ADVERTISEMENT

സർക്കാർ മേഖലയിൽ നഴ്സിങ് ഓഫിസറുടെ അടിസ്ഥാന ശമ്പളം 39,300 ആണ് തുടക്കത്തിൽ. പേ സ്കെയിൽ അനുസരിച്ച് വേതനത്തിൽ വർധനയുമുണ്ട്. സ്വകാര്യ മേഖലയിൽ സർക്കാർ നിർദേശിച്ചിരിക്കുന്ന ശമ്പളം 20,000 ആണെങ്കിലും നിലവിൽ വളരെ ചുരുക്കം സ്ഥാപനങ്ങളിൽ മാത്രമേ നൽകുന്നുള്ളൂ. അതായത് ഗവൺമെന്റ് നഴ്സിന് ലഭിക്കുന്നതിന്റെ പകുതി മാത്രമാണ് സ്വകാര്യ ആശുപത്രിയിലെ നഴ്സുമാർക്ക് നിർദേശിക്കപ്പെട്ടിരിക്കുന്നത്. ഈ അന്തരം അംഗീകരിക്കാനാകുന്നതല്ല എന്നാണ് വിവിധ സംഘടനകളും വാദിക്കുന്നത്.

സർക്കാർ നിയന്ത്രണത്തിലുള്ള ജില്ലാ ആശുപത്രിയിൽ വരെ മൂന്നു ഷിഫ്റ്റ് സമ്പ്രദായമാണ്. എന്നാൽ മിക്ക സ്വകാര്യ ആശുപത്രികളിലും രണ്ട് ഷിഫ്റ്റ്‌ ഡ്യൂട്ടിയാണുള്ളത്. സ്വകാര്യ ആശുപത്രികൾ പിഎഫ്, ഇഎസ്ഐ അടക്കമുള്ളവ നൽകുന്നുണ്ടെങ്കിലും സർക്കാർ സംവിധാനത്തെ അപേക്ഷിച്ച് ആനുകൂല്യങ്ങൾ കുറവാണ് എന്നുതന്നെ പറയേണ്ടി വരും.

വിദേശം രക്ഷ

ലക്ഷങ്ങൾ മുടക്കി പഠിച്ചിറങ്ങുന്ന ഒരു നഴ്സ് പഠനത്തിനായി എടുത്ത ലോൺ പോലും അടയ്ക്കാനാകാത്ത അവസ്ഥ നേരിടുമ്പോഴാണ് ബദൽ മാർഗങ്ങൾ തേടുന്നത്. നാട്ടിൽ സർക്കാർ ജോലി തരപ്പെടാത്തവർക്ക് ജീവിക്കാനാകില്ലെന്ന സാഹചര്യത്തിൽ ‘പുറത്തേക്ക്’ പോകാൻ നിർബന്ധിതരായവരാണ് മിക്ക നഴ്സുമാരും. ഉചിതമായ തീരുമാനമുണ്ടായില്ലെങ്കിൽ ‘മാലാഖ’മാർക്ക് നാട്ടിൽ നിൽക്കാനാവാതെ വരും.

ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ നാട്ടിലെ സ്വകാര്യ ആശുപത്രികളിൽ ജോലി ചെയ്യാൻ ആവശ്യത്തിന് നഴ്സുമാരില്ലാത്ത സ്ഥിതി ഉണ്ടാകുമെന്നു സംഘടനാ പ്രതിനിധികൾ ആശങ്കപ്പെടുന്നുണ്ട്. ഇത് ആരോഗ്യമേഖലയെ പ്രതികൂലമായി ബാധിക്കുമെന്നതിൽ സംശയമില്ല. സർക്കാർ മേഖലയിൽ ഒട്ടേറെ ആശുപത്രികൾ ഉണ്ടെങ്കിലും ഇടുക്കി ജില്ലയ്ക്ക് സ്വകാര്യ ആരോഗ്യ മേഖലയെ ആശ്രയിക്കാതിരിക്കാൻ കഴിയില്ല. ജില്ലയുടെ പല മേഖലകളിലും പെട്ടെന്ന് എത്തിപ്പെടാൻ പറ്റുന്നത് സ്വകാര്യ ആശുപത്രികളിലാണ്.

കോവിഡിനെക്കാൾ ‘മാരക’ വാഗ്ദാനങ്ങൾ

കോവിഡ് കാലത്ത് നഴ്സുമാർ കാട്ടിയ പ്രതിബദ്ധത മറക്കാനാവില്ല. ആശുപത്രികളുടെ ഹൃദയമിടിപ്പായി അവസരത്തിനൊത്തുണർന്ന് പ്രവർത്തിക്കുകയായിരുന്നു അവർ. ഗുരുതര സ്ഥിതിയിലായ രോഗികൾക്ക് നഴ്‌സുമാർ നിരന്തര പരിചരണവും ശ്രദ്ധയും ഉറപ്പാക്കിയതാണ് ഒട്ടേറെ പേരെ ജീവിതത്തിലേക്കു തിരിച്ചു കൊണ്ടുവന്നത്. നഴ്‌സിങ് പരിശീലനം കഴിഞ്ഞിറങ്ങിയ തുടക്കക്കാർക്കു പോലും 40,000 രൂപ വരെ ശമ്പളം വാഗ്ദാനം ചെയ്ത് കേരളത്തിനു പുറത്തുള്ള ആശുപത്രികളിലേക്ക് കോവിഡ് ഡ്യൂട്ടിക്കായി നിയമനം നടത്തിയിരുന്നു.

