കർഷകരെ നടുനിവർത്താൻ സമ്മതിക്കില്ല; ഒന്നു തീരുമ്പോൾ അടുത്ത ദുരിതം
Mail This Article
തോപ്രാംകുടി∙ ഹൈറേഞ്ചിലെ കാർഷിക മേഖലയിൽ കനത്ത പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ട് ജാതി മരങ്ങൾ ഉണങ്ങി നശിക്കുന്നു. 5 മുതൽ 20 വർഷം വരെ പ്രായമുള്ള ജാതി മരങ്ങളാണ് ഉണങ്ങി നശിക്കുന്നത്.കമ്പുകളിൽ ഉണ്ടാകുന്ന വ്യാപകമായി കണ്ടു തുടങ്ങുന്ന ഇല പൊഴിച്ചിലാണു രോഗ ലക്ഷണം. രോഗബാധ പിന്നെ പതിയെ പതിയെ ചെടികളെ മുഴുവനായും ബാധിക്കും. ഇതോടെ മരം പൂർണമായും ഉണങ്ങി നശിക്കുന്നു.
കർഷകർ സാധാരണ പ്രയോഗിക്കുന്ന മരുന്നുകൾ തളിച്ചാൽ ജാതി മരങ്ങൾ തളിർത്ത് പൂവിടുമെങ്കിലും ദിവസങ്ങൾക്കുള്ളിൽ പൂക്കൾ കൊഴിഞ്ഞും ഇലകൾ കരിഞ്ഞും ജാതി മരങ്ങൾ പൂർണമായും ഉണങ്ങി പോകുന്നതാണ് അനുഭവം. 4 വർഷമായി ലഭിക്കുന്ന കനത്ത മഴയും കാലാവസ്ഥ വ്യതിയാനവുമെല്ലാമാണു കാരണമെന്നു കരുതുന്നു. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് കർഷകർക്ക് ഉണ്ടാകുന്നത്. പല മരുന്നുകളും മാറി മാറി പരീക്ഷിച്ചെങ്കിലും നിരാശയാണ് ഫലമെന്ന് വാത്തിക്കുടി പഞ്ചായത്തിലെ മികച്ച ജാതി കർഷകർ പറയുന്നു.
കൃഷി വകുപ്പ് ഉദ്യോഗസ്ഥരെ വിവരം ധരിപ്പിച്ചെങ്കിലും അവർക്കും പുതിയ രോഗ കീടബാധകളെക്കുറിച്ച് വ്യക്തതയില്ല. ജാതിക്കായ്ക്കും പത്രിക്കും മികച്ച വില ലഭിക്കുന്ന ഈ ഘട്ടത്തിൽ ജാതിയെ ബാധിച്ചിരിക്കുന്ന അജ്ഞാത രോഗം മൂലം കർഷകർ കടുത്ത നിരാശയിലാണ്. ജില്ലയിൽ കുരുമുളക്, കൊക്കോ തുടങ്ങിയ കൃഷികൾക്ക് പുറമേ ജാതി കൃഷിയും നശത്തിലേക്കു നീങ്ങുന്നതോടെ കർഷകർ സാമ്പത്തിക ബാധ്യതകളിലേക്കാണ് കൂപ്പ് കുത്തുന്നത്. നിലവിൽ ജാതിക്കായ്ക്കു 380ും ജാതിപത്രിക്കു 1950ഉം ആണ് വിപണി വില.