ADVERTISEMENT

പീരുമേട്∙ ഉരുൾപൊട്ടലുകളും പ്രളയവും പൂർണമായി തകർത്തെറിഞ്ഞ കൊക്കയാർ പഞ്ചായത്തിന്റെ ദുരിതങ്ങൾ നാളെ ഒരാണ്ടിലെത്തി നിൽക്കുമ്പോൾ പുനരധിവാസ പ്രവർത്തനങ്ങൾ എങ്ങും എത്തിയില്ല. വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് 6 ലക്ഷം രൂപ വീതം ലഭിച്ചതാണ് ഏക ആശ്വാസം. വീട് നഷ്ടപ്പെട്ടവർക്കു ലഭിച്ചത് ഒരു ലക്ഷം മാത്രം.

ദുരന്ത ഭീഷണി നേരിടുന്ന സ്ഥലങ്ങളിൽ നിന്ന് ഇപ്പോഴും ആളുകളെ മാറ്റിപ്പാർപ്പിച്ചിട്ടില്ല. തകർന്ന റോഡുകളും പാലങ്ങളും അതേ അവസ്ഥയിൽ കിടക്കുകയാണ്. ഒരു വർഷം കഴിഞ്ഞിട്ടും കൊക്കയാർ പഞ്ചായത്തിൽ ജനജീവിതം സാധാരണ നിലയിലേക്കു മടങ്ങി എത്തിയിട്ടില്ല.

മാറ്റിപ്പാർപ്പിക്കൽ പ്രഖ്യാപനം മാത്രം

ഉരുൾപൊട്ടൽ ഭീഷണിയിലുള്ള പ്രദേശത്തെ ആളുകളെ ഇനിയും മാറ്റിപ്പാർപ്പിക്കാൻ നടപടിയില്ല. ഉരുൾപൊട്ടൽ ഭീഷണി നില നിൽക്കുന്ന പ്രദേശങ്ങളിൽ താമസിക്കുന്നത് സുരക്ഷിതമല്ലെന്ന്  റവന്യു വകുപ്പാണു മുന്നറിയിപ്പ് നൽകിയത്. ഇതോടെ വാടക വീടുകളിലേക്ക് ആളുകൾ താമസം മാറി.എന്നാൽ പിന്നീട് സർക്കാർ ഭാഗത്തു നിന്ന് ഒരു വിധ സംരക്ഷണവും ഉണ്ടായില്ല. ഇവരിൽ ഭൂരിപക്ഷവും ഇപ്പോൾ വാടക തുക കൊടുക്കാൻ കഴിയാതെ കഷ്ടപ്പെടുകയാണ്. മാക്കൊച്ചിയിലുണ്ടയ ഉരുൾ പൊട്ടൽ ആറു പേരുടെ ജീവനാണെടുത്തത്.

പ്രദേശത്തെ മിക്ക വീടുകൾക്കും ഉരുൾ പൊട്ടലിൽ കേടു പറ്റി.  ഇവിടെ താമസിക്കുന്ന 30 കുടുംബങ്ങൾ സുരക്ഷിതരല്ല എന്നാണ് റവന്യു വകുപ്പ് പറയുന്നത്. പക്ഷേ പോകാൻ ഇവർക്കു മറ്റു വഴികൾ ഒന്നുമില്ല. വീടു തകർന്ന പലരും രണ്ടു മാസത്തോളം ദുരിതാശ്വസ ക്യാംപിൽ ആയിരുന്നു. മാക്കൊച്ചിക്കു പുറമെ വടക്കേമല, മുക്കുളം, ആഴങ്ങാട് എന്നിവിടങ്ങളിലായി 180 കുടുംബങ്ങളാണ് ഭീഷണിയിൽ കഴിയുന്നത്. 

4.35 കോടി നൽകി

കൊക്കയാ‍റിൽ കിടപ്പാടം നഷ്ടപ്പെട്ടവർക്ക് നാലു കോടി മുപ്പത്തിയഞ്ചു ലക്ഷം രൂപയുടെ ധനസഹായം കൈമാറിയെന്ന് ആണ് റവന്യു വകുപ്പിന്റെ വിശദീകരണം. അതേ സമയം ഭാഗികമായി വീടു തകർന്നവർക്ക് നഷ്ടപരിഹാരം കണക്കാക്കിയതിനെ സംബന്ധിച്ച പരാതികൾ ഇപ്പോഴും നില നിൽക്കുകയാണ്. ഉരുൾപൊട്ടലിലും പ്രളയത്തിലും 774 വീടുകൾ തകർന്നതായാണു റവന്യു വകുപ്പിന്റെ കണക്ക് പറയുന്നത്.

