ADVERTISEMENT

ശാന്തൻപാറ∙ കള്ളിപ്പാറ എൻജിനീയർമെട്ടിലെ നീലക്കുറിഞ്ഞി വസന്തം അവസാനിച്ചെങ്കിലും ഇന്നലെയും എത്തിയത് ഒട്ടേറെ സന്ദർശകർ. എൻജിനീയർമെട്ടിൽ നിന്നുള്ള കാഴ്ചകൾ ഏറെ മനോഹരമായതിനാലാണ് നീലക്കുറിഞ്ഞി പൂക്കൾ കൊഴിഞ്ഞിട്ടും സഞ്ചാരികൾ എത്താനുള്ള കാരണം. വരുന്നവരെ തടയില്ലെന്നും എന്നാൽ‍ സന്ദർശകർ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഇവിടെ ഉപേക്ഷിക്കരുതെന്നുമാണ് പഞ്ചായത്ത് അധികൃതരുടെ അഭ്യർഥന.

നിലവിൽ എൻജിനീയർമെട്ടിൽ നിന്നും ഹരിത കർമ സേന ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉടൻ ഇവിടെ നിന്ന് നീക്കും. ഇതുകൂടാതെ റോഡരികിൽ സഞ്ചാരികൾ ഉപേക്ഷിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ സന്നദ്ധ പ്രവർത്തകരുടെ സഹകരണത്തോടെ ശേഖരിക്കുന്നതിനാണ് ശാന്തൻപാറ പഞ്ചായത്തിന്റെ തീരുമാനം. ക്രമസമാധാന പരിപാലനത്തിനും ഗതാഗത നിയന്ത്രണത്തിനുമായി ശാന്തൻപാറ പൊലീസ് സ്റ്റേഷനിലെ ഇരുപതിലധികം ഉദ്യോഗസ്ഥരാണ് ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്നത്.

പൊലീസിനെ കൂടാതെ സിവിൽ ഡിഫൻസ് അംഗങ്ങളും സന്നദ്ധ പ്രവർത്തകരും സുഗമമായ നീലക്കുറിഞ്ഞി സന്ദർശനത്തിന് സൗകര്യമൊരുക്കി. അടുത്ത ദിവസത്തെ സാഹചര്യങ്ങൾ കൂടി പരിഗണിച്ച ശേഷം പൊലീസ് ഉദ്യോഗസ്ഥരെ പിൻവലിക്കാനാണ് അധികൃതരുടെ തീരുമാനം.

വിനോദസഞ്ചാര മേഖലയ്ക്ക് ഉണർവേകി കുറിഞ്ഞിപ്പൂക്കൾ

കള്ളിപ്പാറ എൻജിനീയർമെട്ടിലെ നീലക്കുറിഞ്ഞി വസന്തം കാണാൻ കേരളത്തിനകത്തും പുറത്തു നിന്നുമുള്ള സഞ്ചാരികളെ കൂടാതെ ഇൗ സമയത്ത് ടൂർ പാക്കേജിൽ ഇന്ത്യയിലെത്തിയ വിദേശികളും എത്തിയിരുന്നു. ഒരു മാസത്തോളമായി ശാന്തൻപാറയിലും പരിസര പ്രദേശങ്ങളിലുമുള്ള ഹോട്ടലുകൾ, ഹോംസ്റ്റേകൾ, ലോഡ്ജുകൾ എന്നിവയെല്ലാം സഞ്ചാരികളെ കൊണ്ടു നിറഞ്ഞു.

മൂന്നാർ, ചിന്നക്കനാൽ, കുമളി തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ഇതിന്റെ പ്രതിഫലനം ഉണ്ടായി. ശാന്തൻപാറ പഞ്ചായത്തിലെ മതികെട്ടാൻചോല ദേശീയോദ്യാനം, ഞണ്ടാർമെട്ട്, ഉച്ചിലുകുത്ത്, തോണ്ടിമല അക്കാ തങ്കച്ചി പാറ, ആനയിറങ്കൽ അണക്കെട്ട്, മുള്ളൻതണ്ട് മല തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ഒരു മാസത്തോളമായി സന്ദർശകരുടെ തിരക്കാണ്.

മറ്റൊരു വസന്തത്തിനായി ഇനി സുദീർഘ സുഷുപ്തി

12 വർഷത്തിലൊരിക്കൽ പൂവിടുന്ന നീലക്കുറിഞ്ഞി ചെടികളുടെ ജീവിത ചക്രവും മറ്റു സസ്യങ്ങളിൽ നിന്ന് വ്യത്യസ്തമാണ്. പരമാവധി 30 ദിവസം വരെയാണ് കുറിഞ്ഞി പൂക്കളുടെ ആയുസ്. അതിനു ശേഷം പൂക്കൾ കൊഴിഞ്ഞ് ചെടികൾ ഉണങ്ങി മണ്ണിനോട് ചേരും. പിന്നെ നീലക്കുറിഞ്ഞി ഉണ്ടായിരുന്ന സ്ഥലത്ത് അതിന്റെ ലക്ഷണം പോലും ഉണ്ടാവില്ല.

ഇതിനിടെ നീലക്കുറിഞ്ഞി പൂവിട്ട സ്ഥലങ്ങളിൽ കാട്ടു തീ കയറുന്നതും പതിവാണ്. എങ്കിലും കുറിഞ്ഞി വിത്തുകൾ മണ്ണിനടിയിൽ സുരക്ഷിതമായിരിക്കും. 8 മുതൽ 10 വർഷങ്ങൾക്ക് ശേഷം മണ്ണിനകത്തെ കുറിഞ്ഞി വിത്തുകൾ മുള പൊട്ടി വളരും. പിന്നെയും 2 വർഷമെങ്കിലും കഴിഞ്ഞാണ് ചെടികൾ പൂവിടുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com