സബ് കലക്ടറുടെ വീടിനു മുന്നിൽ കണ്ട രക്തക്കറ മനുഷ്യന്റേതെന്ന് സംശയം; പൊലീസ് പരിശോധന
Mail This Article
മൂന്നാർ ∙ ദേവികുളം സബ് കലക്ടറുടെ വീടിനു മുന്നിൽ കണ്ടെത്തിയ രക്തക്കറ മനുഷ്യന്റേതെന്നു സംശയം. രക്തക്കറ കണ്ടെത്തിയ ദേശീയപാതയോരം മുതൽ സബ് കലക്ടറുടെ വസതി വരെയുള്ള സ്ഥലത്ത് വനം വകുപ്പ് അസിസ്റ്റന്റ് വെറ്ററിനറി സർജൻ ഡോ. നിഷ റേച്ചലിന്റെ നേതൃത്വത്തിൽ ഇന്നലെ നടത്തിയ പരിശോധനയിലാണു മൃഗങ്ങളുടേതല്ലെന്നു കണ്ടെത്തിയത്.
രക്തം കണ്ടെത്തിയ സ്ഥലങ്ങളിൽ കാൽപാടുകളോ രോമങ്ങളോ കണ്ടെത്താൻ കഴിഞ്ഞില്ല. ഡോക്ടർ സബ് കലക്ടറെ വിവരം അറിയിച്ചതിനെത്തുടർന്നു ദേവികുളം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കണ്ടെത്തിയ രക്തം മനുഷ്യന്റേതാണോ എന്ന് അറിയുന്നതിനായി തിരുവനന്തപുരത്തെ രാജീവ്ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോടെക്നോളജിയിലേക്ക് അയയ്ക്കും.
വെള്ളിയാഴ്ച ഉച്ചയ്ക്കാണു ദേവികുളത്തുള്ള സബ് കലക്ടറുടെ വസതിക്കു മുൻപിൽ 50 മീറ്റർ ഭാഗത്തു രക്തക്കറകൾ കണ്ടെത്തിയത്. ഒരാഴ്ചയായി ദേവികുളം മേഖലയിൽ പുലിയുടെ സാന്നിധ്യമുള്ളതായി കണ്ടെത്തിയിരുന്നു. നായ്ക്കളെയോ മറ്റോ പുലി കൊന്നു കൊണ്ടുപോയപ്പോൾ രക്തം വീണതാകാമെന്നാണു പ്രാഥമികപരിശോധന നടത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞത്.