്ടുള്ള ഒറ്റമുറി കുടിലിൽ കഴിഞ്ഞിരുന്ന വിധവയായ അന്നക്കുട്ടിയെ, വീട് അറ്റകുറ്റപ്പണി നടത്തിയാൽ വാസയോഗ്യമാക്കാമെന്ന കാരണം പറഞ്ഞാണ് ലൈഫ് ഗുണഭോക്തൃ പട്ടികയിൽ നിന്ന് ആദ്യം ഒഴിവാക്കിയത്. അന്നക്കുട്ടിയുടെ ഇൗ ദുരവസ്ഥയെ കുറിച്ച് ഏതാനും ദിവസം മുൻപ് മനോരമയിൽ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.

വാർത്ത ശ്രദ്ധയിൽ പെട്ട ലൈഫ് മിഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥർ ‍ഇവരുടെ വീട് സന്ദർശിക്കുകയും ഉന്നത ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. ചില പൊതുപ്രവർത്തകർ ഇടപെട്ട് ഒന്നാം അപ്പീൽ പഞ്ചായത്ത് സെക്രട്ടറിക്ക് നൽകാനും അന്നക്കുട്ടിയെ സഹായിച്ചു. തുടർന്നാണ് അടുത്ത ലൈഫ് ഗുണഭോക്തൃ പട്ടികയിൽ അന്നക്കുട്ടിയെയും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചത്. 2020ൽ ആണ് ലൈഫ് ഭവന പദ്ധതിയിൽ അന്നക്കുട്ടി ആദ്യമായി അപേക്ഷ സമർപ്പിക്കുന്നത്.

പദ്ധതിയിൽ ഉൾപ്പെടുത്താൻ അർഹതയുണ്ടെന്ന് ആദ്യം പരിശോധന നടത്തിയ വിഇഒ റിപ്പോർട്ടും നൽകിയതാണ്. എന്നാൽ അതിനു ശേഷം നടന്ന സൂപ്പർ ചെക്കിങ്ങിലാണ് അന്നക്കുട്ടി പുറന്തള്ളപ്പെട്ടത്. ഇതേ പഞ്ചായത്തിൽ അടച്ചുറപ്പുള്ള വീടും കൂടുതൽ കൃഷിസ്ഥലവും സ്വന്തമായുള്ളവർ പോലും ലൈഫ് ഗുണഭോക്തൃ പട്ടികയിൽ ഇടം നേടിയപ്പോൾ അന്നക്കുട്ടി പുറത്തായത് ചില ബാഹ്യ ഇടപെടലുകൾ മൂലമാണെന്ന് അന്നു തന്നെ ആരോപണമുയർന്നിരുന്നു. ലൈഫ് ഗുണഭോക്തൃ പട്ടികയുമായി ബന്ധപ്പെട്ട് എഴുപതോളം അപ്പീലുകളാണ് സേനാപതി പഞ്ചായത്തിൽ നിന്നു ലഭിച്ചത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com