ഗതാഗത തടസ്സമുണ്ടാക്കിയത് ചോദ്യം ചെയ്ത പൊലീസുകാരന് മർദനം; 5 പേർ അറസ്റ്റിൽ
Mail This Article
മൂന്നാർ ∙ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ കാർത്തിക ഉത്സവത്തോടനുബന്ധിച്ചുള്ള തിരക്കിനിടയിൽ ഗതാഗത തടസ്സമുണ്ടാക്കിയതു ചോദ്യം ചെയ്ത പൊലീസ് ഉദ്യോഗസ്ഥനെ മർദിച്ച ഓട്ടോ ഡ്രൈവർ അടക്കം അഞ്ചു യുവാക്കൾ അറസ്റ്റിൽ. മർദനത്തിൽ പരുക്കേറ്റ മൂന്നാർ ട്രാഫിക് യൂണിറ്റിലെ സിപിഒ വിഷ്ണുവിക്രമൻ (32) ടാറ്റാ ടീ ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തിൽ കെഡിഎച്ച്പി കമ്പനി മാട്ടുപ്പെട്ടി എസ്റ്റേറ്റിൽ ഗ്രഹാംസ് ലാന്റ് ഡിവിഷൻ സ്വദേശികളായ എം.സുരേഷ് കണ്ണൻ (23), ആർ. ദീപൻ (23), എം.രാജേഷ് (21), എം. മുകേഷ് (24), സി.വേലൻ (18) എന്നിവരെയാണു പ്രിൻസിപ്പൽ എസ് ഐ ഷാഹുൽ ഹമീദിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ചൊവ്വ രാത്രി 11 ന് ആർഒ കവലയിലാണു സംഭവം. ഉത്സവത്തോടനുബന്ധിച്ചു വാഹനങ്ങൾ ആർഒ കവലയിൽ നിന്നു വൺവേയായാണു മാട്ടുപ്പെട്ടി, പഴയ മൂന്നാർ ഭാഗങ്ങളിലേക്കു കടത്തിവിട്ടത്.
എന്നാൽ നിർദേശം പാലിക്കാതെ മദ്യലഹരിയിൽ ഓട്ടോ ഓടിച്ചെത്തി ഗതാഗത തടസ്സമുണ്ടാക്കിയതു ഡ്യൂട്ടിയിലുണ്ടായിരുന്ന വിഷ്ണുവും എ. എസ്. വിനോദും ചോദ്യം ചെയ്തു. തുടർന്നാണ് ഓട്ടോയിലുണ്ടായിരുന്നവർ അസഭ്യം പറഞ്ഞു വിഷ്ണുവിനെ മർദിച്ചത്. ഇവിടെ നിന്നു രക്ഷപ്പെട്ട ഇവരെ രാത്രി തന്നെ പൊലീസ് പിടികൂടി. ദേവികുളം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.