മറയൂർ∙ മറയൂർ ചന്ദന വനത്തിനുള്ളിലെ കമ്മാളംകുടിക്ക് സമീപം ഉരുൾപൊട്ടി കൃഷിസ്ഥലം ഒലിച്ചുപോയി. ഇന്നലെ രാവിലെ 10 മണിയോടെയാണു കമ്മാളം മുതാവാ ആദിവാസി കോളനിക്ക് സമീപം കടുകള തേൻപാറ ഭാഗത്താണ് ഉരുൾ പൊട്ടിയത്. സമുദ്രനിരപ്പിൽ നിന്ന് 1500 മീറ്റർ ഉയരമുള്ള പ്രദേശത്തായിരുന്നു അപകടം. കമ്മാളം കുടി സ്വദേശി ഹരിശ്ചന്ദ്രന്റെ കൃഷിയിടമാണ് നശിച്ചത്.
പ്രദേശത്തെ തൈലപ്പുൽ കൃഷിയും കൂർക്ക കൃഷിയും ഒലിച്ചുപോയി. പകൽ സമയത്ത് ഉരുൾ പൊട്ടലുണ്ടായതിനാൽ കരിമുട്ടി പുറവയൽ പോലുള്ള താഴ്ന്ന പ്രദേശങ്ങളിലേക്കു വിവരം അറിയിച്ചു. ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിൽ ചിന്നാർ വന്യജീവി സങ്കേതത്തിനുള്ളിലെ കരിമുട്ടി പുഴയിൽ പതിച്ചതിനാൽ വൻ അപകടം ഒഴിവായി.
മൂന്നാറിൽ നിന്ന് അഗ്നിശമന സേന എത്തി നടത്തിയ പരിശോധനയിൽ ആദിവാസികൾ കൃഷി ചെയ്തിരിക്കുന്ന ഉയർന്ന പ്രദേശങ്ങളിൽ പലയിടങ്ങളിലും തുടർച്ചയായി പെയ്ത കനത്ത മഴയിൽ ഭൂമിയിൽ വിള്ളൽ സംഭവിച്ചതായും മഴ തുടർന്നാൽ ഉരുൾപൊട്ടൽ സാധ്യതയുണ്ടെന്നും കണ്ടെത്തി. ഇടുക്കിയിലെ പലഭാഗങ്ങളിലും മഴയ്ക്കു ശമനമുണ്ടെലും മറയൂർ മലനിരകളിൽ മഴ തോരാതെ പെയ്യുകയാണ്.