ഇതിൽ 74 പേർക്ക് വീടും സ്ഥലവും  41 പേർക്ക്  വീടും പൂർണമായി നഷ്ടപ്പെട്ടു. വീടും സ്ഥലവും നഷ്ടപ്പെട്ട 60 പേ‍ർക്ക് ആറു ലക്ഷം രൂപ വീതവും വീട് മാത്രം നഷ്ടപ്പെട്ടവർക്ക് ഒരു ലക്ഷം രൂപ വീതവും നൽകി. എന്നാൽ വീട് 74 ശതമാനം വരെ തകർന്ന - 24 പേർ, 59 ശതമാനം തകർന്ന 84 പേർ, 29 ശതമാനം തകർന്ന 284 പേർ, 15 ശതമാനം തകർന്ന 207 പേർ എന്നിങ്ങനെയുള്ള കുടുംബങ്ങൾക്ക് അർഹമായ തുക ലഭിച്ചില്ലന്നാണു പരാതി.. 

വിതരണത്തിന് 5 കോടി കൂടി 

കൊക്കയാറിലെ പുനരധിവാസ പ്രവർത്തനങ്ങൾക്കായി കഴിഞ്ഞ ദിവസം 5 കോടി രൂപ കൂടി ലഭിച്ചതായി പീരുമേട് തഹസിൽദാർ കെ.എസ്. വിജയലാൽ പറഞ്ഞു. അടുത്ത ദിവസം മുതൽ ദുരിത ബാധിതരുടെ അക്കൗണ്ടിൽ തുക ലഭിക്കും. ഭാഗികമായി വീട് തകർന്നവർക്ക് നഷ്ടത്തിന്റെ ശതമാനത്തിനു അനുസരിച്ചുള്ള തുക ഗഡുക്കളായി നൽകിക്കൊണ്ടിരിക്കുകയാണ്.

നഷ്ടത്തിന്റെ ശതമാനം കണക്കാക്കിയതിൽ അപാകതയുണ്ടെന്നു പരാതി ഉയർന്നിരുന്നു. തുടർന്ന് മന്ത്രി ഇടപെട്ട് ഇക്കാര്യത്തിൽ അദാലത്ത് നടത്തിയിരുന്നു എന്നും തഹസിൽദാർ പറഞ്ഞു.

11 വാർഡുകളിലും ദുരിത ജീവിതം 

തകർന്ന റോഡുകളും പാലങ്ങളും പുനർ നിർമിക്കാത്തതിനാൽ പഞ്ചായത്തിലെ 13 വാർഡുകളിൽ 11 വാർഡുകളിലും ജനങ്ങൾ കടുത്ത പ്രതിസന്ധിയിലാണ്. ഇടുക്കി - കോട്ടയം ജില്ലകളെ ബന്ധിപ്പിക്കുന്ന ഏന്തയാർ പാലം, പൂവഞ്ചി തൂക്കുപാലം, കൊക്കയാർ പാലം, വെംബ്ലി കമ്യൂണിറ്റി ഹാൾ പാലം, നൂറേക്കർ പാലം, തെരുവുപാറ പാലം, ഏന്തയാർ - മലയിഞ്ചി പാലം, കുപ്പയക്കുഴി പാലം,

വെട്ടിക്കാനം നടപ്പാലം എന്നിവയെല്ലാം തകർന്ന അവസ്ഥയിൽ കിടക്കുകയാണ്.  മുക്കുളം, വടക്കേമല, നാരകംപുഴ, കൊക്കയാർ, കുറ്റിപ്ലാങ്ങാട്, മേലോരം എന്തയാർ, പൂവഞ്ചി എന്നിവിടങ്ങളിൽ എല്ലാം റോഡുകൾ തകർന്ന നിലയിൽ തന്നെ കിടക്കുകയാണ്. ഒന്നും പുനർ നിർമിക്കാനായിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com