സുരക്ഷിതമല്ലാത്ത കാൽനട യാത്ര; ഒരു വർഷം റോഡപകടത്തിൽ മരിച്ചത് 1000 കാൽനട യാത്രക്കാർ, അന്വേഷണം
Mail This Article
കഴിഞ്ഞ ഒരു വർഷം സംസ്ഥാനത്തു റോഡപകടത്തിൽ മരിച്ചത് 1000 കാൽനട യാത്രക്കാരാണ്. 2021 ജൂൺ 20 മുതൽ 2022 ജൂൺ 25 വരെ 8028 കാൽനടയാത്രക്കാർ റോഡപകടത്തിൽ പെട്ടതായാണു മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചത്. ജില്ലയിലും കാൽനട യാത്രക്കാർ അപകടത്തിൽപെടുന്ന സംഭവങ്ങൾ വർധിച്ചുവരികയാണ്. ഈ സാഹചര്യത്തിൽ ജില്ലയിലെ ടൗണുകളിൽ കാൽനടയാത്രക്കാർ എത്രമാത്രം സുരക്ഷിതരാണ്? നടക്കാനും റോഡ് കുറുകെ കടക്കാനും മതിയായ സുരക്ഷാ സംവിധാനങ്ങളുണ്ടോ ? ഒരു അന്വേഷണം...
തൊടുപുഴ
∙ സുരക്ഷിതമായ നടപ്പാതകൾ പേരിനുമാത്രം
∙ പല റോഡുകളിലും നടപ്പാത വശങ്ങളിലുള്ള ഓടകൾക്ക് മേൽമൂടിയില്ല
∙ ഓടകളുടെ കോൺക്രീറ്റ് സ്ലാബുകൾ പലതും തകർന്നു കിടക്കുന്നു
∙ നടപ്പാതകൾ കയ്യേറി വാഹനങ്ങൾ പാർക്ക് ചെയ്യുന്നു
∙ നഗരത്തിൽ കെഎസ്ആർടിസി ജംക്‌ഷനിൽ അടക്കം തിരക്കേറിയ പല ഭാഗത്തും സീബ്രാ ലൈനുകളില്ല
വണ്ടിപ്പെരിയാർ
∙ വീതി കുറഞ്ഞ റോഡ്, വാഹനങ്ങളുടെ അനധികൃത പാർക്കിങ്ങും ഓട്ടോ സ്റ്റാൻഡും.
∙ തിരക്കേറിയ ജംക്‌ഷനിൽ ഫുട്പാത്ത് ഇല്ല
∙ ആഴ്ച ചന്ത ദിവസമായ ഞായറാഴ്ചകളിൽ റോഡ് കയ്യടക്കി നടത്തുന്ന വഴിയോര വാണിഭം കാരണം കാൽനട യാത്ര അതീവ ദുഷ്കരം.
∙ റോഡു കുറുകെ കടക്കുന്നതിന് ടൗണിൽ എവിടെയും ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടില്ല
ചെറുതോണി
∙ അനധികൃത പാർക്കിങ്ങും ഗതാഗത കുരുക്കും ചെറുതോണിയിൽ അപകടങ്ങൾ തുടർക്കഥയാക്കുന്നു.
∙ റോഡും, കാൽനടയാത്രക്കാർക്കുള്ള നടപ്പാതയും കയ്യേറിയുള്ള പാർക്കിങ്ങും വ്യാപകം
∙ ടാക്സി സ്റ്റാൻഡ് ഇല്ലാത്തതിനാൽ ഓട്ടോറിക്ഷ ഉൾപ്പെടെയുള്ള വാഹനങ്ങളുടെ പാർക്കിങ് റോഡിൽ.
∙ വാഴത്തോപ്പ് ജംക്‌ഷൻ മുതൽ ട്രാഫിക് ഐലൻഡ് വരെയും അവിടെ നിന്ന് തൊടുപുഴ റൂട്ടിൽ തിയറ്റർ പടി വരെയും സദാസമയവും വാഹന തിരക്ക്.
