മൂന്നാറിലെ കടുവ കെണിയിലായി; തൊഴിലാളികൾക്ക് ആശ്വാസം, സ്ഥാപിച്ചത് 3 കൂടുകൾ
Mail This Article
മൂന്നാർ ∙ മൂന്നാറിൽ പശുക്കളെ കൊന്ന കടുവ കെണിയില്‍ കുടുങ്ങി. നയ്മക്കാട് സ്ഥാപിച്ച കൂട്ടിലാണ് കുടുങ്ങിയത്. കഴിഞ്ഞ ദിവസങ്ങളിൽ കടുവയുടെ ആക്രമണത്തില്‍ നയ്മക്കാട്ടെ പത്തു കന്നുകാലികൾ ചത്തിരുന്നു. ഇന്ന് ഉച്ചയ്ക്ക് 12ന് കടലാർ ഈസ്റ്റ് ഡിവിഷനിൽ മേയാൻ വിട്ട പശുവിനെ ആക്രമിച്ചിരുന്നു.
വന്യമൃഗ ആക്രമണം പതിവാകുന്നതിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം നാട്ടുകാർ മൂന്നാർ–ഉദുമൽപേട്ട അന്തർ സംസ്ഥാന പാത ഉപരോധിച്ചിരുന്നു. പശുവിന്റെ ജഡവുമായി മൂന്നാർ – ഉദുമൽപേട്ട അന്തർ സംസ്ഥാന പാതയാണ് 3 മണിക്കൂർ ഉപരോധിച്ചത്. പ്രദേശത്ത് മാസങ്ങൾക്കിടെ നൂറോളം കന്നുകാലികൾ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്.
തൊഴിലാളികൾക്ക് ഉറക്കം നഷ്ടമായിട്ട് ദിവസങ്ങളായി
മൂന്നാർ നയമക്കാട് ഈസ്റ്റ് ഡിവിഷനിലെ തൊഴിലാളികൾക്ക് ഉറക്കം നഷ്ടമായിട്ട് ദിവസങ്ങളായിരുന്നു. പാതിരാത്രി ഏതുസമയത്തും ഇരുട്ടിൽ നിന്നൊരു ഗർജനം കേട്ടേക്കാമെന്നതായിരുന്നു സ്ഥിതി, തങ്ങളുടെ ജീവിതമാർഗമായ കന്നുകാലികളെ കടിച്ചു കുടഞ്ഞേക്കാം എന്ന ഭീതിയായിരുന്നവർക്ക്. തുടർച്ചയായ രണ്ടു ദിവസവും നയമക്കാട് ഈസ്റ്റ് ഡിവിഷനിലിറങ്ങിയ കടുവ പശുക്കളെ കൊല്ലുകയും ഒന്നിനെ പരുക്കേൽപിക്കുകയും ചെയ്തു.
ഈസ്റ്റ് ഡിവിഷനിലെ ആന്റണി, വേൽമുരുകൻ, വിൽസൺ എന്നിവരുടെ ഓരോന്നും പളനി സ്വാമിയുടെ രണ്ടു പശുക്കളെയുമാണ് കൊന്നത്. ഒരു പശു പരുക്കുകളോടെ രക്ഷപ്പെട്ടു. പളനി സ്വാമിയുടെ രണ്ടു പശുക്കളെ ഞായർ വെളുപ്പിനും കടുവ കൊന്നിരുന്നു. ഞായർ രാത്രി 11 നാണ് കടുവ എത്തി തൊഴുത്തിൽ കെട്ടിയിട്ടിരുന്ന പശുക്കളെ കൊന്നത്. ബഹളം കേട്ട് തൊട്ടടുത്ത ലയത്തിൽ താമസിക്കുന്ന സോളമനും ഭാര്യയും എത്തി തൊഴുത്തിന്റെ വാതിൽ തുറന്നപ്പോൾ പശുവിനെ കൊല്ലുന്ന കടുവയെ കണ്ടു.ഇവർ ബഹളം വച്ച് ഓടുന്നതിനിടെ കടുവ രക്ഷപ്പെടു കയായിരുന്നു. പിന്നീടാണ് നയ്മക്കാട് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങിയത്
നയമക്കാട് കടുവയെ പിടികൂടുന്നതിനായി മൂന്ന് കൂടുകളാണ് സ്ഥാപിച്ചിരുന്നത്, 24 മണിക്കൂർ കൺട്രോൾ റൂം തുറന്നു, മയക്കുവെടി വയ്ക്കുന്നതി നുള്ള തോക്ക്, നിരീക്ഷണത്തിനുള്ള ഡ്രോൺ ഉൾപ്പെടെ നൽകി 20 അംഗ വനപാലക സംഘത്തെയും പ്രദേശത്ത് പരിശോധനയ്ക്കായി നിയമിച്ചിരുന്നു.