സിലോപ്യ, മത്തി, മങ്കട ...പഴകിയ മത്സ്യം വൻതോതിൽ റോഡരികിൽ; പരാതി നൽകി
Mail This Article
കട്ടപ്പന∙ സംസ്ഥാന പാതയോരത്ത് രണ്ടിടങ്ങളിൽ പഴകിയ മത്സ്യം വൻതോതിൽ തള്ളിയ നിലയിൽ കണ്ടെത്തി. കട്ടപ്പന-കുട്ടിക്കാനം സംസ്ഥാന പാതയിലെ സ്വരാജിലും വെള്ളിലാംകണ്ടത്തുമാണ് റോഡരികിൽ പഴകിയ മത്സ്യം തള്ളിയത്. സിലോപ്യ, മത്തി, മങ്കട തുടങ്ങിയ മത്സ്യങ്ങളാണ് റോഡിനോടു ചേർന്നുള്ള ഭാഗത്ത് തള്ളിയത്.
തെരുവുനായ ശല്യം രൂക്ഷമായ പ്രദേശങ്ങളിൽ സ്‌കൂൾ കുട്ടികൾ അടക്കം കാൽനടയായി സഞ്ചരിക്കുന്ന പാതയോരത്താണ് ഇന്നലെ രാവിലെ മത്സ്യം തള്ളിയ നിലയിൽ കണ്ടെത്തിയത്. തെരുവുനായ്ക്കൾ ഇവിടം കേന്ദ്രീകരിച്ച് തമ്പടിക്കാനും യാത്രക്കാർക്കു നേരെ തിരിയാനും സാധ്യതയുള്ളതിനാൽ നാട്ടുകാർ കാഞ്ചിയാർ പഞ്ചായത്തിൽ വിവരം അറിയിച്ചു.
ഇതേത്തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട്, സെക്രട്ടറി യേശുദാസി മേരി, ഹെൽത്ത് ഇൻസ്‌പെക്ടർ കുരുവിള തോമസ്, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ സി.എൻ.ബിനോ, പഞ്ചായത്തംഗം റോയി എവറസ്റ്റ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ളവർ സ്ഥലത്തെത്തി മത്സ്യം നീക്കം ചെയ്ത് കുഴിച്ചുമൂടി. കുറ്റക്കാരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് അധികൃതർ പൊലീസിൽ പരാതിയും നൽകി.