∙ തൊടുപുഴ ഭാഗത്തു നിന്നും, അടിമാലി ഭാഗത്തു നിന്നും വാഹനങ്ങൾ ടൗണിൽ പ്രവേശിക്കുമ്പോൾ ഇരുവശത്തും റോഡിൽ അനധികൃത പാർക്കിങ് ഉണ്ടെങ്കിൽ കുത്തിറക്കത്തിൽ അപകടത്തിൽ പെടാൻ സാധ്യത ഏറെ.
(ഇവിടെ കഴിഞ്ഞ ഡിസംബറിൽ റിട്ട.പൊലീസ് ഉദ്യോഗസ്ഥൻ നിയന്ത്രണം നഷ്ടമായ പിക്കപ് വാൻ ഇടിച്ചു മരിച്ചു)
നെടുങ്കണ്ടം
∙ നെടുങ്കണ്ടം ടൗണിൽ റോഡിലെ സീബ്രാലൈനുകൾ മാഞ്ഞ് തുടങ്ങിയിട്ട് കാലങ്ങളായി.
∙ കിഴക്കേകവല, പടിഞ്ഞാറേക്കവല, നെടുങ്കണ്ടം പ്രൈവറ്റ് ബസ് സ്റ്റാൻഡ് പരിസരം എന്നിവിടങ്ങളിൽ റോഡ് മുറിച്ച് കടക്കണമെങ്കിൽ പാടുപെടും.
∙ സ്കൂൾ കഴിഞ്ഞെത്തുന്ന വിദ്യാർഥികൾ ഹോം ഗാർഡുമാരുടെ സഹായത്തോടെയാണ് റോഡ് മുറിച്ച് കടക്കുന്നത്.
∙ വാഹന തിരക്ക് കുറയുന്നതുവരെ വിദ്യാർഥികൾ റോഡരികിൽ കാത്ത് നിൽക്കേണ്ടി വരുന്നു
കട്ടപ്പന
∙ കട്ടപ്പന നഗരത്തിൽ മാഞ്ഞു തീരാറായ സീബ്രാലൈനിലൂടെ കാൽനട യാത്രികരുടെ സഞ്ചാരം ജീവൻ കയ്യിലെടുത്ത്
∙ പഴയ ബസ് സ്റ്റാൻഡിനു മുൻവശം, ഗാന്ധി സ്‌ക്വയറിന് സമീപം എന്നിവിടങ്ങളിൽ അടക്കം നഗരത്തിന്റെ ഭൂരിഭാഗം സ്ഥലങ്ങളിലും സീബ്രാലൈനുകൾ മാഞ്ഞു
∙ ഇരുവശങ്ങളിൽ നിന്നും വാഹനങ്ങൾ വരുന്ന സെൻട്രൽ ജംക്‌ഷൻ മുതൽ ഗാന്ധി സ്‌ക്വയർ വരെയുള്ള ഭാഗത്തും ഡിവൈഎസ്പി ഓഫിസിനു സമീപത്തു നിന്ന് പള്ളിക്കവല വരെയുള്ള ഭാഗത്തും ചേന്നാട്ടുമറ്റം ജംക്‌ഷൻ മുതൽ ഇടുക്കിക്കവല വരെയുള്ള മേഖലകളിലും അപകടാവസ്ഥ രൂക്ഷം.
∙ നഗരത്തിൽ ഫുട്പാത്തില്ല, കാൽനട യാത്രികർ പലപ്പോഴും റോഡിലേക്ക് ഇറങ്ങി നടക്കേണ്ടി വരുന്നു
കുമളി
∙ രാജ്യാന്തര വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഫുട്പാത്ത് പേരിനുമാത്രം
∙ വാഹനങ്ങൾ ഫുട്പാത്ത് കയ്യേറി പാർക്ക് ചെയ്യുന്നു.
∙ യാതൊരു മുന്നറിയിപ്പുമില്ലാതെ പിന്നിലേക്ക് എടുക്കുന്ന വാഹനങ്ങൾ അപകടമുണ്ടാക്കുന്നു