എന്നാൽ ലഭിച്ചത് വാഗ്ദാനം ചെയ്തതിന്റെ പകുതി ശമ്പളം മാത്രം. എക്സ്പീരിയൻസ് കുറവ് എന്നാണ് ആശുപത്രി അധികൃതരുടെ ന്യായം. സ്ഥിരം ജോലി എന്ന മട്ടിലാണ് കേരളത്തിലെ ചില ഏജൻസികൾ മുഖേന നിയമനം നടത്തിയതെങ്കിലും കോവിഡ് കേസുകൾ കുറഞ്ഞതോടെ പുതിയ നിയമനങ്ങളൊക്കെയും അധികപ്പറ്റായി. ഇത്തരം തട്ടിപ്പുകളിൽനിന്ന് ആരു സംരക്ഷിക്കും എന്ന ചോദ്യവും ബാക്കി നിൽക്കുന്നു.

കണ്ണിൽ കരടായി കരട് രേഖ

രാജ്യത്തെ നഴ്സുമാരുടെ തൊഴി‍ൽ സാഹചര്യം മെച്ചപ്പെടുത്തുന്ന കരടു മാർഗരേഖ ആരോഗ്യമന്ത്രാലയം പ്രഖ്യാപിച്ചത് കഴിഞ്ഞ ഓഗസ്റ്റിലാണ്. യോഗ്യതയും പരിചയസമ്പത്തും പരിഗണിച്ചു മാന്യമായ ശമ്പളം, കുഞ്ഞുങ്ങളെ പരിപാലിക്കാൻ‌ ആശുപത്രികളിൽ ശിശുപരിപാലന കേന്ദ്രം (ക്രഷ്) എന്നിവയുൾപ്പെടെ നഴ്സുമാർക്ക് അനുയോജ്യമായ തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യം.

ആശുപത്രികൾ ഈ നിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് സംസ്ഥാന സർക്കാരുകൾക്ക് നിർദേശവും നൽകി. ആരോഗ്യ മന്ത്രാലയം നൽകിയ നിർദേശങ്ങൾ ഇവയാണ്:

∙ അടിയന്തര സാഹചര്യമില്ലെങ്കിൽ ജോലി സമയം ആഴ്ചയിൽ 40 മണിക്കൂറിലും ദിവസം 8 മണിക്കൂറിലും കൂടരുത്. അടിയന്തര സാഹചര്യങ്ങളിൽ അധിക ജോലി ചെയ്യുന്നവർക്ക് പകരം ഓഫ് നൽകണം.
∙ ഷിഫ്റ്റും ജോലി സമയവും നഴ്സുമാരുടെ സൗകര്യം കൂടി പരിഗണിച്ചാകണം. സമയ ക്രമീകരണം മുൻകൂർ അറിയിക്കുകയും സമ്മതം വാങ്ങുകയും ചെയ്യണം.
∙ തിരക്കുള്ള സ്ഥലങ്ങളിൽ തുടർച്ചയായി ജോലി ചെയ്യുന്നവർക്ക് തിരക്കു കുറഞ്ഞ ഇടങ്ങളിലും അവസരം നൽകണം.
∙ പുതുതായി ചേരുന്നവർക്ക് സീനിയർ നഴ്സുമാരുടെ കീഴിൽ ഒരുമാസത്തെ പരിശീലനം ഉറപ്പാക്കണം.
∙ ശമ്പളത്തോടു കൂടിയ പ്രസവാവധിയും മറ്റ് ആനുകൂല്യങ്ങളും നൽകണം. വാർഷിക ആരോഗ്യപരിശോധന, പ്രതിരോധ കുത്തിവയ്പ്, ജോലി ചെയ്യുന്ന ആശുപത്രികളിൽ തന്നെ ചികിത്സ എന്നിവ ഉറപ്പാക്കണം.
∙ ശുചിമുറി, വിശ്രമമുറി എന്നിവ നിർബന്ധം. വസ്ത്രം മാറുന്നതിനു പ്രത്യേക മുറി വേണം. കുടിവെള്ളം, പാൻട്രി സൗകര്യം, ലോക്കറുകൾ, വൃത്തിയുള്ള യൂണിഫോം എന്നിവയും ലഭ്യമാക്കണം. പിപിഇ കിറ്റുകൾ സൗജന്യമായി നൽകണം.
∙ സാധ്യമെങ്കിൽ ആശുപത്രി പരിസരത്തോ അടുത്തോ താമസസൗകര്യം നൽകണം.
∙ തൊഴിലിടങ്ങളിലെ അതിക്രമങ്ങൾ തടയുന്നതിനുള്ള സംവിധാനം ഉറപ്പാക്കണം.
∙ ഉയർന്ന വിദ്യാഭ്യാസത്തിനും ഗവേഷണത്തിനും തുല്യാവസരം നൽകണം. യോഗ, കൗൺസലിങ് തുടങ്ങിയവ പ്രോത്സാഹിപ്പിക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com