തോണ്ടിമലയിലെ നീലക്കുറിഞ്ഞി സംരക്ഷണ ശ്രമങ്ങൾ അട്ടിമറിച്ചു; കയ്യേറ്റക്കാർ ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് റവന്യു സംഘം
Mail This Article
പൂപ്പാറ ∙ പൂപ്പാറ തോണ്ടിമലയിലെ നീലക്കുറിഞ്ഞി ജൈവ വൈവിധ്യ സംരക്ഷണ പ്രദേശമാക്കാനുള്ള നീക്കം അട്ടിമറിച്ചു. 2020 ഓഗസ്റ്റിൽ പൂപ്പാറ തോണ്ടിമലയിൽ നീലക്കുറിഞ്ഞി പൂവിട്ട ഒന്നരയേക്കറിലധികം സർക്കാർ ഭൂമി ജൈവ വൈവിധ്യ സംരക്ഷണ പ്രദേശമാക്കാനുള്ള ശ്രമങ്ങൾ അട്ടിമറിച്ചതു കയ്യേറ്റക്കാർക്ക് വേണ്ടിയെന്ന് ആക്ഷേപം. മതികെട്ടാൻചോലയോട് ചേർന്ന് കിടക്കുന്ന ഇൗ സ്ഥലം ജൈവ വൈവിധ്യ ബോർഡ് അധികൃതർ സന്ദർശിക്കുകയും ജൈവ വൈവിധ്യ സംരക്ഷണ പ്രദേശമായി മാറ്റുന്നതിനുള്ള നിർദേശം വയ്ക്കുകയും ചെയ്തിരുന്നു.
എന്നാൽ ശാന്തൻപാറ പഞ്ചായത്തിലെ ജൈവ വൈവിധ്യ മാനേജ്മെന്റ് കമ്മിറ്റി (ബിഎംസി) ഇത്തരത്തിലൊരു നിർദേശം ജൈവ വൈവിധ്യ ബോർഡിന് സമർപ്പിച്ചാൽ മാത്രമേ തുടർ നടപടികളുണ്ടാകൂ. പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി എന്നിവരുൾപ്പെടുന്ന ബിഎംസി തുടർ നടപടികൾ ഫയലിലൊതുക്കിയതിനാൽ പദ്ധതി നിലച്ചു. നീലക്കുറിഞ്ഞി പൂവിട്ടതിനു ശേഷം 2021 ഓഗസ്റ്റിൽ സ്വകാര്യ വ്യക്തി ഇൗ ഭൂമി കയ്യേറുകയും അനധികൃതമായി റോഡ് നിർമിക്കുകയും ചെയ്തിരുന്നു.
അതിനു ശേഷം ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് റവന്യു വിഭാഗം അന്വേഷണം നടത്തുകയും സർവേ സ്കെച്ച് അനുസരിച്ച് ഇതു സർക്കാർ ഭൂമിയാണെന്ന് കണ്ടെത്തി. തുടർന്ന് ഭൂമി ഏറ്റെടുക്കാനുള്ള നടപടികളും സ്വീകരിച്ചു. എന്നാൽ നീലക്കുറിഞ്ഞി ഉദ്യാനം നശിപ്പിച്ച സംഭവത്തിൽ വനം വകുപ്പ് അന്വേഷണം നടത്തുമെന്ന് അറിയിച്ചെങ്കിലും നടപടികളൊന്നുമുണ്ടായില്ല. കഴിഞ്ഞ ദിവസം ഇൗ ഭൂമിയിൽ വീണ്ടും കയ്യേറ്റം നടന്നതായി കണ്ടെത്തിയിരുന്നു. ഇതിനോട് ചേർന്നുള്ള പുൽമേട്ടിലും സ്വകാര്യ വ്യക്തികൾ കയ്യേറി റോഡ് നിർമിക്കുകയും വേലി സ്ഥാപിക്കുകയും ചെയ്തു.
ഉടുമ്പൻചോല എൽആർ തഹസിൽദാർ സീമ ജോസഫിന്റെ നേതൃത്വത്തിൽ റവന്യു സംഘം സ്ഥലത്തെത്തി പരിശോധന നടത്തി കയ്യേറ്റക്കാർ ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചു. ഭൂസംരക്ഷണ സേന ഉദ്യോഗസ്ഥർ ഇവിടെയുണ്ടായിരുന്ന വേലി പൊളിച്ചു നീക്കി. സ്ഥലം മണ്ണ് മാന്തി യന്ത്രമുപയോഗിച്ച് കിളച്ചു മറിച്ചാണ് കൃഷിയിടമാക്കിയത്. ഇവിടെ വീണ്ടും നീലക്കുറിഞ്ഞി ചെടികൾ വളരാൻ സാധ്യതയില്ലെന്ന് പരിസ്ഥിതി പ്രവർത്തകർ പറയുന്നു.