ഇത് ആട്ടിൻകുട്ടികളുടെ കട്ടനടിക്കഥ; പാല് വേണ്ടേ വേണ്ട, മധുരമില്ലാത്ത കട്ടൻചായ കുടിച്ച് വളർന്ന് 4 ആട്ടിൻകുട്ടികൾ
Mail This Article
പാല് വേണ്ടേ വേണ്ട, മധുരമില്ലാത്ത കട്ടൻചായ കുടിച്ച് വളർന്ന് 4 ആട്ടിൻകുട്ടികൾ. നെടുങ്കണ്ടം താന്നിമൂട് വരിക്കാനിക്കൽ മിനി മനോജിന്റെ ആട്ടിൻ കുഞ്ഞുങ്ങൾക്കാണ് രാവിലെ കടുംചായ നിർബന്ധം.എന്നും രാവിലെ കൃത്യം 7.30ന് അടുക്കളയിൽ 4 കുഞ്ഞുങ്ങളും ഹാജർ, കട്ടൻചായ കിട്ടാതെ പിന്നെ തള്ളയാടിന്റെ അടുത്തേക്കില്ല. കടുംചായ വീട്ടിൽ ആര് കുടിക്കുന്നത് കണ്ടാലും കുഞ്ഞുങ്ങൾ ആ ചായ ഗ്ലാസുമായി സ്ഥലം വിടും. അതുകൊണ്ട് ആടിനെ കാണാതെ ഒളിച്ചിരുന്നാണ് വീട്ടിലുള്ളവരുടെ ചായ കുടി.മിനി പാമ്പാടുംപാറ പഞ്ചായത്ത് രണ്ടാം വാർഡ് മെംബറാണ്. പണ്ട് ഉപേക്ഷിച്ച ആട് വളർത്തൽ കുറെ വർഷങ്ങൾക്ക് ശേഷമാണ് മെംബർ വീണ്ടും ആരംഭിച്ചത്.
രണ്ടാമത് ആട് കൃഷി ആരംഭിച്ചപ്പോൾ പരീക്ഷണ അടിസ്ഥാനത്തിൽ ഒരു ആടിനെ വാങ്ങി. ഒരു മാസം മുൻപാണ് ആട് പ്രസവിച്ചത്. കന്നി പ്രസവത്തിൽ 4 ആട്ടിൻ കുഞ്ഞുങ്ങൾ. 4 പേരെയും ഉണ്ടായ സമയം മുതൽ അഴിച്ചുവിട്ടിരിക്കുകയാണ്. അന്ന് മുതൽ വീടിനകത്തും അടുക്കളയിലുമായാണ് ആട്ടിൻ കുഞ്ഞുങ്ങളുടെ വാസം. രാവിലെ അടുക്കളയിൽ മിനി എത്തുന്ന ശബ്ദം കേട്ടാൽ ആട്ടിൻ കുഞ്ഞുങ്ങളും ഒപ്പമെത്തും. നേരംപോക്കിന് കടുംചായ നൽകി തുടങ്ങി. ഇപ്പോൾ രാവിലെ 7.30 ന് മുൻപ് 4 പേരും അടുക്കളയിലെത്തും. ചായ കൊടുത്തില്ലെങ്കിൽ വൻ ബഹളമാണ് നാലുമെന്ന് മിനിയുടെ വീട്ടുകാർ പറയുന്നു.