കട്ടപ്പന ∙ വിലയിടിവിനൊപ്പം പ്രതികൂല കാലാവസ്ഥ കൂടിയായതോടെ ഗ്രാമ്പു കർഷകർ ദുരിതത്തിൽ. അടുത്തയിടെ കനത്ത മഴ ലഭിച്ചതിനാൽ ഇലയും മൊട്ടുമെല്ലാം കൊഴിഞ്ഞു പോയത് ഉൽപാദനത്തെ സാരമായി ബാധിച്ചിരിക്കുകയാണെന്ന് കർഷകർ പറയുന്നു. മഴ മൂലം യഥാസമയം തുരിശ് തളിക്കാൻ കഴിയാതിരുന്നതാണ് പ്രധാനമായി തിരിച്ചടിയായത്. മുൻവർഷങ്ങളെ അപേക്ഷിച്ച് ഉൽപാദനത്തിൽ ഗണ്യമായ കുറവുണ്ടെന്നാണ് വിലയിരുത്തൽ. എന്നാൽ ഈ സാഹചര്യത്തിലും വിലയിൽ കാര്യമായ മുന്നേറ്റം ഇല്ലാത്തത് കർഷകരെ ബുദ്ധിമുട്ടിലാക്കുകയാണ്.
ഫെബ്രുവരി, മാർച്ച് മാസങ്ങളിലാണ് വിളവെടുപ്പ് സമയം. വിളവെടുപ്പ് ദുഷ്‌കരമായതിനാൽ തൊഴിലാളികളെ കിട്ടാത്ത സ്ഥിതിയുണ്ട്. വിളവെടുപ്പിന് 800 രൂപയാണ് ഒരു ദിവസത്തെ കൂലി. ഒരു ദിവസം ഒരാൾ വിളവെടുക്കുന്ന ഗ്രാമ്പൂ ഉണക്കിയാൽ ഒന്നര കിലോയോളമേ ലഭിക്കുകയുള്ളൂ. ഈ സാഹചര്യത്തിൽ കൂലി കൊടുക്കാനുള്ള തുക പോലും ഉൽപന്നം വിറ്റാൽ കർഷകനു ലഭിക്കില്ല. ചുരുക്കം ചില കർഷകർ മാത്രമാണ് ഗ്രാമ്പു സംഭരിച്ചിട്ടുള്ളത്. എന്നിട്ടും വില ഉയരാത്ത സാഹചര്യമാണ്.
2020ൽ 540 രൂപയായിരുന്ന ഒരു കിലോ ഗ്രാമ്പൂവിന് നിലവിൽ 770 രൂപയാണ് ലഭിക്കുന്നത്. ഇത് 1000 രൂപയിൽ എത്തിയാൽ പോലും കാര്യമായ പ്രയോജനം ഉണ്ടാകില്ലെന്നാണ് കർഷകർ പറയുന്നത്. ഏതാനും വർഷം മുൻപ് 1500 രൂപ വരെ ഉയർന്നിട്ടുള്ള ഗ്രാമ്പൂവിന്റെ വില പിന്നീട് ഇടിയുകയായിരുന്നു. 2019ൽ ഗ്രാമ്പൂവിന്റെ വില 600 - 675 രൂപ വരെ എത്തിയിരുന്നു. പലപ്പോഴും സീസൺ സമയത്ത് കർഷകരുടെ ഉൽപന്നങ്ങൾ വാങ്ങാൻ പോലും പല കച്ചവടക്കാരും തയാറാകാത്ത വിധത്തിലുള്ള വിലയിടിവാണ് ഉണ്ടാകുന്നത്. വില ഇടിവു മൂലം കച്ചവടക്കാർക്കും നഷ്ടം ഉണ്ടാകുന്നതാണു കാരണം.