സൗദാമണിയുടെ ഒറ്റവിരൽത്തുമ്പിൽനിന്ന് ആദ്യാക്ഷരമധുരം അറിഞ്ഞവർ അനേകം
Mail This Article
അ, ആ...അക്ഷരങ്ങൾ പൂഴി മണ്ണിലൂടെ വടിവൊത്ത് എഴുതുകയാണ് സൗദാമണി. കുരുന്നുകൾ അതിനു പിന്നാലെ ചൂണ്ടുവിരൽ ഓടിച്ചെത്തും. സൗദാമണിയുടെ കയ്യിലെ ഒറ്റവിരലിന്റെ ചുവടുപിടിച്ച്!. പാമ്പാടി പൂതകുഴി പാറയ്ക്കൽ ബി.സൗദാമണിക്ക് ഇരു കയ്യിലുമായി ആകെ 2 വിരലുകൾ. ഈ വിരൽത്തുമ്പിൽനിന്ന് ആദ്യാക്ഷരത്തിന്റെ മധുരം അറിഞ്ഞവർ അനേകം. നിലത്തെഴുത്ത് ആശാൻ ജോലി കുടുംബപാരമ്പര്യമാണ് ഇവർക്ക്.
ജോലി മാത്രമല്ല, 2 വിരലുകളും പാരമ്പര്യം. നാട്ടിലെ അറിയപ്പെടുന്ന ആശാനായിരുന്നു പിതാവ് പാറയ്ക്കൽ ഭാസ്കരൻ. അദ്ദേഹത്തിനും ആകെ 2 വിരലുകൾ. സൗദാമണിയുടെ സഹോദരൻ സതീശനും വിരലുകൾ രണ്ടെണ്ണം. പുലർച്ചെ 6.30നു തുടങ്ങും സൗദാമണിയുടെ അക്ഷരഓട്ടം. വീടുകളിലെത്തി പൂഴിമണ്ണു നിരത്തി കുരുന്നുകൾക്ക് അക്ഷരം ഉറപ്പിക്കും. 11 വരെ നീളും ഈ അക്ഷരയാത്ര. വൈകിട്ട് വീണ്ടും ഇതേ ഓട്ടം. സ്വന്തമായി നല്ലൊരു വീടില്ലാത്തതാണു സങ്കടം. ഭർത്താവ് അശോകനു കൂലിപ്പണിയാണ്. മകൻ: അജിത്ത്.