പുഴ മലിനമാക്കിയാൽ പിടി വീഴും; കർശന പരിശോധനയുമായി മൂന്നാർ പഞ്ചായത്ത്
Mail This Article
മൂന്നാർ ∙ പുഴയോരത്തും പൊതുവിടങ്ങളിലും മാലിന്യം തള്ളുന്നതിനെതിരെ കർശന നടപടികളുമായി പഞ്ചായത്ത്. പഴയ മൂന്നാർ ഹെഡ് വർക്സ് ഡാം, മുതിരപ്പുഴ, കന്നിയാർ തുടങ്ങിയ സ്ഥലങ്ങളിലെ ഹോട്ടലുകളിൽ നിന്നുള്ള മലിന ജലം പുഴയിലേക്ക് ഒഴുക്കുന്നതും വീടുകളിൽ നിന്നുള്ള പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ പുഴയോരത്ത് തള്ളുന്നതും പതിവായതോടെയാണ് പഞ്ചായത്ത് സെക്രട്ടറി കെ.എൻ.സഹജന്റെ നേതൃത്വത്തിൽ ഇന്നലെ പരിശോധന നടത്തിയത്.
പരിശോധനയിൽ ഹെഡ് വർക്സ് ഡാമിനു സമീപമുള്ള 7 കുടുംബങ്ങളിൽ നിന്നുള്ള മാലിന്യങ്ങൾ മുതിരപ്പുഴയിലേക്കു തള്ളുന്നതായി കണ്ടെത്തി. ഇവർക്കു താക്കീത് നൽകിയ ശേഷം ഇവ വേർതിരിച്ച് പഞ്ചായത്ത് സംഭരണ വാഹനത്തിൽ എത്തിച്ചു നൽകാൻ സെക്രട്ടറി നിർദേശം നൽകി. ജിഎച്ച് റോഡിലെ ഹോട്ടലുകളിലും കോഴിക്കടകളിലും നടത്തിയ പരിശോധനയിൽ മലിനജലം പുഴയിലേക്ക് ഒഴുക്കുന്നതായി കണ്ടെത്തി.
ഇവർക്ക് താക്കീതു നൽകുകയും വീണ്ടും ആവർത്തിച്ചാൽ സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദു ചെയ്യാൻ നടപടികളെടുക്കുമെന്നു മുന്നറിയിപ്പ് നൽകുകയും ചെയ്തു. പഞ്ചായത്തിന്റെ നേതൃത്വത്തിൽ മൂന്നാറിലും പരിസരങ്ങളിലും നിന്നു തരം തിരിച്ച് മാലിന്യങ്ങൾ ശേഖരിക്കുന്ന നടപടികൾ ഊർജിതമായി നടക്കുന്നതിനിടയിൽ പൊതുവിടങ്ങളിലും മറ്റും മാലിന്യം തള്ളുന്നത് പതിവായതോടെയാണ് പരിശോധനയുമായി പഞ്ചായത്ത് അധികൃതർ രംഗത്തെത്തിയത്.