ADVERTISEMENT

ചെറുതോണി ∙ ധീരജിന്റെ ഓർമകളുടെ വേലിയേറ്റം കണ്ട സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ധനസഹായങ്ങൾ വിതരണം ചെയ്തു. ധീരതേ... ധീരജേ എന്ന  എഴുത്തിനു താഴെ പുഞ്ചിരിക്കുന്ന ധീരജിന്റെ ചിത്രമുള്ള ബഹുവർണ ഫ്ലെക്സ് ബോർഡുകൾ നിറഞ്ഞു നിന്ന വേദിയിലേക്കു 12 കഴിഞ്ഞപ്പോൾ എത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ മുദ്രാവാക്യം വിളികളോടെ പ്രവർത്തകർ സ്വീകരിച്ചു. ധീരജ് കുടുംബ ധനസഹായം മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നു ധീരജിന്റെ അച്ഛൻ രാജേന്ദ്രനും അമ്മ പുഷ്കലയും സഹോദരൻ അദ്വൈതും വിതുമ്പി കരഞ്ഞാണ് ഏറ്റുവാങ്ങിയത്.

     ചെറുതോണി പുതിയ ബസ് സ്റ്റാൻഡ് മൈതാനിയിൽ നടന്ന ധീരജ് അനുസ്മരണ സമ്മേളനത്തെ അഭിസംബോധന ചെയ്ത് മുഖ്യമന്ത്രി  പിണറായി വിജയൻ പ്രസംഗിക്കുന്നു
ചെറുതോണി പുതിയ ബസ് സ്റ്റാൻഡ് മൈതാനിയിൽ നടന്ന ധീരജ് അനുസ്മരണ സമ്മേളനത്തെ അഭിസംബോധന ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കുന്നു

രാജേന്ദ്രനെയും പുഷ്കലയെയും മുഖ്യമന്ത്രി ആശ്വസിപ്പിച്ചു. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജനും ഒപ്പമുണ്ടായിരുന്നു.  ധീരജ് കൊല്ലപ്പെട്ട ആക്രമണത്തിൽ മാരകമായി പരുക്കേറ്റ വിദ്യാർഥികളായ കൊല്ലം സ്വദേശി അമലിനും, തൃശൂർ സ്വദേശി അഭിജിത്തിനും തുടർ പഠനത്തിനുള്ള സഹായവും മുഖ്യമന്ത്രി വിതരണം ചെയ്തു. 

ചെറുതോണിയിൽ നിർമിക്കുന്ന ധീരജ് സ്മാരക മന്ദിരത്തിന്റെ ശിലാസ്ഥാപനവും നിർവഹിച്ചു. ടൗണിൽ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിനോടു ചേർന്ന് വാങ്ങിയ 4 സെന്റ് സ്ഥലത്താണു 3 നിലകളിലായി സ്മാരക മന്ദിരം നിർമിക്കുന്നത്. റഫറൻസ് ലൈബ്രറി, റീഡിങ് റൂം, ഡിജിറ്റൽ സ്റ്റുഡിയോ, കൾചറൽ സെന്റർ, സെമിനാർ ഹാൾ എന്നിവ മന്ദിരത്തിൽ ഉണ്ടാകും.

  ധീരജ് രാജേന്ദ്രന്റെ സ്മരണയ്ക്കായി നിർമിക്കുന്ന സ്മാരക മന്ദിരത്തിന്റെ രൂപരേഖ.
ധീരജ് രാജേന്ദ്രന്റെ സ്മരണയ്ക്കായി നിർമിക്കുന്ന സ്മാരക മന്ദിരത്തിന്റെ രൂപരേഖ.

സിപിഎം ജില്ലാ സെക്രട്ടറി  സി.വി.വർഗീസ് അധ്യക്ഷത വഹിച്ചു. എം.എം.മണി എംഎൽഎ, സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.കെ.ജയചന്ദ്രൻ, ജില്ലാ സെക്രട്ടറിമാരായ എം.വി.ജയരാജൻ, എസ്.സുദേവൻ, സംസ്ഥാന കമ്മിറ്റി അംഗം കെ.പി.മേരി, എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോ, പ്രസിഡന്റ് കെ.അനുശ്രീ, നേതാക്കളായ റോമിയോ സെബാസ്റ്റ്യൻ, എം.ജെ.മാത്യു, പി.ബി.സബീഷ്, ടോണി കുര്യാക്കോസ്, ലിനു ജോസ് എന്നിവർ പ്രസംഗിച്ചു.

