10,000 രൂപയ്ക്ക് 1,000 രൂപ പലിശ; വട്ടിപ്പലിശയിൽ വട്ടം കറങ്ങി മൂന്നാർ, രാഷ്ട്രീയ പിന്തുണയും
Mail This Article
വിലക്കയറ്റവും സാമ്പത്തിക പ്രതിസന്ധിയും മുതലെടുത്തു ജില്ലയിൽ ബ്ലേഡ് മാഫിയ വീണ്ടും പിടിമുറുക്കുന്നു. നിയമത്തെ വെല്ലുവിളിച്ചു കൊള്ളപ്പലിശയും ഗുണ്ടായിസവുമായി വിലസുന്ന ബ്ലേഡ് സംഘങ്ങളുടെ കുരുക്കിൽപെട്ടു പിടയുകയാണ് സാധാരണക്കാർ. കാർഷിക മേഖലയിലടക്കമുള്ള പ്രതിസന്ധി ‘വളമാക്കി’ വിലസുന്ന ഇത്തരം സംഘങ്ങൾക്കെതിരെ പ്രതികരിക്കാൻ പോലുമാകാതെ വിഷമിക്കുകയാണു ജനം. പണക്കൊഴുപ്പും രാഷ്ട്രീയ സ്വാധീനവും ഏറുമ്പോൾ ഇവരെ തൊടാൻ അധികൃതരും മടിക്കുന്നു
ഓപ്പറേഷൻ കുബേരയുടെ കാലത്ത് അൽപമൊന്നു കുറഞ്ഞ ബ്ലേഡ് മാഫിയകളുടെ പ്രവർത്തനം ഇപ്പോൾ അതിർത്തി ഗ്രാമങ്ങളിൽ ശക്തം. തമിഴ്നാട്ടിൽ നിന്നു അതിർത്തി കടന്നെത്തി തോട്ടം തൊഴിലാളികൾക്കും സാധാരണക്കാർക്കും അമിത പലിശയ്ക്കു പണം കടം നൽകുന്ന ഒട്ടേറെ ആളുകളുണ്ട്.
പണം കൃത്യമായി തിരിച്ചു നൽകിയില്ലെങ്കിൽ ഭീഷണിയുമായി രംഗത്തു വരും. പ്രദേശത്തെ പ്രാദേശിക രാഷ്ട്രീയ പിന്തുണയും ഇവർക്കുണ്ട്. 10,000 രൂപയ്ക്ക് 1,000 രൂപയാണു പലിശ. പലിശ ഈടാക്കിയ ശേഷമുള്ള തുകയാണ് ഇടപാടുകാർക്കു നൽകുന്നത്. പിന്നീട് എല്ലാ ഞായറാഴ്ചയും വീടുകളിലെത്തി പണം വാങ്ങും.
∙ വട്ടിപ്പലിശയിൽ വട്ടം കറങ്ങി മൂന്നാർ
കോവിഡിനു ശേഷം മൂന്നാർ കോളനി, തോട്ടം മേഖലകളിൽ ബ്ലേഡ് മാഫിയകളുടെ പ്രവർത്തനം അതിശക്തമാണ്. തമിഴ്നാട്ടിൽ നിന്നുള്ള നൂറിലധികം പേരാണ് എസ്റ്റേറ്റുകളിലെ ഓരോ ഡിവിഷനുകളും മൂന്നാറിലെ വിവിധ കോളനികളും കേന്ദ്രീകരിച്ചു വട്ടിപ്പലിശയ്ക്ക് പണം കടം കൊടുക്കുന്നത്. നൂറു രൂപയ്ക്ക് മാസം 5 മുതൽ 10 രൂപ വരെയാണ് ഇവർ പലിശ ഈടാക്കുന്നത്.
എസ്റ്റേറ്റുകളിൽ ശമ്പള വാരവും കോളനികളിൽ ശനി, ഞായർ ദിവസങ്ങളിലുമാണു പിരിവ്. ഒരു മാസം പലിശ മുടങ്ങിയാൽ അടുത്ത തവണ പലിശ തുകയ്ക്കും പലിശ നൽകണം. കോവിഡിനു മുൻപു പണം പലിശയ്ക്ക് വാങ്ങിയവർക്കു കോവിഡ് കാലത്ത് അടവ് മുടങ്ങിയതിനാൽ വൻ തുകയാണ് ഇപ്പോൾ നൽകേണ്ടി വരുന്നത്.
കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം, ഭവന നിർമാണം തുടങ്ങിയ ആവശ്യങ്ങൾക്കു പണം വാങ്ങിയവരാണു തൊഴിലാളികളിൽ അധികവും. എസ്റ്റേറ്റിലെ തലൈവർമാരുടെ അനുമതിയോടെ ചെക്കുകളും, മുദ്രപത്രങ്ങളുടെയും ഈടിന്മേലാണു പണം പലിശയ്ക്കു കൊടുക്കുന്നത്. മിക്ക തൊഴിലാളികൾക്കും ലഭിക്കുന്ന ശമ്പളം വട്ടിപ്പലിശക്കാർക്കു കൊടുക്കാൻ മാത്രമാണ് തികയുന്നത്.
പലിശപ്പുഴയായി തൊടുപുഴ
തൊടുപുഴ കേന്ദ്രീകരിച്ച് അനധികൃത പണമിടപാട് നടത്തുന്ന ഒട്ടേറെ സംഘങ്ങളുണ്ട്. തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ബസ് ജീവനക്കാരെ ലക്ഷ്യമിട്ടു ബ്ലേഡ് സംഘങ്ങൾ ഇപ്പോഴും വിലസുന്നു. മുൻപു കുബേര നിയമപ്രകാരം അറസ്റ്റിലായവർ മുതൽ ചില ബസുടമകൾ വരെ കൊള്ളപ്പലിശ വാങ്ങി അനധികൃത പണമിടപാട് നടത്തുന്നുണ്ട്. ചില രാഷ്ട്രീയ നേതാക്കളും പൊലീസ് ഉദ്യോഗസ്‌ഥരും ബ്ലേഡ് സംഘങ്ങൾക്ക് സഹായം ചെയ്തു നൽകുന്നതായും ആരോപണമുണ്ട്.
ചെറുകിട ബസ് ഉടമകൾക്കും ബസ് ജീവനക്കാർക്കും ദിവസ പിരിവു വ്യവസ്ഥയിൽ പണം കടം കൊടുക്കുകയും ലഭിക്കാതെ വരുമ്പോൾ ഭീഷണിയിലേക്കു പോകുന്ന സ്ഥിതിയുമുണ്ട്. ചെറിയ തുക വാങ്ങുന്ന തൊഴിലാളികളും മറ്റും ഒരുദിവസം തിരിച്ചടവു മുടക്കിയാൽ പോലും ബ്ലേഡ് പിരിവുകാർ ഭീഷണിപ്പെടുത്തും. വർഷങ്ങളായി പ്രൈവറ്റ് ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ചു കഴുത്തറപ്പൻ ബ്ലേഡ് പിരിവ് നടക്കുന്നുണ്ടെങ്കിലും നിയന്ത്രിക്കാൻ കഴിഞ്ഞിട്ടില്ല.
പിടിച്ചുനിൽക്കാൻ കഴിയാതെ നാടുവിട്ട് യുവവ്യാപാരി
അഞ്ചു വർഷമായി വട്ടിപ്പലിശക്കാരുടെ കുരുക്കിൽപ്പെട്ട കൊന്നത്തടി പഞ്ചായത്തിലെ പ്രധാന ടൗണിൽ നിന്നുള്ള യുവ വ്യാപാരിക്കു ലക്ഷങ്ങളുടെ ബാധ്യതയിൽ നിന്നു കരകയറാനാകാതെ നാടു വിടേണ്ടി വന്നു. 3 രൂപ പലിശയിൽ തുടങ്ങിയ പണമിടപാടു മാസം 5 രൂപയിൽ എത്തിയതോടെ വാങ്ങിയ പണത്തേക്കാൾ കൂടുതൽ തുക പലിശ ഇനത്തിൽ 5 വർഷം കൊണ്ടു സംഘങ്ങൾക്കു നൽകേണ്ടി വന്നു.
പലിശ നൽകി സാമ്പത്തികമായി തകർന്നതോടെ മുതലിനോടൊപ്പം പലിശ കൂടി ചേർത്തു സംഘം പിരിവ് ആരംഭിച്ചതോടെ നിലനിൽപ് ഇല്ലാതെയായി. തിരിച്ചടവിനു മാർഗമില്ലാതെ വന്നതോടെ വട്ടിപ്പലിശ സംഘാംഗങ്ങൾ ഭീഷണിയുമായി രംഗത്തെത്തി. ഇവർക്കു മുൻപിൽ പിടിച്ചു നിൽക്കാനാകാതെ വന്നതോടെ യുവ വ്യാപാരിക്കു നാടു വിടേണ്ടി വന്നു. ഭാര്യയ്ക്കും ഭീഷണി എത്തിയതോടെ ഇവർ താമസം ബന്ധു വീട്ടിലേക്ക് മാറ്റി.