കഞ്ചാവ് കടത്ത് വ്യാപകം; തേവാരംമെട്ടിൽ എക്സൈസിന്റെ പുതിയ ചെക്പോസ്റ്റ്
Mail This Article
തേവാരംമെട്ട്∙ രാസലഹരിയും കഞ്ചാവും തേവാരംമെട്ടിലൂടെ കടത്തുന്നതായി സ്പെഷൽബ്രാഞ്ചും ഇന്റലിജൻസും. മയക്കുമരുന്ന് കടത്ത് വർധിച്ചതോടെ തേവാരംമെട്ടിൽ എക്സൈസിന്റെ പുതിയ ചെക്പോസ്റ്റ് പ്രവർത്തനം തുടങ്ങി. ബാംഗ്ലൂർ, ചെന്നൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മയക്കുമരുന്ന് മാഫിയ സംഘം രാസലഹരിയും കഞ്ചാവും തേവാരംമെട്ടിലൂടെ എത്തിക്കുന്നതായി എക്സൈസിന് വിവരം ലഭിച്ചിരുന്നു. തുടർന്നാണ് കേരള തമിഴ്നാട് അതിർത്തിയോട് ചേർന്ന തേവാരംമെട്ടിൽ പുതിയ ചെക്പോസ്റ്റ് പ്രവർത്തനം ആരംഭിച്ചത്.
ഉടുമ്പൻചോല എക്സൈസ് റേഞ്ചിൽ പാറത്തോട് വില്ലേജ് പരിധിയിൽ തേവാരംമെട്ടിൽ വർഷങ്ങൾക്കു മുൻപ് എക്സൈസ് ചെക്കിങ് സ്റ്റേഷൻ പ്രവർത്തിച്ചിരുന്നു. ചെക്കിങ് സ്റ്റേഷൻ നിർത്തലാക്കിയ സ്ഥലത്താണ് എക്സൈസ് ചെക്പോസ്റ്റ് പുനരാരംഭിച്ചത്. തമിഴ്നാട് തേവാരത്തു നിന്നു തേവാരംമെട്ടിലേക്കുള്ള റോഡിലൂടെ കഞ്ചാവും ലഹരിമരുന്നുകളും കടന്നുവരുന്നത് തടയുന്നതിന് മേഖലയിൽ 24 മണിക്കൂർ പരിശോധനയും പെട്രോളിങും ആരംഭിച്ചു.
ചെക്പോസ്റ്റിന്റെ ഉദ്ഘാടനം നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്റ് ശോഭന വിജയൻ നിർവഹിച്ചു. വാർഡ് മെംബർ ഡി.ജയകുമാർ, പാറത്തോട് വില്ലേജ് ഓഫിസർ ടി.എ.പ്രദീപ് ചതുരംഗപ്പാറ വില്ലേജ് ഓഫിസർ രാജേഷ്, എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ആർ.ജയരാജ്, ഉടുമ്പൻചോല റേഞ്ച് ഇൻസ്പെക്ടർ വി.പി.മനുപ് എന്നിവർ പ്രസംഗിച്ചു.