3 മക്കളുടെ അമ്മ, 6 പേരക്കുട്ടികളുടെ മുത്തശ്ശി; ട്രാക്കിൽ കൊയ്തു 4 സ്വർണം
Mail This Article
തൊടുപുഴ∙ മഹാരാഷ്ട്രയിലെ നാസിക്കിൽ നടന്ന മാസ്റ്റേഴ്സ് അത്‌ലറ്റിക് മീറ്റിൽ 100 മീറ്റർ, 200 മീറ്റർ, 400 മീറ്റർ, ഹൈജംപ് എന്നീ ഇനങ്ങളിൽ 4 സ്വർണം സ്വന്തമാക്കി സൂസി മാത്യു. മൂന്ന് മക്കളുടെ അമ്മയും ആറു പേരക്കുട്ടികളുടെ മുത്തശ്ശിയുമായ തൊടുപുഴ സ്വദേശി എഴുപതുകാരി സൂസി മാത്യുവാണ് ട്രാക്കിൽ സ്വർണനേട്ടം തുടർക്കഥയാക്കുന്നത്.
കഴിഞ്ഞ വർഷം വാരണാസിയിൽ നടന്ന 65 വയസ്സിനു മുകളിലുള്ളവരുടെ മൂന്നാമത് ദേശീയ മാസ്റ്റേഴ്സ് അത്‌ലറ്റിക് മീറ്റിൽ തൊടുപുഴ അഞ്ചിരി സ്വദേശിയായ സൂസി മാത്യു 200, 400 മീറ്റർ ഓട്ടത്തിലും ഹൈജംപിലും സ്വർണവും, 4x400 മീറ്റർ റിലേയിൽ വെള്ളിയും നേടി ടൂർണമെന്റിലെ മികച്ച അത്‌ലിറ്റായിരുന്നു. കുടയത്തൂർ ഗവ.ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലായിരുന്ന പഴയിടം പി.ജെ.മാത്യുവിന്റെ ഭാര്യയാണ് സൂസി. വിദ്യാർഥിയായിരിക്കെ കായിക രംഗത്ത് കഴിവ് തെളിയിച്ചെങ്കിലും അന്ന് വീട്ടുകാർക്കൊന്നും മത്സരങ്ങൾക്കു വിടാൻ താൽപര്യമില്ലായിരുന്നുവെന്നു സൂസി പറയുന്നു.
5 വർഷം മുൻപാണ് മാസ്റ്റേഴ്സ് അത്‌ലറ്റിക് മീറ്റിൽ പങ്കെടുക്കാൻ തീരുമാനിച്ചത്. പരിശീലനമില്ലാതെ പങ്കെടുത്ത ആദ്യ മത്സരത്തിൽ രണ്ട് സ്വർണം നേടി. പിന്നീട് മിക്ക മീറ്റുകളിലും പങ്കെടുക്കാറുണ്ട്. ഇപ്പോൾ മുതലക്കോടം ഗ്രൗണ്ടിൽ പരിശീലനവും നടത്തുന്നു. രണ്ട് തവണ ആലക്കോട് പഞ്ചായത്തിൽ കർഷശ്രീയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ജനുവരിയിൽ ശ്രീലങ്കയിൽ നടക്കാനിരിക്കുന്ന ഏഷ്യൻ മീറ്റിനുള്ള തയാറെടുപ്പിലാണ് സൂസി ഇപ്പോൾ.