ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും ഉപേക്ഷിച്ചു സഞ്ചാരികൾ; മൂന്നാറിലെ ‘ഊട്ടിക്ക്’ പൂട്ട്
Mail This Article
മൂന്നാർ ∙ വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായിരുന്ന പഴയ മൂന്നാർ കെഎസ്ആർടിസി ഡിപ്പോയ്ക്കു സമീപമുള്ള ഗ്രാന്റീസ് തോട്ടം അധികൃതർ സംരക്ഷണ വേലി കെട്ടി അടച്ചു. ഇതോടെ ടൗണിനു സമീപമുള്ള വിനോദ സഞ്ചാരികളുടെ വിശ്രമസ്ഥലംഇല്ലാതായി.കെഎസ്ആർടിസിയുടെ ഉടമസ്ഥതയിലുള്ളതാണു തോട്ടം.മൂന്നാർ സന്ദർശനത്തിനെത്തുന്ന സഞ്ചാരികളിൽ ഭൂരിഭാഗവും ദേശീയ പാതയോരത്തുള്ള ഒന്നരയേക്കർ സ്ഥലത്തു പടർന്നു നിൽക്കുന്ന ഗ്രാന്റീസ് തോട്ടത്തിലെത്തി വിശ്രമിച്ചു തണുപ്പും കാറ്റും ആസ്വദിച്ചാണു മടങ്ങിയിരുന്നത്.
വലിയ വാഹനങ്ങളിൽ എത്തുന്നവർ ഭക്ഷണം കഴിക്കുന്നതും, സിനിമ, വിവാഹ, സീരിയൽ ഷൂട്ടിങ് നടക്കുന്നതും ഇവിടെ പതിവായിരുന്നു.എന്നാൽ ചില സംഘങ്ങൾ ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങളും ഇവിടെ ഉപേക്ഷിക്കുന്നതു പതിവായതോടെയാണു ഹിൽവ്യൂ പോയിന്റ് മുതൽ ഡിപ്പോ വരെയുള്ള ഭാഗം പൂർണമായി സംരക്ഷണ വേലി കെട്ടി ഗേറ്റ് സ്ഥാപിച്ചത്. കെഎസ്ആർടിസി പെട്രോൾ പമ്പിനു സമീപം അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചുമാറ്റിയ ശേഷം സർക്കാരിൽ നിന്നുള്ള ഉത്തരവ് ലഭിച്ചാൽ നിശ്ചിത ഫീസ് ഈടാക്കി സഞ്ചാരികളെ പ്രവേശിപ്പിക്കുമെന്നു ഡിപ്പോ അധികൃതർ പറഞ്ഞു.