വീഥികളിൽ നിറഞ്ഞാടി ഉണ്ണിക്കണ്ണൻമാർ- ചിത്രങ്ങൾ
Mail This Article
തൊടുപുഴ ∙ മഞ്ഞപ്പട്ടുടുത്ത് പീലിത്തിരുമുടി ചൂടി ഓടക്കുഴലുമേന്തി ഉണ്ണിക്കണ്ണൻമാർ വീഥികളിൽ നിറഞ്ഞാടി. ഒപ്പം ഗോപികമാർ പുഞ്ചിരിയോടെ ചുവടുവച്ചു. സ്നേഹവും വാത്സല്യവും ഭക്തിയും നിറച്ച മയിൽപ്പീലി വർണങ്ങളിലൂടെ ജന്മാഷ്ടമിക്കു നാട് സാക്ഷ്യം വഹിച്ചു. ബാലഗോകുലത്തിന്റെയും വിവിധ ക്ഷേത്ര ദേവസ്വങ്ങളുടെയും ആഭിമുഖ്യത്തിലായിരുന്നു ശ്രീകൃഷ്ണജയന്തി ആഘോഷങ്ങൾ. തൊടുപുഴയിൽ നാൽപത്തഞ്ചിലേറെ സ്ഥലങ്ങളിൽ ഉറിയടിയും ശോഭായാത്രയും നടന്നു.
ആയിരക്കണക്കിനു കുട്ടികളാണ് ശ്രീകൃഷ്ണ–രാധാ വേഷധാരികളായി മഹാശോഭായാത്രയിൽ പങ്കെടുത്തത്. തൊടുപുഴ കാരിക്കോട് ദേവീക്ഷേത്രം, കാഞ്ഞിരമറ്റം മഹാദേവക്ഷേത്രം, മുതലിയാർമഠം മഹാദേവക്ഷേത്രം, മുതലക്കോടം മഹാദേവക്ഷേത്രം, ആരവല്ലിക്കാവ് ഭഗവതി ക്ഷേത്രം, നെല്ലിക്കാവ് ഭഗവതി ക്ഷേത്രം, മണക്കാട് നരസിംഹസ്വാമി ക്ഷേത്രം, കാഞ്ഞിരംപാറ, ഒളമറ്റം, മലങ്കര കാട്ടോലി,
തെക്കുംഭാഗം ധർമശാസ്താ ക്ഷേത്രം, കാപ്പിത്തോട്ടം പുതുപ്പരിയാരം എന്നിവിടങ്ങളിൽ നിന്നുള്ള ശോഭായാത്രകൾ നഗരത്തിൽ സംഗമിച്ച് മഹാശോഭാ യാത്രയായി തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ സമാപിച്ചു. ശ്രീകൃഷ്ണ ചൈതന്യ കഥകളുടെ ദൃശ്യാവിഷ്കാരത്തോടെ വർണശബളമായ നിശ്ചലദൃശ്യങ്ങളും വാദ്യമേളങ്ങളും ശോഭാ യാത്രയ്ക്കു കൂടുതൽ മിഴിവേകി. കോലാനി, മുട്ടം, കുടയത്തൂർ, മൂലമറ്റം, കാപ്പ്, വഴിത്തല, പടിഞ്ഞാറേ കോടിക്കുളം, വണ്ണപ്പുറം, പുറപ്പുഴ, അരിക്കുഴ, ഉടുമ്പന്നൂർ, കലൂർ,
കുമാരമംഗലം തുടങ്ങി മേഖലയിലെ വിവിധ സ്ഥലങ്ങളിൽ ഇന്നലെ ശോഭായാത്ര നടന്നു. വിവിധ കേന്ദ്രങ്ങളിൽ ഉറിയടിയും സംഘടിപ്പിച്ചിരുന്നു. കട്ടപ്പന, ഉപ്പുതറ, ഏലപ്പാറ, വണ്ടിപ്പെരിയാർ, അടിമാലി, മൂന്നാർ, നെടുങ്കണ്ടം, ചെറുതോണി തുടങ്ങി ഹൈറേഞ്ചിന്റെ വിവിധ ഭാഗങ്ങളിലും ശോഭായാത്ര ഉൾപ്പെടെ ആഘോഷ പരിപാടികൾ നടന്നു. ശ്രീകൃഷ്ണ ക്ഷേത്രങ്ങളിൽ വിശേഷാൽ പൂജകളും വഴിപാടുകളും നടത്തി.