ധീരജിന്റെ ഓർ‌മയിൽ മാതാപിതാക്കൾവീണ്ടും ക്യാംപസിൽ

‘‘മകനില്ലാത്ത ഇവിടെ എനിക്ക് ഇരിക്കണ്ട, എങ്ങനെങ്കിലും ഇവിടുന്നു കൊണ്ടു പോകണേ...’’ മകന്റെ ഓർമയിൽ അമ്മയുടെ ശബ്ദം ഇടറി. ഇടുക്കി എൻജിനീയറിങ് കോളജ് ക്യാംപസിലെത്തിയ ധീരജിന്റെ അമ്മ പുഷ്കലയ്ക്കും അച്ഛൻ രാജേന്ദ്രനും ഒരുപാട് നേരം അവിടെ നിൽക്കാനായില്ല.

ചെറുതോണിയിൽ നടന്ന സമ്മേളനത്തിനു ശേഷം ധീരജിന്റെ അനിയൻ അദ്വൈതിന് ഒപ്പമാണു അച്ഛനും അമ്മയും കോളജിലെത്തിയത്. ധീരജ് കുത്തേറ്റു വീണ റോഡിന്റെ ഓരത്തു വണ്ടിയൊതുക്കി നടന്നാണ് അവർ ഉള്ളിലേക്ക് കയറിയത്. ഏങ്ങലടിച്ച അമ്മ പുഷ്കലയെ എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് കെ.അനുശ്രീ ചേർത്തുപിടിച്ചു. ധീരജിന്റെ സുഹൃത്തുക്കളുടെ കയ്യിൽ മുറുകെപ്പിടിച്ചാണ് അച്ഛൻ രാജേന്ദ്രൻ നടന്നത്. 

മകന്റെ ക്ലാസ് റൂമിൽ എത്തും മുന്നേ ഇരുവരും കരഞ്ഞു തളർന്നു സെമിനാർ ഹാളിലെ കസേരയിൽ ഇരുന്നു. പ്രിൻസിപ്പലിനെ കണ്ടു സംസാരിച്ചശേഷം ഇരുവരും കണ്ണൂർ തളിപ്പറമ്പിലെ വീട്ടിലേക്കു മടങ്ങി.

ധീരജ് രാജേന്ദ്രന്റെ കുടുംബത്തിന് 60 ലക്ഷം കൈമാറി

ഇടുക്കി എൻജിനീയറിങ് കോളജിൽ കൊല്ലപ്പെട്ട ധീരജ് രാജേന്ദ്രന്റെ കുടുംബത്തിനായി സിപിഎം സമാഹരിച്ച 60 ലക്ഷം രൂപ മുഖ്യമന്ത്രി പിണറായി വിജയൻ കൈമാറി. കുടുംബസഹായനിധിയിലേക്ക് ആകെ 1.58 കോടി രൂപയാണ് സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റി ശേഖരിച്ചത്. ഇതിൽ 25 ലക്ഷം രൂപവീതം ധീരജിന്റെ പിതാവ് രാജേന്ദ്രനും മാതാവ് പുഷ്കലയ്ക്കും കൈമാറി. 10 ലക്ഷം രൂപ ധീരജിന്റെ സഹോദരൻ അദ്വൈതിന്റെ തുടർപഠനത്തിനായും നൽകി.

ധീരജ് കൊല്ലപ്പെട്ട അക്രമസംഭവത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന എസ്എഫ്ഐ പ്രവർത്തകരായ അമലിനും അഭിജിത്തിനും 5 ലക്ഷം രൂപ വീതവും കൈമാറി. ബാക്കിയുള്ള 88 ലക്ഷം രൂപ ഉപയോഗിച്ചാവും ചെറുതോണിയിൽ ധീരജ് സ്മാരകം പണിയുക.ചടങ്ങിൽ ഇടുക്കി ജില്ലാ സെക്രട്ടറി സി.വി.വർഗീസ് അധ്യക്ഷത വഹിച്ചു. എം.എം.മണി എംഎൽഎ, സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ, കൊല്ലം ജില്ലാ സെക്രട്ടറി എസ്.സുദേവൻ, എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com