‘കുടുംബം ചിതറാതിരിക്കാൻ’ സമരം നടത്തി; പ്രാവിൻ കുടുംബം ഇവിടെ ഹാപ്പിയാണ്
Mail This Article
നെടുങ്കണ്ടം ∙ ‘കുടുംബം ചിതറാതിരിക്കാൻ’ സമരം നടത്തിയ പ്രാവിനു യുവാക്കൾ സംരക്ഷണം നൽകി. പ്രാവിനും കുടുംബത്തിനും ഇനി കെട്ടിടത്തിന്റെ ആളൊഴിഞ്ഞ മൂലയിൽ സുരക്ഷിതരായി കഴിയാം. നാളുകളായി നെടുങ്കണ്ടം ടൗണിലെ കെട്ടിടത്തിന്റെ ഷട്ടറിന്റെ കവറിങ്ങിനു മുകളിൽ കൂടുകൂട്ടിയാണ് ആൺ പ്രാവും പെൺപ്രാവും ഇവരുടെ മുട്ടവിരിഞ്ഞുണ്ടായ കുഞ്ഞിപ്രാവും കഴിഞ്ഞിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം രാത്രി ഷട്ടർ കവർ തകർന്നു വീണു. ഇതിനൊപ്പം പ്രാവിന്റെ കൂടും താഴെവീണു.
ഇതോടെ പ്രാവിന്റെ കുഞ്ഞ് പറന്നുചെന്ന് അടർന്നുവീണ ഷട്ടർ കവറിൽ ഇരിപ്പുറപ്പിച്ചു. ആൺപ്രാവും പെൺപ്രാവും ചേർന്നു കുഞ്ഞിപ്രാവിനു സുരക്ഷിതത്വം നൽകി. ഷട്ടർ അഴിച്ച് നന്നാക്കാനെത്തിയ പ്രിൻസ് ഭുവനചന്ദ്രനും വിഷ്ണുവും ചേർന്നു ഷട്ടറിന്റെ കവർ നീക്കുന്നതിനിടെ പ്രാവുകൾ മാറാൻ തയാറായില്ല. പ്രാവുകൾ വട്ടമിട്ടു പറന്നു ബഹളം വച്ചു. ഇതോടെ പ്രിൻസും വിഷ്ണുവും ചേർന്നു പ്രാവിൻകുഞ്ഞ് താഴെ വീഴാതിരിക്കാൻ ഷട്ടർ അടക്കം അഴിച്ചു ചുമന്നു മാറ്റി.
പ്രാവിന്റെ കൂടും കുഞ്ഞിനെയും ഷട്ടർ കവറിന് മുകളിലിരുത്തി സുരക്ഷിതമായി കെട്ടിടത്തിന്റെ മുകൾ ഭാഗത്ത് ആളൊഴിഞ്ഞ് സ്ഥലത്ത് എത്തിച്ചു. ഇതിനിടെ കുഞ്ഞുപ്രാവിന്റെ മാതാപിതാക്കളും സംരക്ഷണം നൽകാനെത്തി. എന്തായാലും കെട്ടിടത്തിന്റെ ആളൊഴിഞ്ഞ ഭാഗത്ത് ഇപ്പോൾ പ്രാവിന്റെ കുടുംബം സുരക്ഷിതരാണ്.