‘അവിടെയും ഇവിടെയും’ ജോലി ; കൈപ്പറ്റിയ തുക പലിശ സഹിതം തിരിച്ചു പിടിക്കാൻ ഉത്തരവ്
Mail This Article
കുത്തുങ്കൽ ∙ സേനാപതി പഞ്ചായത്ത് പതിനൊന്നാം വാർഡിൽ തൊഴിലുറപ്പ് പദ്ധതി ക്രമക്കേടിൽ ഓംബുഡ്സ്മാന്റെ ഇടപെടൽ. തൊഴിലുറപ്പ് പദ്ധതിയിൽ മേറ്റായും തൊഴിലാളിയായും പ്രവർത്തിക്കുന്നതിനിടെ ദിവസവേതനാടിസ്ഥാനത്തിൽ മുക്കുടിൽ ക്ഷീര സഹകരണ സംഘത്തിലും ജോലി ചെയ്ത് വേതനം കൈപ്പറ്റിയ സൗമ്യ ജിജി തൊഴിലുറപ്പ് വേതനമായി കൈപ്പറ്റിയ തുക 9% പലിശ സഹിതം തിരിച്ചു പിടിക്കാനാണ് ഓംബുഡ്സ്മാൻ ഉത്തരവിട്ടിരിക്കുന്നത്. പഞ്ചായത്തംഗം ഡെയ്സി സൈമണിന്റെ പരാതിയെ തുടർന്നാണ് അന്വേഷണം നടത്തി നടപടി സ്വീകരിച്ചത്.
സൗമ്യ ജിജി 2020 സെപ്റ്റംബർ 1 മുതൽ 5 വരെയും 2021 മാർച്ച് മുതൽ ഡിസംബർ വരെ 17 ദിവസങ്ങളും ചേർന്ന് ആകെ 22 ദിവസം ക്ഷീര സഹകരണ സംഘത്തിലും തൊഴിലുറപ്പ് പദ്ധതിയും ജോലി ചെയ്ത് വേതനം കൈപ്പറ്റിയതായാണ് കണ്ടെത്തിയിരിക്കുന്നത്. സൗമ്യ ജിജിയിൽ നിന്നും തൊഴിലുറപ്പ് വേതനം തിരിച്ചു പിടിച്ച് തൊഴിലുറപ്പ് അക്കൗണ്ടിൽ നിക്ഷേപിച്ച് 30 ന് അകം അറിയിക്കണമെന്ന് സേനാപതി പഞ്ചായത്ത് സെക്രട്ടറിക്ക് ഓംബുഡ്സ്മാൻ നിർദേശം നൽകി.
ദിവസ വേതനക്കാരുടെ ഹാജർ ബുക്ക് ക്ഷീര സംഘത്തിൽ സൂക്ഷിക്കുന്നില്ലെന്ന നെടുങ്കണ്ടം ക്ഷീര വികസന ഓഫിസറുടെ പരാമർശത്തിൽ നടപടി സ്വീകരിക്കുന്നതിന് ഇടുക്കി ജോയിന്റ് പ്രോഗ്രാം കോ-ഓർഡിനേറ്ററെയും ചുമതലപ്പെടുത്തി.