മറയൂർ∙ ഒരുമാസത്തെ ഇടവേളയ്ക്കു ശേഷം മറയൂരിൽ വീണ്ടും മോഷണം. വ്യാഴാഴ്ച രാത്രിയാണ് മറയൂർ പത്തടിപ്പാലം കോളനിയിൽ വാടകയ്ക്കു താമസിക്കുന്ന അജിത്തിന്റെ വീട്ടിൽ കള്ളത്താക്കോൽ ഉപയോഗിച്ച് കയറി അലമാരയിൽ നിന്നു 15,000 രൂപയും അരപ്പവൻ സ്വർണവും കവർന്നത്. ഇവർ വല്ലപ്പോഴും മാത്രമാണു വീട്ടിൽ എത്തുന്നത്. മറ്റു ദിവസങ്ങളിൽ മേലാടിയിൽ മാതാപിതാക്കൾക്കൊപ്പം താമസിച്ചു വരികയായിരുന്നു. മറയൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ബാലചന്ദ്രന്റെ വീടും കുത്തിത്തുറന്നിരുന്നു. ബാലചന്ദ്രൻ അടിമാലിയിൽ മക്കൾക്കൊപ്പമാണു താമസിക്കുന്നത്.
കഴിഞ്ഞ ഒരു മാസമായി വീടു പൂട്ടിയ നിലയിൽ ആയിരുന്നു ഇന്നലെ സമീപത്ത് താമസിക്കുന്ന അയൽവാസികളാണ് വീടിന്റെ പുറകുവശത്തു വാതിൽ കുത്തിപ്പൊളിച്ച നിലയിൽ കണ്ടത്. പൊലീസ് അന്വേഷണം ആരംഭിച്ചു. മൂന്നു മാസത്തിനിടെ മറയൂർ കോളനി കേന്ദ്രീകരിച്ചു 15 വീടുകളിലാണ് മോഷണം നടന്നത്. 8 വീടുകളിൽ നിന്നായി 60 പവൻ സ്വർണവും പണവും മറ്റുപകരണങ്ങളും കവർന്നിരുന്നു. മോഷ്ടാക്കളെ ഇതുവരെ പൊലീസിനു പിടികൂടാൻ കഴിഞ്ഞിട്ടില്ല. കാര്യക്ഷമമായ അന്വേഷണം നടത്താത്തതാണ് വീണ്ടും മോഷണം നടത്താൻ കാരണമെന്ന് പ്രദേശവാസികൾ പറയുന്നു.
ബിജെപി നിരാഹാര സമരത്തിലേക്ക്
വീടുകൾ കേന്ദ്രീകരിച്ചു മോഷണം തുടർക്കഥയാകുമ്പോൾ മോഷ്ടാക്കളെ പിടികൂടാൻ കഴിയാത്തതിൽ പ്രതിഷേധിച്ച് ഫെബ്രുവരി 3നു ബിജെപി മറയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷൻ മുൻപിൽ നിരാഹാര സമരം തുടങ്ങുമെന്ന് ദേവികുളം താലൂക്ക് ബിജെപി പ്രസിഡന്റ് പി.പി. മുരുകൻ പറഞ്ഞു.