രക്തം ഊറ്റി വലുതാവുമ്പോഴാകും കടിച്ച വിവരം ആളുകൾ അറിയുക; പുറത്തിറങ്ങണമെങ്കിൽ ഉപ്പു കരുതേണ്ട അവസ്ഥ, തോട്ടപ്പുഴു ശല്യം
Mail This Article
രാജഗിരി∙ വണ്ണപ്പുറം പഞ്ചായത്തിലെ 2-ാം വാർഡിൽ വീട്ടിലെയും പറമ്പിലെയും തോട്ടപ്പുഴു ശല്യത്തിൽ വലഞ്ഞ് നാട്ടുകാർ. രാജഗിരി, വെള്ളെള്ള്, പുളിക്കത്തൊട്ടി, ബാലനാട് പ്രദേശങ്ങളിലെ പുരയിടങ്ങൾ തോട്ടപ്പുഴുക്കളാൽ നിറഞ്ഞിരിക്കുന്നത്. ഇവ വീടുകളിലേക്കും വന്നു തുടങ്ങിയതോടെ നാട്ടുകാർ പ്രതിസന്ധിയിലാണ്. രക്തം ഊറ്റിക്കുടിക്കുന്ന ഇവ കടിച്ചാൽ ശരീരം ആകെ ചൊറിച്ചിൽ അനുഭവപ്പെടുകയും കടിച്ച ഭാഗത്ത് നീരു വയ്ക്കുകയും ചെയ്യും. ചെറിയ കുട്ടികൾക്ക് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്.
പറമ്പിൽ ജോലി ചെയ്യുന്നവർക്കും വലിയ ബുദ്ധിമുട്ടാണ്. കണ്ണിൽ കാണാൻ കഴിയാത്ത തരത്തിലുള്ള പുഴുക്കൾ ശരീരത്തിൽ കടിച്ച് രക്തം ഊറ്റി വലുതാവുമ്പോഴാകും കടിച്ച വിവരം ആളുകൾ അറിയുക. കടിച്ച ഉടൻ ഉപ്പുനീരോ പുകയില നീരോ ഒഴിച്ചാൽ ഇവ ദേഹത്തുനിന്നു വിട്ട് വീഴും. നാട്ടുകാർക്ക് പുറത്തിറങ്ങണമെങ്കിൽ ഉപ്പു കരുതേണ്ട അവസ്ഥയാണ്. കൃഷി, വനം വകുപ്പ് അധികൃതർ അടിയന്തരമായി പരിഹാരം കണ്ടെത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.