കുടയത്തൂരിൽ അപകടം പതിവാകുന്നു
Mail This Article
കുടയത്തൂർ∙ തൊടുപുഴ പുളിയന്മല സംസ്ഥാനപാതയിൽ കുടയത്തൂരിൽ അപകടം പതിവാകുന്നു. കുടയത്തൂർ അന്ധവിദ്യാലയം കവല മുതൽ കോളപ്ര വരെയുള്ള 2 കിലോമീറ്റർ ദൂരത്തിലാണ് അപകട സാധ്യത ഏറെയുള്ളത്. ബുധനാഴ്ച രാത്രി 2 ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 2 പേർക്കു സാരമായി പരുക്കേറ്റു. ആഴ്ചയിൽ ഒരു അപകടമെങ്കിലും ഇവിടെ പതിവാണ്. വാഹനാപകടങ്ങളിൽ ഒട്ടേറെ മരണങ്ങൾ ഈ പ്രദേശത്തുണ്ടായിട്ടുണ്ട്. അപകടം പതിവായ ഈ ഭാഗത്ത് വേഗം നിയന്ത്രിക്കുന്നതിന് സംവിധാനം ഒരുക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം. അന്ധവിദ്യാലയം, പ്രാഥമിക ആരോഗ്യകേന്ദ്രം, മദ്രസ, തുടങ്ങി ഒട്ടേറെ സ്ഥാപനങ്ങളും വീടുകളും ഉള്ള കവലയിൽ നേർരേഖയിലുള്ള റോഡായതിനാൽ ഒട്ടേറെ വാഹനങ്ങളാണ് ഇതുവഴി ചീറിപ്പായുന്നു അന്ധവിദ്യാർഥികളടക്കം ഇതുവഴി ഏറെ പണിപ്പെട്ടാണ് റോഡ് മുറിച്ചു കടക്കുന്നത്.
ഇവിടെ റോഡു മുറിച്ചു കടക്കുന്നതിനിടെ അപകടം പതിവായതായി പ്രദേശവാസികൾ പറയുന്നു. പ്രതിദിനം 300 ലേറെ രോഗികളാണ് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയെത്തുന്നത്. വയോധികർ അടക്കം പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്കു എത്തുന്നവർക്ക് ഇവിടെ സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാൻ സംവിധാനം ഒരുക്കണം. അമിതവേഗത്തിൽ വാഹനങ്ങൾ കടന്നുപോകുന്ന ഇവിടെ വാഹനങ്ങളുടെ വേഗം നിയന്ത്രിക്കാൻ സംവിധാനം ഒരുക്കണം. റോഡിലെ അശാസ്ത്രീയമായ കയറ്റവും ഇറക്കവും മൂലം പലയിടങ്ങളിലും എതിർദിശയിൽ എത്തുന്ന വാഹനങ്ങൾ ശ്രദ്ധയിൽ പെടാറില്ല. ഇതും അപകടങ്ങൾക്ക് കാരണമാകും.