ADVERTISEMENT

ചെറുതോണി ∙ കഞ്ഞിക്കുഴി തള്ളക്കാനത്ത് രണ്ടിടങ്ങളിലായി എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ വ്യാജമദ്യ നിർമാണ യൂണിറ്റും നിർമാണ സാമഗ്രികളും പിടിച്ചെടുത്തു. തള്ളക്കാനം തോട്ടുപുറത്ത് ബിനു മാത്യുവിന്റെ ഉടമസ്ഥതയിലുള്ള വീട്ടിൽ രാവിലെ നടത്തിയ പരിശോധനയിൽ 70 ലീറ്റർ വ്യാജ മദ്യം, 2940 കുപ്പികൾ, പ്രമുഖ ബ്രാൻഡിന്റെ ലേബൽ പതിച്ച 172 അര ലീറ്റർ കുപ്പികൾ, 760 ഹോളോ ഗ്രാം സ്റ്റിക്കറുകൾ, അര ലീറ്റർ കുപ്പിയുടെ 1500 അടപ്പുകൾ.

സ്പിരിറ്റ് സൂക്ഷിക്കുന്ന 35 ലീറ്ററിന്റെ 11 കന്നാസുകൾ, വെള്ളം നിറയ്ക്കുന്ന 10 കുപ്പികൾ, 350 ലീറ്ററിന്റെ 4 പ്ലാസ്റ്റിക് ബാരലുകൾ, മദ്യം പമ്പ് ചെയ്യാൻ ഉപയോഗിക്കുന്ന പമ്പ് സെറ്റ്, 150 മില്ലി ലീറ്റർ സ്പിരിറ്റ്, ചാരായത്തിനു നിറം കൊടുക്കുന്ന കളർ എന്നിവ പിടിച്ചെടുത്തു. ഇയാൾ തള്ളക്കാനത്ത് വാടകയ്ക്ക് എടുത്തിരിക്കുന്ന വീട്ടിൽ ഉച്ച കഴിഞ്ഞു നടത്തിയ പരിശോധനയിൽ അര ലീറ്ററിന്റെ 190 കുപ്പികൾ അടങ്ങുന്ന 23 പാക്കറ്റുകൾ, പ്രമുഖ കമ്പനിയുടെ പേരിലുള്ള 400 ലേബലുകൾ, 200 മില്ലി ലീറ്റർ മദ്യം എന്നിവയും കണ്ടെടുത്തു. സംഭവത്തിൽ ബിനുവിനെതിരെ എക്സൈസ് രണ്ടു കേസുകൾ റജിസ്റ്റർ ചെയ്തു.

വഴിത്തിരിവായത് പൂപ്പാറയില മദ്യവേട്ട 

ഏതാനും ദിവസം മുൻപ് പൂപ്പാറയിൽ നിന്നും ബവ്കോ വിൽപനശാലയിൽ നിന്നാണെന്നു തെറ്റിദ്ധരിപ്പിച്ച് വ്യാജ മദ്യം വിൽക്കാൻ ശ്രമിച്ച സംഭവത്തിൽ തള്ളക്കാനം തോട്ടുപുറത്ത് ബിനു, മകൻ എബിൻ, ബവ്റിജസ് ജീവനക്കാരൻ ബിനു, സുഹൃത്ത് ബിജു എന്നിവരെ ശാന്തൻപാറ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർ സഞ്ചരിച്ചിരുന്ന ജീപ്പിൽ നിന്ന് 35 ലീറ്റർ വരുന്ന 70 കുപ്പി വ്യാജമദ്യം കണ്ടെത്തിയിരുന്നു.

വ്യാജ സ്റ്റിക്കർ പതിപ്പിച്ച കുപ്പിയിലെ മദ്യം ബവ്കോ ഔട്‌ലെറ്റിൽ നിന്നാണെന്ന വ്യാജേന പ്രതികൾ വിൽക്കാനായി വാഹനത്തിൽ കടത്തുന്നതിനിടെയാണു പിടിയിലായത്. ഇവരെ വിശദമായി ചോദ്യം ചെയ്തപ്പോൾ ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. ഇതേ തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ബിനു മാത്യുവിന്റെ വീട്ടിൽ വ്യാജ മദ്യ നിർമാണ കേന്ദ്രം കണ്ടെത്തിയത്. പ്രമുഖ മദ്യ കമ്പനിയുടെ ലേബലും, സർക്കാരിന്റെ വ്യാജ ഹോളോഗ്രാമും പതിപ്പിച്ച കുപ്പിയിലാണു മദ്യം നിറച്ചിരുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com