കുഴിയടയ്ക്കാൻ വീണ്ടും ‘കടലാസ് ടാറിങ് ’; കുഴിയിൽ ടാർ മിശ്രിതം ഇട്ട് പുറത്ത് കടലാസ് ഒട്ടിച്ച് അധികൃതർ
Mail This Article
വണ്ണപ്പുറം ∙ കുണ്ടും കുഴിയുമായി കിടന്ന വണ്ണപ്പുറം- തൊമ്മൻകുത്ത് റോഡിൽ ടാർ പൂശി കടലാസ് ഒട്ടിച്ച് താൽക്കാലിക കുഴിയടയ്ക്കൽ നടത്തി പൊതുമരാമത്ത് അധികൃതർ വീണ്ടും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടു മുൻപാണ് ഈ റോഡ് റീ ടാർ ചെയ്തത്. ഫണ്ട് കുറവാണെന്ന് പറഞ്ഞ് കുറച്ചു ഭാഗം പാച്ച്‌വർക്കും നടത്തി. എന്നാൽ അധികം വൈകാതെ തന്നെ റോഡ് തകർന്നു. ഇത് സംബന്ധിച്ച് മനോരമ വാർത്ത പ്രസിദ്ധീകരിച്ചതിനെത്തുടർന്ന് കഴിഞ്ഞ വർഷം ഇതേ പോലെ കുഴി അടച്ചു. വീണ്ടും പല ഭാഗത്തും കുഴികൾ രൂപപ്പെട്ട് യാത്ര ദുരിതമായത് കഴിഞ്ഞ ദിവസം മനോരമ റിപ്പോർട്ട് ചെയ്തിരുന്നു.
തുടർന്നാണ് ഇന്നലെ കുഴിയിൽ ടാർ മിശ്രിതം ഇട്ട് പുറത്ത് കടലാസ് ഒട്ടിച്ച് അധികൃതർ സ്ഥലം വിട്ടത്. ഇതു തന്നെയാണ് കഴിഞ്ഞ തവണയും ചെയ്തതെന്ന് നാട്ടുകാർ പറയുന്നു. റോഡ് റീ ടാർ ചെയ്തപ്പോൾ റോഡിന്റെ രണ്ടുഭാഗത്തും ബോർഡ് സ്ഥാപിച്ചിരുന്നു. ഈ റോഡിന്റെ കാലാവധി തീയതിയും ഇതിൽ സൂചിപ്പിച്ചിട്ടുണ്ട്. എന്നാൽ കാലാവധി കഴിയുന്നതിനു മുൻപ് തന്നെ ഈ റോഡ് തകർന്നു. ഇത് രണ്ടാം തവണയാണ് കടലാസ് ടാറിങ് ഇവിടെ നടത്തുന്നത്. കടലാസ് കൊണ്ട് ഓട്ടയടച്ചു ജനങ്ങളുടെ കണ്ണിൽ പൊടി ഇടുകയാണ് അധികൃതർ ചെയ്യുന്നതെന്നാണ് നാട്ടുകാരുടെ പരാതി.